മരട് ഫ്ലാറ്റ് പൊളിക്കൽ വീണ്ടും വിവാദത്തിലേയ്ക്ക്; അവശിഷ്ടങ്ങൾ കായലിൽ നിന്ന് നീക്കം ചെയ്യാതെ അധികൃതർ; നീക്കം ചെയ്തുവെന്ന് നഗരസഭാ സെക്രട്ടറി
മരടിലെ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ കായലിൽ നിന്ന് നീക്കം ചെയ്യാതെ അധികൃതർ. ഫ്ലാറ്റ് പൊളിച്ച് എട്ട് മാസം പിന്നിടുമ്പോഴും കായലിലെ അവശിഷ്ടങ്ങൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. എന്നാൽ അവശിഷ്ടങ്ങൾ മുഴുവൻ നീക്കം ചെയ്തു എന്ന് കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് നഗരസഭാ സെക്രട്ടറി.
മുഴുവൻ അവശിഷ്ടങ്ങളും ഫ്‌ളാറ്റ് പൊളിക്കാൻ ചുമതലയുള്ളവർ തന്നെ നീക്കണമെന്നായിരുന്നു കരാർ. തീരദേശ പരിപാല നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 11, 12 തിയതികളിലായാണ് പൊളിച്ചുനീക്കിയത്.
എന്നാൽ പൊളിച്ചു മാറ്റിയ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ എട്ട് മാസം കഴിഞ്ഞിട്ടും കായൽ അടിത്തട്ടിൽ മുങ്ങി കിടക്കുകയാണ്. മുഴുവൻ അവശിഷ്ടങ്ങളും ഫ്‌ളാറ്റ് പൊളിക്കാൻ ചുമതലയുള്ളവർ തന്നെ നീക്കം ചെയ്യണണമെന്നായിരുന്നു കരാറെങ്കിലും അത് പാലിക്കപ്പെട്ടില്ല.
രണ്ടാളിൽ കൂടുതൽ ആഴം ഉണ്ടായിരുന്ന കായലിന്റെ ഭാഗങ്ങളിൽ ഒരാളുടെ അരയ്ക്കു താഴെ മാത്രമേ ഇപ്പോൾ ആഴമുള്ളു. ബാക്കി ഭാഗം കെട്ടിടാവശിഷ്ടമായ കോൺക്രീറ്റ് ഭിത്തികളും കമ്പിയും നിറഞ്ഞിരിക്കുന്നു. സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായിരുന്നു കെട്ടിടം കായലിലേക്ക് വീഴും വിതം പൊളിക്കൽ ക്രമീകരിച്ചത്. സുപ്രീം കോടതി ഉത്തരവിൽ ഫ്‌ളാറ്റുകൾ നിലം പൊത്തിയപ്പോൾ ഉയർന്ന കൗതുകവും ആരവവും അവസാനിച്ചുവെങ്കിലും അവശിഷ്ടങ്ങൾ അവശേഷിക്കുകയാണ്.
https://www.facebook.com/Malayalivartha