ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃക ;കേന്ദ്ര തൊഴില്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സംബന്ധിച്ച് പരിശോധന ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് KGNA 64 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കൊണ്ടുവരുന്ന തൊഴില്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സംബന്ധിച്ച് പരിശോധിക്കും. തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ സുപ്രധാന വിഭാഗമാണ് നേഴ്‌സുമാര്‍ . ബഹു ഭൂരിപക്ഷം നേഴ്‌സുമാരേയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് കെ.ജി.എന്‍.എ . 1957 ല്‍ രൂപീകൃതമായ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നേഴ്‌സിംഗ് മേഖലയുടെ സാമൂഹ്യ അംഗീകാരം ഇന്ന് ഏറെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകമാകെ . ഇതിലെ മുന്നണി പോരാളികളാണ് നേഴ്‌സുമാര്‍. കോവിഡിനെ നേരിടുന്നതില്‍ കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്.
വാക്‌സിനേഷന്‍ കാര്യത്തില്‍ രാജ്യത്തെ ശരാശരിയെക്കാള്‍ കേരളം ഏറെ മുന്നിലാണ്. നിപയും ഓഖിയും പ്രളയവുമെല്ലാം ഉണ്ടായപ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം അതിന്റെ കരുത്ത് തെളിയിച്ചു. ഇതിന് കാരണമായത് ഡോക്ടര്‍മാരെയും മറ്റ് ഉദോഗസ്ഥരെയും പോലെ നഴ്സുമാര്‍ കൂടിയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണനയാണ് ആരോഗ്യമേഖലക്കു നല്‍കുന്നത്. 2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആരോഗ്യമേഖലക്കായി ഒരു പ്രത്യേക മിഷന്‍ തന്നെ നടപ്പിലാക്കി ; ആര്‍ദ്രം മിഷന്‍. ഇതിന്റെ ഭാഗമായി സമാനതകള്‍ ഇല്ലാത്ത വികസനമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ നടപ്പിലാക്കിയത്.
അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയിക്കാന്‍ പറ്റുന്ന കേന്ദ്രങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറി. ഭൂരിപക്ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്തു. ഒ.പി സമയം വൈകുന്നേരം വരെയാക്കി.
കൂടുതല്‍ ഡോക്ടര്‍മാരേയും നേഴ്‌സുമാരടക്കമുള്ള ജീവനക്കാരേയും നിയമിച്ചു. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ഏര്‍പ്പെടുത്തി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപാസ് ശസ്ത്രക്രിയ ഉള്‍പ്പടെ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്. സമഗ്രമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വികസന പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മാത്രമായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
ഏതു രംഗത്തും എന്ന പോലെ ജനക്ഷേമകരമായ ബദല്‍ വികസന കാഴ്ചപാടാണ് കേരളം മുന്നോട്ട് വക്കുന്നത്. നേഴ്‌സിംഗ് മേഖലയോട് എക്കാലത്തും അനുഭാവ പൂര്‍ണമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. നേഴ്‌സുമാര്‍ ഇന്ന് അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ ഉള്ള ഘട്ടങ്ങളിലാണ് അനുവദിച്ചിട്ടുള്ളതാണ്.
മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവധികള്‍ നേഴ്‌സുമാര്‍ക്കും അനുവദിച്ചു.പ്രൊമോഷന്‍ സാധ്യതകള്‍ വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ഡോ.പ്രതാപന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്, യൂണിഫോം പാറ്റേണ്‍ പരിഷ്‌കരിച്ചത് തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റാണ് യൂണിഫോമിന്റെ കളര്‍ ഇന്നു കാണുന്ന വിധത്തില്‍ പരിഷ്‌കരിച്ചത്. യൂണിഫോം സാരിയും ഓവര്‍ക്കോട്ടും എന്നത് കുറച്ചു കൂടെ സൗകര്യപ്രദം എന്ന് കരുതുന്ന ചുരിദാറും ഓവര്‍ക്കോട്ടും എന്നാക്കി.
വിവിധ നേഴ്‌സിംഗ് തസ്തികകളുടെ പരിഷ്‌കരണം യാഥാര്‍ത്ഥ്യമായത് ഇപ്പോഴത്തെ ഗവണ്‍മെന്റ് വന്നതിന് ശേഷമാണ്. ആരോഗ്യ വകുപ്പിലും തൊഴില്‍ വകുപ്പിലും പരിഷ്‌കരണം നടപ്പിലായി കഴിഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. നേഴ്‌സുമാരുടെ ആത്മവിശ്വാസവും സാമൂഹിക അംഗീകാരവും തസ്തിക പരിഷ്‌കരണത്തിലൂടെ വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. ഇനി സ്റ്റാഫ് നഴ്‌സില്ല, പകരം നഴ്‌സിങ് ഓഫീസര്‍മാര്‍ ആണ് ഉള്ളത്. ഇതിന്റെ ചുവടു പിടിച്ച് എല്ലാ തസ്തികകളിലും മാറ്റങ്ങള്‍ ഉണ്ടായി.
230 നേഴ്‌സുമാര്‍ക്ക് ഹെഡ് നേഴ്‌സുമാരായി നിയമനം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നല്‍കി കഴിഞ്ഞു. സാമ്പത്തിക ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുമുണ്ട്. കോവിഡ് മഹാമാരിയേല്‍പിച്ച കനത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള പരിഷ്‌കരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പിലാക്കി. നേഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട പരിഗണനയാണ്
ലഭിച്ചിട്ടുള്ളത്.
22 വര്‍ഷത്തെ ഹയര്‍ ഗ്രേഡ് അനുവദിച്ചതും യൂണിഫോം അലവന്‍സിലെ വര്‍ദ്ധനയുമെല്ലാം കെ ജി എന്‍ എ മുന്നോട്ട് വച്ച നിര്‍ദേശങ്ങളാണ്. ആരോഗ്യവകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിക്കപ്പെട്ട കാലഘട്ടമാണ് കഴിഞ്ഞു പോയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലുമായി 2,329 സ്റ്റാഫ് നേഴ്‌സ് തസ്തികകളും 31 ഹെഡ് നേഴ്‌സ് തസ്തികകളും സൃഷ്ടിച്ചു.
കൂടാതെ നേഴ്‌സിംഗ് സൂപ്രണ്ടുമാരുടെ 9 തസ്തികയും ഒരു ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ തസ്തികയും 19 നേഴ്‌സിംഗ് അദ്ധ്യാപക തസ്തികകളും പുതുതായി സൃഷ്ടിച്ചു. ഇ.എസ്.ഐ മേഖലയില്‍ 18 നേഴ്‌സുമാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ പ്രൊമോഷനുകള്‍ അനുവദിച്ചതും ഈ കാലത്താണ്. പുതിയ തസ്തികകള്‍ ഉള്‍പ്പടെ എല്ലാ ഒഴിവുകളിലേക്കും പി എസ് സി മുഖേന നിയമനം നടത്തി.
ഹോമിയോ മേഖലയിലെ നേഴ്‌സുമാരുടെ യൂണിഫോം പരിഷ്‌കരണവും യാഥാര്‍ത്ഥ്യമാക്കി. അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഓഫ് അനുവദിച്ചതും അടുത്തിടെയാണ്. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് എന്നതും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മൂന്നര ലക്ഷത്തിലധികം നേഴ്‌സുമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കേരള നേഴ്‌സിംഗ് കൗണ്‍സില്‍.
നേഴ്‌സിംഗ് കൗണ്‍സിലിന് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാവണമെന്നുള്ളത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. ഈ ആവശ്യത്തിലേക്കായി 18.5 സെന്റ് സ്ഥലം തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബിന് സമീപം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിവിധ കാറ്റഗറികളായി ആറായിരത്തോളം തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
" f
https://www.facebook.com/Malayalivartha























