രക്ഷപ്പെടാന്‍ സാധ്യത ഉള്ളതുകൊണ്ട് എന്റെ കഴിവുകൊണ്ട് അവരെ ശക്തമായി കീഴ്‌പ്പെടുത്തി. കിളികൊല്ലൂരിൽ ന്യായീകരിച്ച് സസ്‌പെന്‍ഷനിലായ എസ് ഐ അനീഷിൻറെ ശബ്ദ സന്ദേശം

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപെടാതിരിക്കാനാണ് കീഴ്‌പ്പെടുത്തിയതെന്ന വിചിത്രവാദവുമായി സസ്‌പെന്‍ഷനിലായ എസ് ഐ അനീഷ്. പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ റൈറ്ററെ സ്റ്റേഷന് അകത്ത് കയറി തലയിടിച്ച് പൊട്ടിച്ചു, മൂക്കിന്റെ പാലം തെറ്റി 326,333 എടുത്ത ആ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കീഴ്‌പ്പെടുത്തിയെന്ന വിഷയമാണ് നമുക്കെതിരെ ഇപ്പോള്‍ പുറത്ത് വരുന്ന പ്രധന വാര്‍ത്ത. ഞാനും സിഐ അദ്ദേഹം സംഭവം നടക്കുന്ന സമയത്ത് ഇല്ല. അവരുടെ നിലവിളികേട്ട് അടുത്ത ബ്യുല്‍ഡിങ്ങില്‍ നിന്ന് ഞങ്ങള്‍ ഓടിവന്നപ്പോള്‍ കണ്ടത് പൊലീസുദ്യോഗസ്ഥന്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു.
പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട്. രണ്ടു പേര്. ഒരുത്തന്‍ മിലിട്രിക്കാരനും, മറ്റേത് വിഘ്‌നേശ് ... അവരെ ശക്തമായി കീഴ്‌പ്പെടുത്തി. ഇല്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും... മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജിബി ചാര്‍ജിന് സമീപം ഉണ്ടായിരുന്നത്. അവര് രക്ഷപ്പെട്ടുപോകാന്‍ സാധ്യതയുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ കഴിവ് ഉപയോഗിച്ച് പിടിച്ചു. ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ന്യായീകരണ സന്ദേശം.
പ്രതികളായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ മര്‍ദിച്ചെന്ന് എസ്.ഐ അനീഷ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംഭവ സമയത്ത് സ്റ്റേഷനില്‍ സിഐയും എസ്.ഐയും ഇല്ലായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ ആദ്യം പോലീസുകാരന്‍ പട്ടാളക്കാരനെയാണ് മര്‍ദ്ദിക്കുന്നതെന്ന് വ്യക്തമായി കാണാന്‍ കഴിയും ഇതിന് ശേഷമാണ് ഈ പട്ടാളക്കാരന്‍ തിരിച്ചടിക്കുന്നത്. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യം ശക്തമാണ്.
ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിലേയ്ക്ക് കുടുംബം കടന്നിട്ടുണ്ട്. ഒരു പട്ടാളക്കാരനെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നത് വളരെ പ്രകടമാണ്. സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഇതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള്‍ ജനങ്ങള്‍ കണ്ടിട്ടും ന്യായീകരണവുമായി പോലീസുദ്യോഗസ്ഥന്‍ രംഗത്തെത്തിയത്.
സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളില്‍ തന്നെ ഭിന്നത രൂപപ്പെട്ടുകഴിഞ്ഞു. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷ് ഇന്ന് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.
പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പൊലീസില്‍ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഒരു സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാല്‍ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പില്‍ പൊലീസ് വിവരമറിയിച്ചത്. സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാല്‍ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്.
തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസെടുക്കും. ഇതാണ് രീതി. എന്നാല്‍ സംഭവം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും മര്‍ദിച്ചിട്ടില്ലെന്ന് വരുത്താന്‍ പൊലീസ് പുറത്തുവിട്ട വീഡിയോ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പൊലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്.
സൈനികന്‍ പൊലീസുകാരെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തയാറാക്കിയ ദൃശ്യങ്ങളുടെ പേരില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വീണ്ടും ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിവരുന്നത്. സൈനികനും സഹോദരനും സ്റ്റേഷന് അകത്തു കയറി സ്റ്റേഷന്‍ റൈറ്ററുടെ തലയടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്തു എന്നാണ് പ്രചാരണം. പ്രതികളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എസ് ഐ അനീഷ് ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വോയിസ് സന്ദേശം അയച്ചത്.
https://www.facebook.com/Malayalivartha
























