പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്? പി.സി ജോർജിന്റെ വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം. കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമ്പോൾ പി.സി. ജോർജ് ക്രൈസ്തവസഭയെ പിണക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ജോർജ് കുര്യൻ പിഎം ഒയുമായി ബന്ധപ്പട്ടു.വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുകയായിരുന്നു പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി.ജോർജ്. കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്.
അവർ ഇതിനപ്പുറത്തെ വർത്തമാനം പറയും. ഞാൻ ഇതു പരിഗണിക്കുന്നില്ല; ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്കു സ്ഥിരതയില്ല. നിയമഭേദഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ല.രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചപ്പോൾപോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും ജോർജ് പറഞ്ഞു.ഇതോടെ പ്രധാനമന്ത്രിയോട് പാലായിലും കോട്ടയത്തുംപ്രചാരണത്തിന് എത്തരുതെന്ന് ജോർജ് കുര്യൻ അഭ്യർത്ഥിച്ചു.
വിദ്വേഷപ്രസംഗത്തിൽ പണ്ടും ജോർജ് പിന്നിലായിരുന്നില്ല. ഹൈക്കോടതി ജോർജിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയിരുന്നു. മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുക മാത്രമല്ല നീതിന്യായ കോടതിക്ക് കൃത്യമായ നിർദ്ദേശവും നൽകി. മുമ്പ് ടെലിവിഷൻ ചർച്ചക്കിടെ മുസ്‍ലിം വിരുദ്ധ പരാമർശം നടത്തി എന്ന കേസിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ കേസിൽ ജാമ്യം നല്‍കിയപ്പോൾ ചുമത്തിയ വ്യവസ്ഥകൾ പി.സി. ജോർജ് ലംഘിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്ന ബിഎൻസ് 196, 299 വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ, എംഎൽഎ ഹോസ്റ്റലിൽ വച്ച് ഭക്ഷണ വിതരണക്കാരനെ തെറിവിളിച്ചതും ആക്രമിച്ചതും മുതൽ കന്യാസ്ത്രീ പീഡന കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയതും അധിക്ഷേപിച്ചതും തുടങ്ങി പി.സി. ജോര്‍ജിനെതിരെ മുമ്പ് റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളൊക്കെ തന്നെ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പി.സി. ജോർജ് നടത്തിയത് നാക്കുപിഴയാണെന്ന് പറയാൻ കഴിയില്ല. പ്രകോപിതനായതു കൊണ്ട് പെട്ടന്നു പറഞ്ഞു പോയതാണെന്ന വാദവും നിലനിൽക്കില്ല.
പി.സി. ജോർജിനെപ്പോലെ 30 വര്‍ഷത്തോളം എംഎൽഎ ആയിരുന്ന ആൾ ഇത്ര എളുപ്പത്തിൽ പ്രകോപിതനാകുമെങ്കിൽ ഒരു രാഷ്ട്രീയ നേതാവായി തുടരാൻ അദ്ദേഹം അര്‍ഹനല്ല എന്നു പറയേണ്ടി വരും. സാമൂഹിക ഐക്യം തകരുന്ന വിധത്തിൽ മോശം ഭാഷയിൽ പ്രസംഗിച്ചിട്ട് മാപ്പു പറയാം എന്നത് സ്വീകാര്യമല്ല. ഫെയ്സ്ബുക്കിൽ മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാൽ ചർച്ച കണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പി.സി.ജോർജ് സമൂഹ മാധ്യമത്തിൽ എഴുതിയ മാപ്പ് നോക്കണമെന്നില്ല. അതുകൊണ്ടു തന്നെ മാപ്പു പറഞ്ഞു എന്നതുകൊണ്ടു മാത്രം കുറ്റം ഇല്ലാതാകുന്നില്ലെന്നും കോടതി വിധിയിൽ പറയുന്നു.വിദ്വേഷ പ്രസംഗം നടത്തിയാൽ ബിഎൻഎസിലെ വകുപ്പ് അനുസരിച്ച് പരമാവധിശിക്ഷ മൂന്നു വർഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ്. കുറ്റം ആവർത്തിച്ചാലും ഇതു തന്നെ ശിക്ഷ. എന്നാൽ അത്തരം കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ ഉറപ്പാക്കണം. ഇക്കാര്യം ലോ കമ്മീഷനും പാർലമെന്റും പരിഗണിക്കണമെന്നും വിധിയിൽ പറയുന്നു.പി സി യെ പോലുള്ളവരെ അകത്താക്കാൻ നിയമഭേദഗതി വേണമെന്നാണ് കോടതി പറഞ്ഞത്.
അന്ന് പിണറായിയാണ് പി.സി.ജോർജിനെതിരെ ശക്തമായ നിലപാട് എടുത്തത്.പിണറായി- ജോർജ് വിരോധത്തിന് പല തലങ്ങളുണ്ട്. അതിൽ പ്രധാനം തന്റെ മകൾക്ക് നേരെ ജോർജും മകനും നിരന്തരം നടത്തിയ അധിക്ഷേപങ്ങളാണ്. മാസപ്പടി കേസിൽ കോർപ്പറേറ്റ് അഴിമതി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം വന്നതാണ് പിണറായിക്കുള്ള വിരോധത്തിന്റെ കാരണമെന്ന് ജോർജ് വിശ്വസിക്കുന്നു. പി സി ജോർജിന്റെ മകനും മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ഇപ്പോൾ പാലായിൽ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ് ആണ് ഇത്തരമൊരു നീക്കം തികച്ചും അപ്രതീക്ഷിതമായി നടത്തിയത്. പിസി ജോർജിന്റെ മകനായതുകൊണ്ട് തന്നെ നിയമപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഷോൺ ജോർജിനെ പഠിപ്പിക്കേണ്ടതില്ല.
മാത്രവുമല്ല കേരള ഹൈക്കോടതിയിൽ ഷോൺ ജോർജ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയുമാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യപ്പെടാനുള്ള ഉപദേശം ഷോൺ ജോർജ് ലഭിച്ചത് ദേശീയ നേതൃത്വത്തിലുള്ള ഉന്നത ബിജെപി നേതാക്കളിൽ നിന്നാണ്.എന്നാൽ ഒരു സംഘം ദേശീയ നേതാക്കൾ ജോർജിന്റെ നീക്കത്തിന് എതിരായിരുന്നു. സാമ്പത്തികമായ കുറ്റകൃത്യങ്ങൾ കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞ ഏജൻസിയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന പല സാമ്പത്തിക അഴിമതി കേസുകളും മുമ്പ് പൊതുജനമധ്യത്തിൽ എത്തിച്ചിട്ടുള്ളത് .വ്യവസായി ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമാണ് ജോർജും പിണറായിയും നേർക്കുനേർ എത്തിയത്. ഫാരിസിൽ നിന്നും ചില നിർണായക രേഖകൾ ലഭിച്ചതായി സൂചനയുണ്ടായിരുന്നു .
സംസ്ഥാന സർക്കാരിനെ അട പടലം ഇളക്കാൻ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് അക്കാലത്ത് ജോർജ് ഭക്തർപ്രചരിപ്പിച്ചിരുന്നു . മുമ്പ് പി.സി.ജോർജ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നൽകിയ ചില തെളിവുകൾ ഡൽഹിയിൽ എത്തിയിരുന്നു . പ്രസ്തുത തെളിവുകളുടെ വിശദാംശങ്ങളാണ് ഫാരിസ് അബൂബേക്കറുടെ വീട്ടിൽ നിന്നും ലഭിച്ചതെന്നാണ് ജോർജ് പറഞ്ഞത് . ഫാരിസിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ കൂട്ട നിലവിളി കേട്ടതായി ജോർജ് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? കെ റെയിൽ ഫാരിസ് അബൂ ബേക്കറിൻ്റെ റിയൽ എസ്‌റ്റേറ്റ് കമ്പനിക്ക് വേണ്ടിയോ? രോഗത്തെ കുറിച്ച് കള്ളം പറയുകയാണോ കേരളത്തിൻ്റെ മുഖ്യ മന്ത്രി? പി.സി.ജോർജിൻ്റെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഇ.ഡി. പിണറായി വിജയനും ഫാരിസ് അബൂബേക്കറും
തമ്മിലുള്ള ബിസിനസ് ബന്ധത്തെ കുറിച്ച് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ട് കുറെ മാസങ്ങളായി. പ്രാഥമിക വിവരങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആദ്യം തേടിയത്.. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങൾ താൻ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതെന്നും പിസി നേരത്തെ പറഞ്ഞു. പീഡനപരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
എഴുതി തയ്യാറാക്കിയ കുറിപ്പ് പിസി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചു.ദൈവത്തിന് നന്ദി. കേസന്വേഷണത്തിൽ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 100 ശതമാനം സഹകരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകി. ഇത്രയും കാലം ഫാരിസ് അബൂബക്കർ എന്ന പേര് ഞാൻ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.
പി.സി ജോർജിന്റെ ആരോപണങ്ങൾ ഇവയാണ്: 2016 ൽ ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു.
അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം.
വീണ വിജയന്റെ എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം.ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.താൻ ആർക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനിൽക്കില്ല.വി.എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാൻ. പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്.
ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാൻ ഞാൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും. കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പി.സി.ജോർജ്.ദീപിക പത്രത്തിൻ്റെ മുൻകാല ഉടമസ്ഥനായിരുന്നു ഫാരിസ് അബൂബേക്കർ നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. യഥാർത്ഥ പേര് മുണ്ടയിൽ അബൂബക്കർ ഫാരിസ്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്നയാൾ എന്നാണ് ഫാരിസ് വിശേഷിക്കപ്പെടുന്നത്.ഇത്തരത്തിൽ പിണറായിക്കെതിരെ നിരന്തരം സംസാരിക്കുന്ന ജോർജിനെ അദ്ദേഹം എങ്ങനെ വെറുതെ വിടും.
മുഖ്യമന്ത്രിയുടെ ദൗർബല്യമാണ് അദ്ദേഹത്തിന്റെ മകൾ. അങ്ങനയുള്ള മകളെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ജോർജും കുടുംബവും ശ്രമിച്ചതായി പിണറായി കരുതുന്നു. അയ്യപ്പനും കോശിയും തമ്മിലുണ്ടായിരുന്ന വിരോധത്തെക്കാൾ ആഴത്തിലുള്ളതാണ്. ഇങ്ങനെയൊക്കെയുള്ള ജോർജിനെ തകർക്കാൻ അദ്ദേഹം എന്തും ചെയ്യും. അതാണ് പത്തനംതിട്ടയിൽ നടന്നത്. കെ.സുരേന്ദ്രൻ ജോർജിന് കയറ്റിയ പാര വിജയിച്ചു. അതിന് പിന്നിൽ പിണറായിയാണെന്ന് കരുതുന്ന നിരവധി നേതാക്കൾ ബി ജെ പിയിലുണ്ട്. കോൺഗ്രസിനെതിരെയുള്ള നീക്കങ്ങളിൽ പിണറായിയെയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെ മുട്ടുകുത്തിക്കാൻ കഴിയുന്ന ഏക നേതാവ് പിണറായിയാണെന്ന് ബി ജെ പി നേതൃത്വം വിശ്വസിക്കുന്നു. വി എസിന്റെ ശിഷ്യനാണ് ജോർജ്.
ഇന്നും വി എസിനെ ഒരു വികാരമാക്കി ജോർജ് മനസിൽ സൂക്ഷിക്കുന്നു. പണ്ട് ലാവ്ലിൻ കേസിന്റെ സമയത്ത് വി.എസ്. ജോർജിനെ ഉപയോഗിച്ചാണ് കരുക്കൾ നീക്കിയത്. പിണറായിയുടെ അഴിമതി കണ്ടെത്താൻ ജോർജിനെ വിദേശത്തേക്ക് വരെ വി എസ് അയച്ചു എന്നാണ് കഥ. പിന്നെങ്ങനെയാണ് പിണറായി ജോർജിനെ വെറുതെ വിടുക? പിണറായി നാണം കെട്ടതുപോലെ ജോർജും നാണംകെട്ടു. ഇത്തവണത്തെ വിവാദത്തിൽ പിണറായിക്ക് പങ്കില്ലെങ്കിലും ജോർജിനെ വെറുതെ വിടാൻ പിണറായി തീരുമാനിച്ചിട്ടില്ല. ഇക്കുറി ബി ജെ പി നേതാക്കളെ കൂടി പിണക്കി എന്നതാണ് വിശേഷം ക്രൈസ്തവ സഭയുമായി അടുക്കാൻ ശ്രമിക്കുന്ന ബി ജെ പിക്ക് ജോർജ് വലിയ പാരയായി മാറി. ഒടുവിൽ പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?
https://www.facebook.com/Malayalivartha


























