'ഒടുവിൽ ആ വിളിയെത്തി'.... വയനാട്ടിലെ യുകെജി വിദ്യാര്‍ത്ഥിനിയെ വീഡിയോ കോളില്‍ വിളിച്ച് വിദ്യാഭ്യാസ മന്ത്രി; കുട്ടിയുടെ ആവശ്യവും അംഗീകരിച്ചു

വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി വീര്‍പ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളില്‍ യുകെജിയില്‍ പഠിക്കുന്ന കുഞ്ചാവ എന്ന തന്‍ഹ ഫാത്തിമയുടെ വീഡിയോ വൈറല്‍ ആയിരുന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തന്നെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി മന്ത്രി വീഡിയോ കോള്‍ ചെയ്തു.
സ്കൂള്‍ ഉടന്‍ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാന്‍ ആകുന്നില്ല എന്നും ടീച്ചര്‍മാരുമായി നേരില്‍ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പങ്കുവച്ചു.
തനിക്ക് സ്കൂള്‍ തന്നെ കാണാന്‍ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രി കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടില്‍ വരുമ്പോള്‍ തന്നെ നേരില്‍ കാണുവാന്‍ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.
കുട്ടികളുടെ സഹജമായ ശീലമാണ് കളി ചിരിയും കൂട്ടുചേരലും. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ വലിയ മാനസിക സമ്മര്‍ദമാണ് കുട്ടികള്‍ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയില്‍ കുട്ടികളെ നില നിര്‍ത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























