താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍... സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ബിലാല്‍
മൊബൈല്‍ ഫോണ്‍ വഴിയുള്ള ചൂതാട്ടത്തിനു പണം കണ്ടെത്താനുള്ള നീക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പാറപ്പാടം ഷീബ വധക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍ (23) പൊലീസിനു മൊഴി നല്‍കി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം കെട്ടിവച്ചുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഇയാള്‍ ചെലവിട്ടിരുന്നതു മണിക്കൂറുകളാണ്. ഗെയിമിലൂടെ ഒരുപാടു പണം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി ബിലാല്‍ പൊലീസിനോടു പറഞ്ഞു. ഇപ്പോഴിതാ
താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പോലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
വീട്ടില്‍ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാല്‍ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് മുഹമ്മദ് ബിലാല്‍ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.
മൊബൈല്‍ ഫോണുകള്‍, 3 പഴയ കത്തി, ഒരു കത്രിക, താക്കോല്‍ക്കൂട്ടങ്ങള്‍ എന്നിവ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മുഹമ്മദ് ബിലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തണ്ണീര്‍മുക്കം ഭാഗത്തു നടത്തിയ പരിശോധനയിലാണ് പൊലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
തണ്ണീര്‍മുക്കം ബണ്ട് പരിസരത്ത് വേമ്പനാട്ടുകായലില്‍ പ്രതി പ്ലാസ്റ്റിക് കവറിലാക്കി എറിഞ്ഞുകളഞ്ഞ വസ്തുക്കളാണ് പൊലീസിന്റെ സ്‌കൂബ സ്‌ക്വാഡ് മുങ്ങിയെടുത്തത്. 3 മൊബൈല്‍ ഫോണുകളും പാറപ്പാടം ഷാനി മന്‍സിലില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചു. വീട്ടമ്മ ഷീബയെ തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം ഷോക്കേല്‍പിച്ചു മരണം ഉറപ്പാക്കുന്നതിനു കൈകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാന്‍ വേണ്ടി ഷാനി മന്‍സില്‍ നിന്നു തന്നെ എടുത്തതാണ് കത്തികളും കത്രികയും.
അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനു ശേഷം കയ്യില്‍ കിട്ടിയ താക്കോല്‍ക്കൂട്ടങ്ങളുമായി കാറില്‍ വീട്ടില്‍നിന്നു കടന്നെന്നാണു പ്രതി പൊലീസിനോടു പറഞ്ഞിരുന്നത്. തണ്ണീര്‍മുക്കത്ത് പുതിയ പാലം നിര്‍മിക്കുന്നതിനു മുന്‍പു നിലവിലുണ്ടായിരുന്ന റോഡ് കായലിലേക്കു ചേരുന്ന ഭാഗത്തേക്കു കാര്‍ കയറ്റിയിട്ടതിനുശേഷം സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കായലിലേക്കു വലിച്ചെറിയുകയായിരുന്നു.
പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, രാവിലെ പത്തരയോടെ സമീപത്തുള്ള മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു വേമ്പനാട്ടു കായലില്‍ തിരച്ചില്‍ നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ തെളിവുകളെല്ലാം കണ്ടെടുത്തു. കരയില്‍നിന്ന് 5 മീറ്റര്‍ മാത്രം ദൂരത്തില്‍ അരയാള്‍ വെള്ളമുള്ള ഭാഗത്തുനിന്നാണ് ഇവ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha