കിടപ്പ് രോഗിയായ വല്യമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ: വെട്ടുകത്തി കൊണ്ട് തലയും കാലുകളും വെട്ടി മാറ്റി:- തടിക്കസേരയെടുത്ത് അച്ഛനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു:- പുറത്തേയ്ക്ക് ഓടിയ അച്ഛൻ, ഭാര്യയെ രക്ഷിക്കാൻ തിരികെ വീട്ടിൽ കയറിയത് ഏണി ഉപയോഗിച്ച്: വീട് മുഴുവൻ പൂട്ടി മൃതദേഹം വെട്ടി നുറുക്കിയ ശേഷം ഉറഞ്ഞ് തുള്ളിയ റിഞ്ചുവിനെ പോലീസ് കീഴടക്കിയത് സാഹസികമായി...

ആലപ്പുഴയിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ ചെറുമകൻ. എൺപതുവയസുകാരിയായ ചാരുംമൂട്, കോയിക്ക പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴുവേലി വിളപറമ്പിൽ മേലേതിൽ സാം തോമസ് – റോസമ്മ ദമ്പതികളുടെ ഇളയ മകൻ റിൻജു സാമിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് ശേഷം ആയുധങ്ങളുമായി ഉറഞ്ഞു തുള്ളിയ റിൻജു സാമിനെ അതിസാഹസികമായാണ് പോലീസ് കീഴടക്കിയത്. കിടപ്പുമുറിയിൽ കയറിയാണ് വല്യമ്മയെ റിൻജു വെട്ടിയത്.
മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കുറച്ചുനാളുകളായി അന്നമ്മ താമസിച്ചിരുന്നത്. ഇന്ന് വെളുപ്പിന് റിൻജു അന്നമ്മയുടെ മുറിയിൽ കയറി വെട്ടുകത്തി കൊണ്ട് കട്ടിലിൽ കിടന്ന ഇവരെ ശരീരമാസകലം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം മാതാപിതാക്കളായ സാമിനെയും റോസമ്മയെയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പേടിച്ച് നിലവിളിച്ചു കൊണ്ട് ഇവർ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി.
റിഞ്ചുവും അമ്മയും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലർച്ചെ നാലുമണിയോടെ എണീറ്റു വന്ന റിഞ്ചു ഹാളിൽ സെറ്റിയിൽ കിടക്കുകയായിരുന്ന പിതാവ് സാമിനോട് എന്താടായെന്ന് ചോദിച്ചു. നിനക്ക് എന്താടായെന്ന് പിതാവും തിരികെ ചോദിച്ചു. ഇതോടെ അടുത്ത് കിടന്ന തടിക്കസേരയെടുത്ത് രഞ്ജു സാമിന്റെ തലയ്ക്ക് അടിച്ചു. ഭയന്നു പോയ സാം പുറത്തേക്ക് ഓടി. ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതിൽ ചാടി പുറത്തു കടന്നു. വീട്ടിൽ കുടുങ്ങിപ്പോയ ഭാര്യയെ രക്ഷിക്കാൻ വേണ്ടി അടുത്ത വീട്ടിൽ നിന്നും ഒരു ഏണി വാങ്ങി. ഇതുകൊണ്ടു വച്ച് മതിലിന് മുകളിലൂടെ കയറി ഭാര്യയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി.
ഏണി വഴി തന്നെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. ഇതിനോടകം വീട് മുഴുവൻ ലോക്ക് ചെയ്ത റിഞ്ചു കിടപ്പ് രോഗിയായ അന്നമ്മയുടെ മുറിയിലേക്ക് ചെന്ന് വെട്ടുകത്തി കൊണ്ട് വെട്ടി നുറുക്കുകയായിരുന്നു. തലയും കാലുമെല്ലാം വെട്ടിമാറ്റി. വിവരമറിഞ്ഞ് ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് വന്നപ്പോഴും ഇയാൾ അന്നമ്മയുടെ മൃതശരീരത്തിൽ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ വീടിനുള്ളിൽ കയറി രഞ്ജുവിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾ ഇപ്പോഴും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നതെന്ന് ഡിവൈ.എസ്‌പി പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യാൻ ഇന്ത്യൻ പ്രസിഡന്റും റോയും പുറപ്പെട്ടോ എന്ന മട്ടിലുള്ള ചോദ്യവും ഉന്നയിക്കുന്നു. ഇയാൾ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു. ചാരുംമൂട്ടിൽ വീട് പണി നടക്കുന്നതിനാലാണ് അന്നമ്മ വർഗീസ് കഴിഞ്ഞ ഏഴ് മാസമായി ഈ കുടുംബത്തോടൊപ്പം താമസിച്ചു വന്നത്.
കടബാധ്യത മൂലം മെഴുവേലിയിലെ വീടും സ്ഥലവും വിറ്റാണ് സാമും കുടുംബവും മൂന്നു വർഷം മുമ്പ് മുളക്കുഴ പഞ്ചായത്ത് ഓഫീസിന് സമീപം തോണ്ടിയത്ത് വീട്ടിൽ വാടകയ്ക് താമസിച്ചത്. സാം മുളക്കുഴയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. ഇവരുടെ മൂത്ത മകൻ റിൻസൺ കോഴിക്കോട്ട് 108 ആംബുലൻസ് ഡ്രൈവർ ആണ്. രണ്ടാമത്തെ മകൾ റിൻസി സൗദിയിൽ ജോലി ചെയ്യുന്നു. ചെന്നൈയിൽ ജോയ് ആലൂക്കാസ് ഗ്രൂപ്പിൽ മുൻപ് ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരം ജോലിക്കു പോകാറില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് റിൻജുവെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























