പി. ജയരാജന് വാരിക്കുഴി തോണ്ടി ഇ. പി. ജയരാജൻ... കൂട്ടിന് പിണറായിയും... ഇപിയെ കുടഞ്ഞെറിഞ്ഞ് ഗോവിന്ദൻ

ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്റെ ആരോപണം. ഇ. പി. ജയരാജന്റെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്ന് ആണ് റിസോര്‍ട്ട് രൂപീകരിച്ചത്. ഇതുവഴി ഇപി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നെന്നാണ് പി.ജയരാജന്‍ ആരോപിച്ചത്.
പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.
നിലവിൽ പി. ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് ഇ. പി. ജയരാജനെ അനുകൂലിക്കുന്നവരുടെ ശ്രമം. പി. ജയരാജനെതിരെ നിരവധി പരാതികൾ പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. പി. ജയരാജനു ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
ഇ.പി. ജയരാജന്റെ ഈ നീക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കടുത്ത അതൃപ്തിയിലാണ്. താൻ സെക്രട്ടറി ആയ ശേഷമാണ് ഇപിയുടെ നിസ്സഹകരണമെന്നത് അതൃപ്തി വർധിപ്പിക്കുന്നു. ഇപിയെ എപ്പോഴും പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഇ.പിയുടെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. നിസ്സഹകരണ നിലപാട് തുടർന്നാൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് ഇ.പിയുടെ നിലപാടു മാറ്റത്തിനു കാരണം.
ഇപി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി. ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha
























