പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി
വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ പരാമര്‍ശിച്ച് തൊഴിലാളികളെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി ഈയിടെ ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചില്ല. അതോടെ ഉയര്‍ന്നത് ഇ. ശ്രീധരന്റെ ഇമേജാണ്. മുഖ്യമന്ത്രിയുടേതല്ല.
പാലം പണി റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത് ഇ ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി മാത്രമല്ല കേരളം ഒന്നാകെ അവകാശപ്പെടുമ്പോഴാണ് പിണറായി വിജയന്റെ കുശുമ്പ്. ഇതിനെ കുശുമ്പ് എന്ന വാക്കില്‍ ഒരുക്കാനേ നമുക്ക് കഴിയുകയുള്ളു. അതേസമയം മെട്രോമാനെ അദ്ദേഹം പരാമര്‍ശിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലവാരം ഉയരുമായിരുന്നു.
അതേസമയം പാലാരിവട്ടം ഉയര്‍ത്തി പിടിച്ചായിരിക്കും ബി ജെ പി പ്രചരണം ശക്തമാക്കുക. പാലാരിവട്ടം ഇ ശ്രീധരന് സമ്മാനിച്ചത് ചെറിയ നേട്ടമല്ല. അഴിമതി രഹിത ഇമേജാണ് ശ്രീധരനെ എന്നും ഉന്നത ശ്രേണിയിലേക്ക് ഉയര്‍ത്തിയിരുന്നത്.
വേണമെങ്കില്‍ അദ്ദേഹത്തിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ അതിലല്ല അദ്ദേഹം കണ്ണുവച്ചത്. കേരളമാകട്ടെ പൊതുമരാമത്ത് പ്രവൃത്തികളില്‍ അഴിമതിക്ക് പേരു കേട്ട സംസ്ഥാനവും. ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് നടന്ന പൊതുമരാമത്ത് തട്ടിപ്പുകള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
പാലാരിവട്ടം പാലം തുറന്നു കൊടുത്തപ്പോള്‍ ശ്രീധരനെ ക്ഷണിക്കാതിരുന്നതിനെ കുറിച്ചുള്ള കമന്റുകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് ചുവട്ടിലും ശ്രീധരനെ പരാമര്‍ശിക്കാതിരുന്നതിനെ കുറിച്ച് വലിയ അക്ഷേപമാണ് ഉയരുന്നത്.
ഇവിടെ കമന്റിടുന്നവരില്‍ അധികം പേരും നിഷ്പക്ഷരായ പൊതുജനങ്ങളാണ്. ഇ ശ്രീധരന്‍ അംഗമായത് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നത് മോശമല്ല. അതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിനോട് പിണറായിക്ക് തോന്നുന്ന വൈരാഗ്യം ഇ. ശ്രീധരനോട് തോന്നേണ്ട കാര്യമില്ല.
അതുകൊണ്ട് കൂടിയാണ് ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞത്. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
''തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?' എന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യ ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
തൊഴിലാളികള്‍ എന്ന മുഖ്യമന്ത്രി പറയുന്നത് സിപിഎം സ്‌പോണ്‍ സേഡ് കമ്പനിയായ ഊരാളുങ്കലിലെ ജീവനക്കാരെയാണ്. എന്നാല്‍ ഇ ശ്രീധരന്‍ ചെയ്തതെന്താണ്? തനിക്കൊപ്പം രാവും പകലും പണി നടത്തിയ തൊഴിലാളികളുടെ മഹത്വം എടുത്തു പറഞ്ഞു. ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി സി പി എമ്മിന്റെതാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം കരുതിയില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.
പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യന്ത്രിയാണ്.സി പി എമ്മിന്റെ നേതാവല്ല. സമഭാവനയും ഹൃദയവിശാലതയുമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കേണ്ടത്. പിണക്കങ്ങളല്ല പിണറായിക്ക് മുഖമുദ്രയാവേണ്ടത്. ഇക്കാര്യം അദ്ദേഹം ഇടയ്ക്കിടെ മറക്കുന്നത് അടുത്തിടെയായി കൂടി കൂടി വരുന്നു.
https://www.facebook.com/Malayalivartha