നാണം കെട്ട് രാഹുല്‍ജി... കെപിസിപി പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്ന കെ സുധാകരനെ ധര്‍മ്മടത്ത് നിര്‍ത്തി തോല്‍പ്പിച്ച് കെട്ട് കെട്ടിക്കാനിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലിനും ചെന്നിത്തലയ്ക്കും ഉഗ്രന്‍ പണി നല്‍കി കെ. സുധാകരന്‍; താന്‍ മത്സരിച്ചില്ലെന്ന് മാത്രമല്ല ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിര്‍ത്തി തോല്‍പ്പിച്ച് നാണം കെടുത്താനുള്ള ശ്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കെ. സുധാകരന്‍. മാത്രമല്ല മറു പണിയും കൊടുത്തു. ഹൈക്കമാന്‍ഡിന്റെ അനുമതിയില്ലാതെ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നാമനിര്‍ദേശ പത്രിക നല്‍കി.
ഇതോടെ ഹൈക്കമാന്‍ഡ് വെട്ടിലായി. സുധാകരന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ വെട്ടി മറ്റൊരാളെ നിര്‍ത്തിയാല്‍ സുധാകരന്‍ കലാപം ഉണ്ടാക്കും. തെരഞ്ഞെടുപ്പ് കുളമാക്കും.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡി.സി.സി സെക്രട്ടറി കെ.രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്.
ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്തുമുമ്പാണ് പത്രിക നല്‍കിയത്. കെ.പി.സി.സിയും ഹൈക്കമാന്‍ഡും മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതുള്ളതിനാല്‍ പറ്റില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. ധര്‍മ്മടത്ത് രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തേ സ്ഥാനാര്‍ത്ഥി നിര്‍ണയസമിതിക്ക് മുന്നിലും രഘുനാഥിന്റെ പേരിനായിരുന്നു മുന്‍തൂക്കം.
സി.രഘുനാഥ് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.പി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ. സുധാകരനെ അവഗണിച്ചതോടെയാണ് പ്രശ്‌നങ്ങളാരംഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികള്‍ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ പേരില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഹൈക്കമാന്റിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ഹൈക്കമാന്റിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. ജയസാദ്ധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം കൊടുത്തത്. തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടെന്നും, ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അതോടൊപ്പം ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്ന് എന്‍.സി.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി. സി. ചാക്കോ പറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോവുന്നതെന്നും കെ. സുധാകരനടക്കം പല നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായും പി.സി. ചാക്കോ ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്നെ ബന്ധപ്പെട്ട നേതാക്കന്മാരില്‍ പലരും അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെപ്പോലെയുള്ള കരുത്തരായ സംസ്ഥാന നേതാക്കളെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു ഹൈക്കമാന്‍ഡ് ഉണ്ടെന്നുപോലും താന്‍ കരുതുന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
എന്നാല്‍ പി.സി. ചാക്കോയുടെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി രംഗത്തെത്തി. കോണ്‍ഗ്രസ് വിടാനുള്ള താല്‍പര്യം താന്‍ ചാക്കോയെ അറിയിച്ചുവെന്നത് കള്ളമാണ്. സമീപ ദിവസങ്ങളില്‍ താന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha


























