ഗവർണറെ വെട്ടി നിരത്താൻ പിണറായി; തിരിച്ചടിച്ച് സതീശൻ... ചിറകരിഞ്ഞതിന് മറുപണി വേറെ! നിയമമാകാൻ ഇനി ഗവർണർ കനിയണം
സർവകലാശാലകളിൽ ചാൻസലായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വിവാദമായ സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സ്റ്റി നിയമങ്ങളുടെ 2022ലെ ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ സബ്‌ജക്ട് കമ്മിറ്റി പാസാക്കിയിരുന്നു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം, പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് ആരോപിച്ചു. സർവകലാശാലയിലെ നിയമനങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തുനിഞ്ഞത്.
ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് റദ്ദായ ഓർഡിനൻസുകൾ നിയമമാക്കാൻ ചേർന്ന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. യൂണിവേഴ്സ്റ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022ൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ൽ നിന്നും 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സേർച്ച് കമ്മിറ്റിയിൽ 2 സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി.
ശക്തമായ വാദപ്രതിവാദങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ ഉയർത്തിയത്. വിസി നിയമന പാനലിൽ അഞ്ച് അംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ബിജെപി കടന്നുകയറ്റം തടയാൻ കഴിയുമെന്ന് കെ. ടി. ജലീൽ അഭിപ്രായപ്പെട്ടപ്പോൾ, ആർഎസ്എസിന്റെ കാവി വൽകരണം പോലെ സർവകലാശാലകളുടെ കമ്യൂണിസ്റ്റ് വൽകരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാത്തത് ,സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വർഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല നിയമ ഭേദഗതിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തി. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിഷേധം അടങ്ങിയത്.
വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ ഉപാധ്യക്ഷൻ അംഗമാവില്ലെന്നും പകരം ഉപാധ്യക്ഷൻ നിർദേശിക്കുന്നയാളെ അംഗമാക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉപാധ്യക്ഷനെ അംഗമാക്കുന്നത് യുജിസി ചട്ടത്തിന് വിരുദ്ധമെന്ന് ഗവർണർ വിമർശിച്ചിരുന്നു. ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിർമാണം. ബിൽ പാസാക്കുന്ന സമയം ബഹിഷ്‌ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിൽ സഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോയെന്നാണ് ഇനി അറിയേണ്ടത്. ഗവർണർ ഒപ്പിടുമോയെന്നതിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha