എണ്ണിയെണ്ണി പറഞ്ഞപ്പോള്‍... ബി.ജെ.പി. നേതൃയോഗത്തില്‍ സുരേന്ദ്രനെ ശത്രുവിനെതിരെ എന്നവണ്ണം പെരുമാറി നേതാക്കള്‍; സുരേന്ദ്രന്റെ രാജിക്കായി ആവശ്യം; പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷത്തെ നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്ത്

ഒരേ സമയം സഖാക്കളുടേയും സ്വന്തം നേതാക്കളുടേയും ചോദ്യങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയാണ് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന് ഉണ്ടായിരിക്കുന്നത്.
കെ. സുരേന്ദ്രന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ ആവശ്യമാണുയര്‍ന്നത്. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷത്തെ നേതാക്കളാണ് സുരേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയത്.
പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്നും നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്നും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നതെന്നും വിമര്‍ശനമുണ്ടായി. അതേസമയം, പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള നടപടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അല്ല ബി.ജെ.പിയെന്നും സുരേന്ദ്രന്‍ നേതാക്കളെ ഓര്‍മിപ്പിച്ചു.
എന്‍.ഡി.എ. ഘടകക്ഷികള്‍ മുഴുവന്‍ പണത്തിന് പുറകെയാണെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്ക് സഹായകരമായ നിലപാടുകള്‍ ഘടകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പ്രാദേശിക തലത്തില്‍പ്പോലും പാര്‍ട്ടി ദുര്‍ബലമാണ്. യോഗ്യരായ യുവാക്കളെ നതൃത്വത്തിലേക്കു കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു.
നേതൃയോഗത്തിനു മുമ്പ് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും കെ. സുരേന്ദ്രനെതിരേ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നും ഭാരാവാഹികള്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തിന്റെ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണു പലരും ചൂണ്ടിക്കാട്ടിയത്. പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ വനിതാ നേതാവടക്കമാണ് സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്.
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചതും വിഷയമാക്കി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കിയ സംഭവം പുറത്തായത് പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി.
കെ സുരേന്ദ്രനും വി മുരളീധരനും ജയ് വിളിക്കുന്നവരെ മാത്രമാണ് പാര്‍ടിയില്‍ വേണ്ടതെങ്കില്‍ രാജിവച്ച് മാറിനില്‍ക്കാമെന്ന് ചില നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. 35 സീറ്റും ഭരണവുമെന്ന സുരേന്ദ്രന്റെ നിലപാട് എതിരാളികളെ ഏകോപിപ്പിച്ചെന്നും നേമം, കഴക്കൂട്ടം, കാട്ടാക്കട, പാലക്കാട് മണ്ഡലങ്ങളിലെ പരാജയം സുരേന്ദ്രന്റെ നിലപാടുമൂലമാണെന്നും ചില നേതാക്കളെ പുകച്ചു പുറത്തുചാടിക്കാന്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ടായി.
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ സംഘടനയെ ഒറ്റുകൊടുത്തതായി ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഗോപന്‍ പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി എല്‍ സന്തോഷ് കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവും ഒരുക്കങ്ങളും വൈകിപ്പിച്ചുവെന്ന് വിമര്‍ശനം ഉയര്‍ന്നു.
പാര്‍ടിയില്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് മുന്നോടിയായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ജോര്‍ജ് കുര്യന്‍, വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍.
"
https://www.facebook.com/Malayalivartha























