ചില്ലറയൊന്നുമല്ല കോടികളാണ് ചെലവ്...! മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥർക്കും പറക്കാൻ വാടകയ്ക്കെടുക്കുന്ന ഹെലികോപ്ടറിന്റെ വാടക ഒരഞ്ച് പൈസ കുറയില്ല, ഏതുതരം രക്ഷാദൗത്യത്തിനും... വിവിഐപി യാത്രയ്ക്കുമെല്ലാം സേനാകോപ്ടറുകൾ സർക്കാരിന് വിട്ടുനൽകാറുള്ളപ്പോൾ ഈ ദൂർത്ത് എന്തിന്? പുതിയ ന്യായീകരണവുമായി പോലീസ്, കോപ്റ്റർ വാടകക്ക് എടുക്കുന്നതിൽ വിമുഖതയുണ്ടെങ്കിലും മുഖ്യമന്ത്രിയെ ഭയന്ന് ഒരക്ഷരം ഉരിയാടാതെ ധനമന്ത്രി,വാടക അംഗീകരിച്ച് കരാർ ഉറപ്പിച്ചാൽ മൂന്നാഴ്ചയ്ക്കകം കോപ്ടർ തിരുവനന്തപുരത്ത് എത്തും....

വിരമിച്ച പോലീസ് ഉപദേശകൻ്റെയും പോലീസ് ഉന്നതൻ്റെയും ആത്മാവ് വെള്ളയമ്പലത്തെ പോലീസ് ആസ്ഥാനം കടന്ന് പറന്നകലാത്തത് കാരണം നമ്മുടെ നികുതിയിൽ നിന്നും പ്രതിവർഷ നഷ്ടം പത്തുകോടി! പത്തുകോടിയിൽ നിന്നും എത്ര കമ്മിഷൻ കിട്ടുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം. കമ്മീഷൻ കൂടാതെ ഉന്നതൻമാർക്ക് ഉറക്കം വരില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.
സംസ്ഥാന സർക്കാരിന് വേണ്ടി വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിൻെറ ചെലവാണ് 10 കോടി. ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുമ്പോൾ രക്ഷാദൗത്യത്തിനും രോഗികളുടെ എയർ ലിഫ്റ്റിംഗിനും ഉപയോഗിക്കാം എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ഓഖിയും പ്രളയവും മലയിടിച്ചിലുമുണ്ടായപ്പോഴൊന്നും കോപ്റ്ററെ കണ്ടില്ല.സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും ഹെലികോപ്ടറും എയർലിഫ്‌റ്റിംഗ് വിദഗ്ദ്ധരെയും സേനാംഗങ്ങളെയും വിട്ടുനൽകാൻ സൈന്യം സജ്ജമാണ്. മുൻകാലങ്ങളിൽ കോപ്റ്റർ വിട്ടു നൽകുന്നത് എളുപ്പമായിരുന്നില്ല. ഇക്കഴിഞ്ഞയാഴ്ച പാലക്കാട് മലയിടുക്കിൽ കുരുങ്ങിയ ബാബുവിനെ രക്ഷിക്കാനും സൈന്യം എത്തിയിരുന്നു.
അന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററെ കുറിച്ച് വാർത്തകൾ വന്നിരുന്നു.വർഷം പത്തുകോടിയോളം രൂപ വാടക നൽകിയാണ് സ്വകാര്യ കമ്പനിയിൽ നിന്ന് സർക്കാർ കോപ്ടർ വാടകയ്ക്കെടുക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനിൽ നിന്നാണ് 80ലക്ഷം മാസവാടകയ്ക്ക് ഇരട്ട എൻജിൻ കോപ്ടർ വാടകയ്ക്കെടുക്കാൻ ധാരണയായത്. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധികതുക നൽകണം.
കടമെടുത്ത് ശമ്പളവും പെൻഷനും നൽകേണ്ട ഗതികേടിലാണ് സർക്കാർ . ധനമന്ത്രിക്ക് കോപ്റ്റർ വാടകക്ക് എടുക്കുന്നതിൽ വിമുഖതയുണ്ടെങ്കിലും മുഖ്യമന്ത്രിയെ ഭയന്ന് അദ്ദേഹം ഒന്നും മിണ്ടുന്നില്ല. മൂന്നുവർഷത്തേക്കാണ് കരാറെങ്കിലും രണ്ടുവർഷത്തേക്കു കൂടി നീട്ടാനാവും. ദുരന്തനിവാരണത്തിനോ രക്ഷാദൗത്യത്തിനോ ഇത്തരം കോപ്ടറുകൾ ഉപയോഗിക്കാനാവില്ല.
വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും വേണ്ടിയാണ് വാടകയ്ക്കെടുക്കുന്നത്.മുൻപ് 1.70കോടി മാസവാടകയ്ക്കെടുത്ത കോപ്ടർ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ലായിരുന്നു. 22.21കോടിയാണ് ആകെ ചെലവിട്ടത്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് കോപ്റ്റർ സൂക്ഷിച്ചത്. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും നടന്നില്ല. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനും കോപ്ടറിൽ സേനയെ എത്തിച്ചപ്പോൾ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞു. മാവോയിസ്റ്റുകളെ കണ്ടാലുടൻ നേരിടാനായി സേനയെ എത്തിക്കാൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡിജിപിയുടെ ശുപാർശയിലാണ് രണ്ടാമതും കോപ്ടർ വാടകയ്ക്കെടുക്കുന്നത്.
ഏതുതരം രക്ഷാദൗത്യത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കാനും വിവിഐപി യാത്രയ്ക്കുമെല്ലാം സേനാകോപ്ടറുകൾ സർക്കാരിന് വിട്ടുനൽകാറുണ്ട്. ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ എന്ത് ആവശ്യത്തിനും വ്യോമസേന തിരുവനന്തപുരത്തുനിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടറുകൾ വിട്ടുനൽകും. വാടകകോപ്ടറിന് 18ശതമാനം ജി.എസ്.ടിയുണ്ട്.
എന്നാൽ സേനയ്ക്ക് നികുതി നൽകേണ്ട. വാടകകോപ്ടറിന് കൊടുക്കുംപോലെ സേനാ കോപ്ടറുകൾക്ക് പണം നൽകേണ്ടതില്ല. ഒരുലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്തും.ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വറ്റിവരണ്ട പുഴയിലും റോഡിലും വീടിന്റെ ടെറസിലുമെല്ലാം കോപ്ടറുകൾ ഇറക്കിയ വിദഗ്ദ്ധപൈലറ്റുമാർ സേനകൾക്കുണ്ട്.
വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വനമേഖലയിലും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തരഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടർ വാടകയ്ക്കെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടിൽ നിന്നാണ് ഹെലികോപ്ടറിന് പണം നൽകുന്നത്.ആറ് വി.ഐ.പി സീറ്റുകളും ഒൻപത് സാദാ സീറ്റുകളുമുള്ള, 15യാത്രക്കാരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന 15വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് ഇത്തവണ വാടകയ്ക്കെടുക്കുക. ഓപ്പറേറ്ററുടെ കാര്യക്ഷമതയേക്കാൾ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നതിനാൽ കൂടുതൽ അപകടമുണ്ടാക്കിയ ഓപ്പറേറ്റർമാരെ ടെൻഡറിൽ നിരസിച്ചിരുന്നു.
വാടക കുറയില്ല മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥർക്കും പറക്കാൻ വാടകയ്ക്കെടുക്കുന്ന ഹെലികോപ്ടറിന്റെ വാടക കുറയ്ക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി ആസ്ഥാനമായ കോപ്ടർ കമ്പനി ചിപ്സൺ ഏവിയേഷൻ നിരസിച്ചിട്ടുണ്ട്. മാസവാടക 80ലക്ഷം രൂപയാണ് ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം.
രണ്ടുവർഷം മുൻപ് നടത്തിയ ടെൻഡറിൽ 74ലക്ഷം രൂപയായിരുന്നു ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഇതേ തുകയ്ക്ക് കോപ്ടർ നൽകാനാവുമോയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കമ്പനിയുമായി സംസാരിച്ചു. എന്നാൽ അന്ന് 74ലക്ഷം ക്വോട്ട് ചെയ്തത് ജി.എസ്.ടി കൂട്ടാതെയാണെന്നും ഇതു കൂട്ടിയാൽ 81ലക്ഷം രൂപയാവുമെന്നും കമ്പനി മറുപടി നൽകി. 80ലക്ഷം വാടക അംഗീകരിച്ച് കരാർ ഉറപ്പിക്കാമെന്ന് പൊലീസ് സർക്കാരിന് ശുപാർശ നൽകും. മുഖ്യമന്ത്രി അംഗീകരിച്ചാൽ മൂന്നാഴ്ചയ്ക്കകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കും.
https://www.facebook.com/Malayalivartha




















