ശരീരം ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍: ഡമ്മിയിൽ വീണ്ടും നരബലി നടത്തി ഷാഫി:- ചങ്കിടിച്ച് ഡോക്ടറും, പോലീസും... എല്ലാം നിരീക്ഷിച്ച് ഭഗവൽസിംഗ്

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെയും, അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ച് ഷാഫിയുടെ നരബലി വീണ്ടും. ഇലന്തൂരിലെ വീട്ടിൽ ഡമ്മി എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളെയായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരെയാണ് കൊച്ചിയില്‍ നിന്നുള്ള അന്വേഷണം സംഘം നരബലി നടന്ന വീട്ടിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയടക്കം സാനിധ്യത്തിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ മുറിയിലായിരുന്നു ഡമ്മിയിലുള്ള പുനരാവിഷ്‌കാരം. ഇത് നടത്തുമ്പോള്‍ വീട്ടുടമയും രണ്ടാംപ്രതിയുമായ ഭഗവല്‍ സിങ്ങിനെയും പോലീസ് അടുത്തുനിര്‍ത്തിയിരുന്നു.
ഭഗവല്‍സിങ്ങിന്റെ ഭാര്യയും മൂന്നാംപ്രതിയുമായ ലൈലയെ വെള്ളിയാഴ്ചത്തെ തെളിവെടുപ്പിന് എത്തിച്ചില്ല. പദ്മയുടെ മൃതദേഹം 56-ഉം റോസ്ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍ ഷാഫിയോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ മൃതദേഹങ്ങള്‍ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയില്‍ പോലീസിനും ഫൊറന്‍സിക് സര്‍ജനും ഷാഫി കാണിച്ചുനൽകിയത് ഒരുപോലെ എല്ലാവരെയും നടുക്കി.
ഡോ. ലിസ ജോണ്‍ ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫൊറന്‍സിക് മേധാവിയുടെ ഈ റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് വീണ്ടും ഡമ്മി പരീക്ഷണം നടത്തിയത്. കോട്ടയത്ത് നിന്ന് എത്തിയ ഫോറന്‍സിക് സംഘം വീണ്ടും ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇലന്തൂരില്‍ മുമ്പ് നടത്തിയ തെളിവെടുപ്പില്‍ 40 ല്‍ അധികം വരുന്ന സുപ്രധാന തെളിവുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ പ്രതികള്‍ കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും ഉള്‍പ്പെടും. കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വാരിയെല്ല് അടങ്ങുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. അത് കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വീടിന്റെ വടക്കുഭാഗത്ത് പദ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിനടുത്ത് മണ്ണിളകിയിടത്ത് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊച്ചിയില്‍നിന്നുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരുടെ പരിശോധനയും വെള്ളിയാഴ്ച നടന്നു. പദ്മയെ കൊല്ലാനുപയോഗിച്ച കയര്‍ കത്തിച്ച ഇടത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം വാങ്ങാനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്ന് ഷാഫി മറ്റ് പ്രതികളെ വിശ്വസിപ്പിച്ചിരുന്നു. 20 ലക്ഷം രൂപ വില്പനയിലൂടെ ലഭിക്കുമെന്നാണ് ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നത്. എന്നാല്‍, ആള്‍ എത്താതായപ്പോള്‍ മാംസം കുഴിച്ചുമൂടിയെന്നായിരുന്നു ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, ഇവരുടെ മൊഴി പ്രകാരമുള്ള ശരീരാവശിഷ്ടങ്ങള്‍ പരിശോധനയില്‍ കിട്ടിയിട്ടില്ല.
ഇതാണ് അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ ഷാഫി മറ്റെവിടേയ്‌ക്കെങ്കിലും കൊണ്ടുപോയോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മാംസം കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത പ്രകൃതമാണ് ഷാഫിയുടേത്. പല ചോദ്യങ്ങള്‍ക്കും ചെറു ചിരി മാത്രമാണ് മറുപടി. ഒരേ ചോദ്യം പല തവണ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ശ്രമമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികള്‍ മുമ്പ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. എന്നാല്‍, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് അന്വേഷക സംഘം വിലയിരുത്തുന്നു.
പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. അതേ സമയം ഇലന്തൂർ ഇരട്ട നരബലിക്കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾക്ക് രണ്ടു ദിവസം 15 മിനിട്ട് വീതം അഭിഭാഷകനെ കാണാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അനുമതി നൽകി. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രതികൾ അഭിഭാഷകനെ കണ്ടു. നാളെ വീണ്ടും അനുമതി നൽകും.
https://www.facebook.com/Malayalivartha
























