ഷാനിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഇൻസ്റ്റഗ്രാമിലെ ഫോട്ടോ; 'ആ ഫോട്ടോ' കണ്ടതോടെ ജോമോന്റെ കണ്ട്രോൾ പോയി

കഴിഞ്ഞ ദിവസമായിരുന്നു കോട്ടയത്ത് സകലരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കൊലപാതകം നടന്നത്. 19 വയസ്സുള്ള യുവാവിനെ കൊലപ്പെടുത്തിയ ശേഷം കൊലപാതകി പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി എത്തുകയായിരുന്നു. ഈ സംഭവം മായി ബന്ധപ്പെട്ടുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ കൂടെ ഇപ്പോൾ പുറത്തു വരികയാണ്.
ഷാൻ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത് .എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത് രാജ് മറ്റൊരു കൊലപാതക കേസിൽ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു.എന്നാൽ ഷാനിനോട് പക കൂടാൻ കാരണം ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതാണ്.
ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് ചിന്തിച്ചാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മർദ്ദിച്ചതും. കൊല്ലപ്പെട്ട ഷാൻ ബാബുവും സൂര്യനും തമ്മിൽ അടുത്ത ബന്ധമുള്ളവരായിരുന്നു. സൂര്യനോട് പക തീർക്കുകയിരുന്നു പ്രതിയായ ജോമോൻ ലക്ഷ്യമിട്ടത് . പക്ഷേ സൂര്യൻ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലിൽ പോയ വിനോദയാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സൂര്യൻ ഇട്ടത്. ചിത്രത്തിൽ ഷാനും ഉണ്ടായിരുന്നു.
ഇതോടെ സൂര്യൻ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന നിഗമനത്തിലായിരുന്നു ജോമോൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദ്ദനമായിരുന്നു ഷാൻ ബാബു നേരിട്ടത്. ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിക്കുകയുണ്ടായി. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും അടിച്ചു .
ഇതിന്റെ എല്ലാം ക്ഷതങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നു . ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ ഉള്ള സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു .
ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകൾ ശരീരത്തിലുണ്ട് . രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്.പോലീസ് പറയുന്നത് അഞ്ച് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് . എന്നാൽ ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേർ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലായിരുന്നു ജോമോൻ ഷാൻ ബാബു ജോസഫിന്റെ മൃതദേഹവുമായി എത്തിയത്. ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തി.
തിരച്ചിൽ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് യുവാവിനെ കൊന്ന് പോലീസിനടുത്ത് മൃതദേഹം ചുമന്ന് പ്രതി എത്തുകയായിരുന്നു. കളക്ടറേറ്റിൽനിന്ന് നാലുകിലോമീറ്റർ അകലെ ആനത്താനത്തെ മൈതാനത്തുവെച്ചായിരുന്നു ഷാനിനെ മർദ്ദിച്ചത്. പിന്നീട് ഓട്ടോയിൽ നഗരത്തിലേക്കുവന്നു. തോളിൽ ചുമന്ന് മൃതദേഹം പ്രതി സ്റ്റേഷന്റെ മുറ്റത്തിട്ടു.
ശബ്ദംകേട്ട് പോലീസുകാരൻ ഇറങ്ങിവന്നപ്പോൾ താൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. അതേസമയം മകന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണങ്ങളാണ് ഷാനിന്റെ അമ്മ പോലീസിനെതിരെ ഉന്നയിച്ചത്. സർക്കാർ എന്തിനാണ് ഇവനെപ്പോലുള്ളവന്മാരെ ഇറക്കി വിട്ടിരിക്കുന്നത് എന്ന ചോദ്യം ആ അമ്മ കരഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ഉന്നയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























