തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത
കേരളത്തിലെ വിവിധ ജില്ലകളിൽ ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിചിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ന് നാല് ജില്ലകളിലും നാളെ ആറ് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
ഏപ്രിൽ 15ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ഏപ്രിൽ 16ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 17 ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് ഏറ്റവും സാധ്യതയുള്ളത്. രാത്രി വൈകിയും മഴയും കാറ്റും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഇത് കൂടുതൽ അപകടമാകും എന്നും മുന്നറിയിപ്പിലുണ്ട്.
https://www.facebook.com/Malayalivartha