സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല; ഇന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം, 10,12 ക്ലാസ് വിദ്യാർഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങൾ പാലിച്ചു സ്കൂളിലെത്താൻ അനുവദിക്കുന്നതാണ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ്. കൂടാതെ ഈ മാസം പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണു സർക്കാരിനു ലഭിച്ച റിപ്പോർട്ട്. 10,12 ക്ലാസ് വിദ്യാർഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങൾ പാലിച്ചു സ്കൂളിലെത്താൻ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.
തിയേറ്ററുകളും മൾട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല.
നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.കഴിഞ്ഞമാസം 21മുതലാണ് കേന്ദ്രം ഇളവുനൽകിയത്. വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും.
ഇന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്‌ട്രേറ്റുമാർ 144 പ്രഖ്യാപിക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണമുണ്ടാകും.
https://www.facebook.com/Malayalivartha


























