ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് റൺസിനാണ് രാജസ്ഥാൻ ജയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് കരസ്ഥമാക്കിയത്. 42 പന്തിൽ 75 റൺസെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് നേടാൻ കഴിഞ്ഞത്. 44 പന്തിൽ 73 റൺസ് നേടിയ സായ് സുദർശനാണ് ടോപ് സ്‌കോറർ. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയ് നാല് വിക്കറ്റെടുക്കുകയും ചെയ്തു.
ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തിയ കുമാർ കുശാഗ്ര (18) - സായ് സുദർശൻ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 78 റൺസ് ചേർത്തു. എട്ടാം ഓവറിൽ കുശാഗ്രയെ പുറത്താക്കി റിയാൻ പരാഗാണ് ബ്രേക്ക് ത്രൂ നൽകിയത്. തുടർന്നെത്തിയ ജോസ് ബട്‌ലർ (26) - സായ് സഖ്യം 29 റൺസും ചേർത്തു. എന്നാൽ 11-ാം ഓവറിൽ സായ് മടങ്ങിയതോടെ ഗുജറാത്ത് തകർന്നു. ബട്‌ലർക്ക് പിന്നാലെ ഗ്ലെൻ ഫിലിപ്‌സ് (3), വാഷിംഗ്ടൺ സുന്ദർ (4), രാഹുൽ തെവാട്ടിയ (12), ഷാരുഖ് ഖാൻ (11) എന്നിവർക്ക് പൊരുതാൻ പോലും കഴിഞ്ഞില്ല. ഇതോടെ ഏഴിന് 161 എന്ന നിലയിലായി ഗുജറാത്ത്.
തുടർന്ന് റാഷിദ് ഖാൻ (24) - കഗിസോ റബാദ (23) സഖ്യം 43 റൺസ് കൂട്ടിചേർത്ത് ഗുജറാത്തിന് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ വിജയം പൂർത്തിയാക്കാൻ സാധിച്ചില്ല. ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുടെ ഓവറുകൾ രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു
"
https://www.facebook.com/Malayalivartha























