'ലോകകപ്പ് അവിടെ നിൽക്കട്ടെ, ലോക്കപ്പ് മർദ്ദനത്തെക്കുറിച്ച് പറ' സി പി എം നേതാക്കളുടെ തൊലിയുരിച്ച് അണികൾ
അമ്മയ്ക്ക് പ്രാണ വേദന മകൾക്ക് വീണ വായന എന്ന് കേട്ടിട്ടില്ലേ ആ അവസ്ഥയാണ്, ഇപ്പോൾ കേരളത്തിൽ..പറഞ്ഞു വരുന്നത് ഒരു വശത്ത് കിളിക്കൊല്ലൂർ ലോക്കപ്പ് മർദ്ദനം ചർച്ചയാകുന്നതിനിടെ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ജനപ്രതിനിധികൾ.എന്നാൽ അവർക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവികൾ തന്നെ രംഗത്തെത്തുന്ന സമയത്തായിരുന്നു മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ ലോകകപ്പ് ഫുട്ബോൾ ചർച്ച ആരംഭിച്ചത്. ഇതിന് താഴെ രൂക്ഷ വിമർശനവുമായി അണികൾ രംഗത്തെത്തുകയും ചെയ്തു.
'വേൾഡ് കപ്പ് ഫുട്ബോളിന് ഇനിയും ഒരു മാസത്തോളം ഉണ്ട്.. അത് ചർച്ച ചെയ്യാൻ ഒരുപാട് സമയവും ഉണ്ട്', ഇപ്പോൾ പോലീസ് മർദ്ദനത്തെക്കുറിച്ച് പറയൂവെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. പോലീസിന്‍റെ വീഴ്ചകൾ ചർച്ചയാകാതിരിക്കാൻ എംഎൽഎമാർ പ്രത്യേക അജണ്ടയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന വിമർശനവും പലരും ഉന്നയിക്കുന്നു.മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, വി ശിവൻകുട്ടി, വികെ പ്രശാന്ത്, ലിന്‍റോ ജോസഫ് തുടങ്ങിയവരാണ് പോസ്റ്റുകളും കമന്‍റുകളുമായി സോഷ്യൽ മീഡിയയിൽ ലോകകപ്പ് ഫുഡ്ബോൾ ചർച്ച ആരംഭിച്ചത്. ഇവയുടെ കമന്‍റ് ബോക്സിൽ രൂക്ഷ പ്രതികരണമാണ് നടക്കുന്നത്.
ഇടത് നേതാക്കളുടെ ഫുട്ബോൾ ലോകകപ്പ് ചർച്ചയെ പരിഹസിച്ച് പി ജയരാജന്‍റെ മകൻ ജയിൻ രാജും രംഗത്തെത്തി. പോലീസ് മർദ്ദനം മറച്ചുവെച്ചതിനെതിരേയാണ് വിമർശനം "പോലീസിന്‍റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് പാവപ്പെട്ടവനല്ലേ. അത് അവരായി.. അവരുടെ പാടായി എന്നാണ് ചിലരുടെ നിലപാട്... അവനവന്‍റെ സ്വന്തക്കാർക്കോ മറ്റോ ആണെങ്കിൽ മാത്രമേ ചിലർക്ക് ബോധോദയം ഉണ്ടാവൂ.. വേൾഡ് കപ്പ് ഫുട്ബോളിന് ഇനിയും ഒരു മാസത്തോളം ഉണ്ട്.. അത് ചർച്ച ചെയ്യാൻ ഒരുപാട് സമയവും ഉണ്ട്." എന്നാണ് ജയിൻ ഫേസ്ബുക്കിൽ കുറിച്ചത്.
കൊല്ലം കിളിക്കൊല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് ഉൾപ്പെടെ മർദ്ദനമേറ്റതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കോതമംഗതലത്ത് എസ്എഫ്ഐ നേതാവിനെ പോലീസുകാരൻ മർദ്ദിച്ചതും അടുത്തിടെയാണെന്നും ഇവർ പറയുന്നു. "കപ്പ് ആരടിച്ചാലും പോലീസിന്‍റെ തല്ല് ഡിവൈഎഫ്ഐക്ക് തന്നെ" എന്നാണ് എംഎൽഎമാരുടെ പോസ്റ്റുകൾക്ക് കീഴിലെ കമന്‍റിലൊന്ന്.
"ലോകകപ്പിന് ഇനിയും ഒരുമാസം സമയമുണ്ട്. കപ്പിനെ കുറിച്ചും ടീമിനെ കുറിച്ചുമൊക്കെ സംസാരിക്കുന്നതിലുള്ള ആവേശം പോലീസ് സ്റ്റേഷനിൽ നിന്നും ദിനം പ്രതി അടികൊണ്ടും കേസുകൾ വാങ്ങിയും ദുരിതം അനുഭവിക്കുന്ന സഖാക്കളുടെ ഈ പ്രശ്നത്തിലും ഇടപെടുന്നതിലും കാണിക്കണം. ഇതിന് താൽക്കാലികമായി ഒരു പരിഹാരമല്ല വേണ്ടത് അതിന് വേണ്ടിയുള്ള നടപടി എടുക്കണം." എന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
'കപ്പിനും ചുണ്ടിനും ഇടയിലല്ല. ലാത്തിക്കും മൂന്നാം മുറയ്ക്കും ഇടയിലാണ് ഇവിടുത്തെ സാധാരണപ്പെട്ടവന്‍റെ ജീവിതം'. 'പാവപെട്ട സഖാക്കളെ പോലീസ് സ്റ്റേഷനിൽ ഉരുട്ടുന്നു... ഇവിടെ അധികാരത്തിന്‍റെ ശീതളിമയിൽ പ്രിയപ്പെട്ട നേതാക്കൾ ബ്രസീലും അർജന്‍റീനയും പറഞ്ഞു കളിക്കുന്നു' ഇങ്ങനെ പോകുന്നു ചില കമന്‍റുകൾ.
എന്നാൽ കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഭവത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നൽകാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.
ഒരു സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാൽ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പിൽ പൊലീസ് വിവരമറിയിച്ചത്. സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം.
അതിനാൽ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. ഇതുണ്ടായില്ല. സംഭവം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.
https://www.facebook.com/Malayalivartha
























