സൈനീകനെ കൈവച്ചു. പിണറായി പൊലീസിന്റെ അടപ്പൂരാന്‍ കൊല്ലത്ത് സൈന്യമിറങ്ങുന്നു...

കിളികൊല്ലൂര്‍ പോലീസ് മര്‍ദ്ദനക്കേസില്‍ സൈന്യം ഇടപെടുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാനാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല മിലിട്ടറി പോലീസും കേസ് അന്വേഷിക്കുമെന്നാണ് വിവരം.
സൈനികന്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. ഇത്തരത്തില്‍ സൈനികന്‍ അറസ്റ്റിലായാല്‍ ഉടനെ സമീപത്തെ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമമാണ് പോലീസ് പാലിക്കാതിരുന്നത്. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുബം. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും കാണിച്ച് വിഷ്ണുവിന്റെ അമ്മയാണ് പരാതി നല്‍കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം അന്വേഷണം നടത്തി കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
സംഭവത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷനിലെ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ എത്തുമ്പോഴാണ് സേനയുടെ ഇടപെടലും ഉണ്ടാകുന്നത്. സൈനികനെ മര്‍ദ്ദിച്ചത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മിലിറ്ററി പൊലീസിന്റെ നടപടിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസ് സിബിഐയെ കൊണ്ടും അന്വേഷിക്കും എന്നാണ് വിവരം. സൈനികനാണെന്ന് അറിഞ്ഞാണ് മര്‍ദ്ദനമെന്നുള്ളത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. ഇനി നീ കാഞ്ചി വലിക്കില്ലെന്ന് പറഞ്ഞ് വിരല്‍ പോലും ഒടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ സേന അതിശക്തമായ നടപടി എടുക്കും.
സംഭവത്തില്‍ വെറും 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. ഇനിയും ചിലരുടെ ഇടപെടല്‍ ഇതിലുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.വിനോദ്, എസ്‌ഐ എ.പി. അനീഷ്, എഎസ്‌ഐ ആര്‍. പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍. അനീഷ്, പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ വി.ആര്‍ ദിലീപ് എന്നിവരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് സൈനിക ഇടപെടല്‍ വരുന്നത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോര്‍ട്ട് തേടി.
ഡിവൈഎഫ്‌ഐ പേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂര്‍ ഇന്ദീവരത്തില്‍ വിഘ്‌നേഷ് (25), സൈനികനായ ജ്യേഷ്ഠസഹോദരന്‍ വിഷ്ണു (30) എന്നിവരെ മര്‍ദിച്ച സംഭവത്തിലാണു നടപടി. ഓഗസ്റ്റ് 25 ന് ലഹരിമരുന്നുമായി 2 യുവാക്കള്‍ പൊലീസ് പിടിയിലായതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇവരില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂരിലെ ലോഡ്ജില്‍ നിന്ന് എംഡിഎംഎയും പണവുമായി ദമ്പതികളടക്കം 4 പേരും അറസ്റ്റിലായി. ഈ സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേഷനിലെത്തിയ ഇവരുടെ സുഹൃത്തുക്കളായ വിഷ്ണുവും വിഘ്‌നേഷും സ്റ്റേഷനില്‍ അതിക്രമം കാട്ടുകയും വിഷ്ണു കയ്യിലെ ഇരുമ്പുവള ഊരി എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മര്‍ദിക്കുകയും ചെയ്‌തെന്നായിരുന്നു പൊലീസ് വിശദീകരണം. തലയ്ക്കു സാരമായി പരുക്കേറ്റ പ്രകാശ് ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതെല്ലാം സൈന്യം പരിശോധിക്കും. വിഷ്ണുവിന്റെ അമ്മ പ്രതിരോധ മന്ത്രിക്ക് പരാതിയും നല്‍കും.
സസ്‌പെന്‍ഷന്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും അക്രമിച്ച പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ വിഘ്‌നേഷ് പറയുന്നു. കേസില്‍ പൊലീസുകാര്‍ക്കുണ്ടായ വീഴ്ച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഒന്പത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തല്ലിച്ചതച്ചതെന്നാണ് വിഘ്‌നേഷ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജില്ലാ പൊലീസ് മേധാവി ഡിഐജി ആര്‍ നിശാന്തിനിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്.എച്ച്.ഒ വിനോദും എസ്‌ഐ അനീഷും യുവാക്കളെ മര്‍ദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങി. ഇതിനിടെയാണ് സൈന്യം അന്വേഷണത്തിന് എത്തുന്നത്.
മറ്റുള്ള പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൂരമായി മര്‍ദ്ദിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടി കൊണ്ട് മാത്രം താന്‍ തൃപ്തയല്ലെന്ന് മര്‍ദ്ദനമേറ്റ വിഘ്‌നേഷിന്റെ അമ്മ പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഘ്‌നേഷിന്റെ അമ്മ സലീല കുമാരി പറഞ്ഞു
പൊലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിഷ്ണുവും വിഘ്‌നേഷും 12 ദിവസം ജയിലില്‍ കിടന്നു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പിന്നീട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. അറസ്റ്റിലായവര്‍ക്കു ജാമ്യമെടുക്കാന്‍ നാട്ടുകാരനായ പൊലീസുകാരനാണ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എംഡിഎംഎയുമായി ബന്ധപ്പെട്ട കേസാണെന്നറിഞ്ഞപ്പോള്‍, പിഎസ്‌സി പരീക്ഷയെഴുതി പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ജാമ്യം നില്‍ക്കാന്‍ കഴിയില്ലെന്നു പറഞ്ഞു പിന്മാറി. ഇതിനിടെ ജ്യേഷ്ഠന്‍ വിഷ്ണുവും സ്റ്റേഷനിലെത്തി.
വിഷ്ണുവിന്റെ ബൈക്ക് പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് വിഘ്‌നേഷ് പറയുന്നത്. സ്റ്റേഷനിലെ മറ്റു പൊലീസുകാരും മര്‍ദിച്ചു. കേസില്‍പെട്ടതോടെ തന്റെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ ശാരീരികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും വിഘ്‌നേഷ് പറയുന്നു. സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സഹോദരന്മാര്‍ക്കും പൊലീസുകാരനും മര്‍ദനമേറ്റെന്നു കണ്ടെത്തി. സ്റ്റേഷനില്‍ കയ്യാങ്കളി നടന്നിട്ടും ഇടപെടാതിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ദിലീപിനെതിരെ കൂടുതല്‍ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha






















