നാടിന്നഭിമാനം പോകുമോ... മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നടപടിക്കെതിരെ സിപിഎം; ജയരാജന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ആരോപണം
പി ജയരാജന്‍ സി പി എമ്മില്‍ നിന്ന് പുറത്താകുമോ? മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെയും പിണറായിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് നേതാക്കള്‍ സംസ്ഥാന, കേന്ദ്ര കമ്മിറ്റികളെ സമീപിച്ചു.
ജയരാജന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി കാര്യങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് അഭിപ്രായം പറയേണ്ടതെന്നിരിക്കെ ജയരാജന്‍ അഭിമുഖം നല്‍കിയതിനെതിരെയാണ് ഒരു വിഭാഗം നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്ന ജയരാജന്‍ മാധ്യമ ശ്രദ്ധ നേടാനും കൂടെയുളള പ്രവര്‍ത്തകരെ ആവേശം കൊളളിക്കാനും കൂടെ ഉറപ്പിച്ച് നിര്‍ത്താനുമുളള നീക്കത്തിന്റെ ഭാഗമായാണ് അഭിമുഖം അനുവദിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മാത്രമല്ല ദിനപത്രത്തിന്റെ കോഴിക്കോട് ലേഖകന്‍ എം.പി. സൂര്യദാസിനെ കണ്ണൂരില്‍ ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസിലെത്തി അഭിമുഖം തയ്യാറാക്കിയതും പാര്‍ട്ടിയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നാണ് പി. ജയരാജന്‍ പറഞ്ഞത്. ഇത് പ്രത്യക്ഷത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനത്തെ ഭരണവും പാര്‍ട്ടി സംവിധാനവും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍എന്നിവര്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉന്നയിച്ചതെന്ന വികാരമാണ് അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നു വരുത്തി തീര്‍ക്കാന്‍സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിഎം.വി. ജയരാജന്‍പി. ജയരാജന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായി തിടുക്കപ്പെട്ടെത്തിയത്. ഇത് പിണറായിയുടെയും കോടിയേരിയുടെയും നിര്‍ദ്ദേശപ്രകാരമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ പരാജയത്തിനു ശേഷം പി. ജയരാജന്‍ നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളിലുണ്ട്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപഎം നേതാവായ എം.വി. ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളയെ പാര്‍ട്ടി വിശദീകരണ യോഗത്തില്‍ ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. ശ്യാമള ടീച്ചര്‍ക്ക് വീഴ്ചപറ്റിയെന്ന പി. ജയരാജന്റെ വിമര്‍ശനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുത്തുകയും പി.കെ. ശ്യാമളയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്നു പ്രഖ്യാപിക്കുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമുള്ള ജയരാജന്റെ ഇടപെടലുകളെ പാര്‍ട്ടി നേതൃത്വം അതീവ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പാര്‍ട്ടി വാഹനം കൊടുത്തില്ല എന്നുള്‍പ്പെടെയുളള അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. അലന്‍താഹ വിഷയത്തിലടക്കം ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരാമര്‍ശിക്കുന്ന കാര്യമാകുമ്പോള്‍ ജയരാജന്‍ തന്റെ ഘടകമായ സംസ്ഥാന ഘടകത്തിലാണ് അഭിപ്രായം പറയേണ്ടെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുളളത്. ഒരു വിഭാഗം നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ ശക്തമാവുകയാണ്. ജയരാജന്റെ അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ വിശദീകരണം തേടും.
ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് സി പി എം ഉള്ളത്. കേരളത്തിലാകട്ടെ കണ്ണൂരിലും. അവിടെ പാര്‍ട്ടിയുടെ ശക്തി ചോരുന്ന മട്ടില്‍ നേതാക്കള്‍ തമ്മില്‍ പിടിവലി രൂക്ഷമാവുന്നത് നേതാക്കളെ വല്ലാതെ അലാസരപ്പെടുത്തുന്നുണ്ട് . പരസ്പരം വെട്ടിയും കുതികാല്‍ വെട്ടിയും മുന്നേറുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അടിസ്ഥാനം ഇളക്കുമോ എന്ന സംശയത്തിലാണ് സംസ്ഥാന നേതാക്കള്‍. പിണറായിക്കും കോടിയേരി വരും ദിവസങ്ങളില്‍ ഭീഷണിയാവുന്ന തരത്തിലാണ് കാര്യങ്ങള്‍ വളരുന്നത്.
തലശേരി നിയമസഭാംഗം എ. എന്‍. ഷംസീറിനെതിരെ പി ജയരാജന്‍ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീര്‍ വധശ്രമകേസില്‍ തന്നെ പ്രതി ചേര്‍ക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് അന്ന് ജയരാജന്‍ പൊളിച്ചത് ഷുക്കൂര്‍, ഷുഹൈബ്, കതിരൂള്‍ മനോജ് കേസുകളില്‍ പ്രതി സ്ഥാനത്തുള്ള പി. ജയരാജന്‍ പുതിയൊരു കേസ് കൂടി തന്റെ തലയില്‍ ചാരാനുള്ള ശ്രമമാണ് തകര്‍ത്തത്. സി ഒടി നസീര്‍ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോള്‍ തന്നെ ജയരാജന്റെ തലയില്‍ ചാരാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അക്കാര്യം മുന്‍കൂട്ടി കണ്ട ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ ചെന്നു കാണുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്തു. തന്നെ വടകരയില്‍ നിര്‍ത്തി തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന പരാതി ജയരാജന്റെ ഉള്ളിലുണ്ട്.
വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജന്‍ സംശയിക്കുന്നു. അതില്‍ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സാധാരണ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ അയാള്‍ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാല്‍ ജയരാജനെ മത്സരിപ്പിച്ചതു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു.
വളരെ നേരത്തെ തന്നെ ജയരാജന്‍ പിണറായിയുടെയും കേടിയേരിയുടെ യും കണ്ണിലെ കരടായിരുന്നു. ജയരാജന്‍ തങ്ങള്‍ക്കു മേലെ പറക്കുന്നു എന്ന പരാതിയാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. അതിന് വളം വളയ്ക്കാന്‍ ജയരാജന്റെ സുഹ്യത്തുക്കള്‍ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കള്‍ ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീര്‍ത്തിച്ച് ആല്‍ബം ഇറക്കിയത്. ഒറ്റനോട്ടത്തില്‍ ഇതെല്ലാം ജയരാജനെ നന്നാക്കാനാ ണെന്ന് തോന്നുമായിരുന്നെങ്കിലും അതായിരുന്നില്ല വാസ്തവം.
ജയരാജനെ എതിര്‍ക്കാന്‍ മുരളി വന്നപ്പോള്‍ തന്നെ ജയരാജന്‍ തോല്‍ക്കുമെന്ന് സി പിഎം നേതാക്കള്‍ക്ക് അറിയാമായിരുന്നു. തോറ്റാല്‍ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീര്‍ വധശ്രമ കേസ് ജയരാജന്റെ തലയില്‍ ചാരാന്‍ ശ്രമിച്ചത് . ഇതിനു പിന്നില്‍ എ. എന്‍ ഷംസീര്‍ ആണെന്ന കാര്യം ജയരാജന്‍ സംശയിക്കുന്നു. സി ഒടി നസീറിനെ കണ്ട ജയരാജന്‍ ഇക്കാര്യം നസീറിനോട് പറഞ്ഞതായാണ് സൂചന. സി പി എം ജില്ലാ സമ്മേളനത്തില്‍ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീര്‍ത്തിക്കുന്ന ആല്‍ബവും ഫ്‌ലക്‌സും വിവാദമാക്കിയതും ഷംസീര്‍ തന്നെയാണെന്നാണ് ജയരാജന്‍ പക്ഷം പറയുന്നത്. ഷംസീര്‍ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന് അറിയാം.
അതേസമയം മക്കള്‍ മാഹാത്മ്യത്തിന്റെ പേരില്‍ പിണറായി, ഇ.പി, കോടിയേരി എന്നിവര്‍ കളം വിടുമ്പോള്‍ കളം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജയരാജന്‍ ഇപ്പോള്‍. കണ്ണൂരിലെ അണികള്‍ ഇപ്പോള്‍ ജയരാജനാണ് ശരിയെന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.
"
https://www.facebook.com/Malayalivartha