കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചിക അനുസരിച്ച് ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ജാഗ്രതാനിർദേശം നൽകിയത്. അൾട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ടുമുതൽ 10 വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നത്.
ബേപ്പൂർ, മാനന്തവാടി, ധർമ്മടം, മൂന്നാർ, കളമശേരി, വിളപ്പിൽശാല, കൊട്ടാരക്കര പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അൾട്രാ വയലറ്റ് സൂചിക അനുസരിച്ച് ആറു മുതൽ ഏഴുവരെയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാവുന്നതാണ്. അതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി .
ജാഗ്രതാ നിർദ്ദേശങ്ങളിങ്ങനെ... പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha























