തിരു. എയർപോർട്ടിന് പാരയായി സർക്കാർ! അദാനിയുടെ മിന്നൽ നീക്കം... കേന്ദ്രത്തിന്റെ പച്ചക്കൊടി... ചരിത്രത്തിലാദ്യമായി കേരളത്തിൽ.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഒരു വർഷത്തിനിടെ 83.6% അധികം യാത്രക്കാരാണ് വന്നിറങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോർഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.
2023 ജനുവരിയിൽ ആകെ 3,23,792 യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു. അതുപോലെ അടിയന്തര ഘട്ടങ്ങളിലെ രക്ഷാകേന്ദ്രം എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്.
ഈ സാഹചര്യങ്ങൾ ഒക്കെ കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിമാനത്താവളത്തെ എത്തിക്കാൻ ശ്രമിക്കുകയാണ് അദാനി ഗ്രൂപ്പും. അന്താരാഷ്ട്ര ടെർമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് അദാനി.
വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഗുജറാത്ത് ആചാരപ്രകാരമുള്ള ഐശ്വര്യപൂജ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നടത്തി. അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ എ.ടി.സി നിർമ്മിക്കുന്നത്. ടെർമിനലിന്റെ വലതു ഭാഗത്ത് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
240 മുറികളുള്ള 660 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈ ഓവർ ഇറങ്ങി വരുന്നിടത്താണ് നിർമ്മാണം. അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. പാരിസ്ഥിതികാനുമതി ഈ മാസം ലഭിച്ചേക്കും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല.
യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. നിലവിൽ പൈലറ്റുമാരെയും എയർ ഹോസ്റ്റസുമാരെയും വിമാനക്കമ്പനികൾ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെയും ഇവിടെ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150 മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. തലസ്ഥാനത്തെ വിമാനത്താവളമെന്ന നിലയ്ക്ക് അതിന്റെ വികസനം പതിറ്റാണ്ടുകൾക്കു മുൻപേ നടക്കേണ്ടതായിരുന്നു. അതു നടന്നില്ലെന്നു മാത്രമല്ല, വേറെയും വമ്പൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വന്നതോടെ തിരുവനന്തപുരം വിമാനത്താവളം തഴയപ്പെടുന്ന അവസ്ഥയിലായി.
സർക്കാരിന്റെ മൂക്കിനു താഴെയുള്ള വിമാനത്താവളത്തിന് മുന്തിയ പരിഗണന ലഭിക്കേണ്ടതാണ്. എന്നാൽ വളർച്ച മുരടിച്ചിട്ടും സഹായത്തിന് സർക്കാർ എത്തിയിരുന്നില്ല. കേന്ദ്രസർക്കാർ രാജ്യത്തെ പല വിമാനത്താവളങ്ങളുടേയും നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിടുകയുണ്ടായി. അങ്ങനെയാണ് ഒടുവിൽ തിരു. വിമാനത്താവളവും അദാനി ഏറ്റെടുത്തത്.
അൻപതുവർഷമാണ് കരാർ കാലാവധി. നടത്തിപ്പ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും ശ്രമിച്ചതാണ്. സർക്കാരിന് നേരിട്ട് പങ്കെടുക്കാനാവാത്തതിനാൽ സർക്കാർവക കമ്പനി വഴിയാണ് ശ്രമം നടന്നത്. എന്നാൽ കൂടിയ തുക ക്വോട്ട് ചെയ്ത അദാനിയുടെ കമ്പനിക്കാണ് കരാർ ലഭിച്ചത്. എയർപോർട്ട് അതോറിട്ടിയേക്കാളും നല്ല നിലയിലാണ് ഇപ്പോൾ വിമാനത്താവള നടത്തിപ്പെന്നാണ് യാത്രക്കാരുടെ പൊതുവേയുള്ള അഭിപ്രായം. പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും പടിപടിയായി നടപടി എടുത്തുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 രാജ്യാന്തര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കത്ത്, ബഹ്‌റൈൻ, ദമാം, കുവൈത്ത്, സിംഗപ്പൂർ, കൊളംബോ, മാലെ, തുടങ്ങി 12 രാജ്യാന്തര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പുണെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കുമാണ് സർവീസ്.
മുംബയ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന്റെ (എ.ടി.സി) മാതൃകയിലാവും പുതിയ ടവർ നിർമ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക പഴമ വിളിച്ചോതുന്ന ശില്പ ചാരുത ടവറിലുണ്ടാകും. വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കായതിനാൽ ടവർ അവർക്ക് കൈമാറും.
49മീറ്റർ ഉയരമുള്ള എട്ടുനില ടവറിന് എയർപോർട്ട് അതോറിട്ടി 115 കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു. തിരുവനന്തപുരം വഴി കടന്നുപോവുന്ന 350ലേറെ വിമാനങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. സർവീസുകൾ കൂടിയതോടെ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലേ വിമാനങ്ങളെ കൃത്യമായി നിയന്ത്രിക്കാനാകൂ.
തമിഴ്നാട്ടിലെ ട്രിച്ചി വരെയും നെടുമ്പാശേരി വിമാനത്താവളം വരെയും സമുദ്രത്തിൽ 450 കിലോമീറ്റർ വരെയുമാണ് തിരുവനന്തപുരം എടിസിയുടെ പരിധി. വിമാനങ്ങൾക്ക് സുരക്ഷിത പാതയൊരുക്കുന്നതും കൂട്ടിയിടിയടക്കമുള്ള അപകടങ്ങൾ തടയുന്നതും എ.ടി.സിയാണ്. 2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുന്നത്. വലിപ്പം വച്ചുനോക്കിയാൽ സംസ്ഥാനത്തെ ഏറ്റവും ചെറിയ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്.
വെറും 628 ഏക്കറാണ് അതിന്റെ വിസ്തൃതി. കൊച്ചിക്ക് 1300 ഏക്കറും കണ്ണൂരിന് 3200 ഏക്കറുമാണ് വിസ്‌തൃതി. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം റൺവേ കൂടുതൽ സുരക്ഷിതമാക്കാനും രണ്ട് സ്ഥലത്തു പ്രവർത്തിക്കുന്ന ടെർമിനലുകൾ ഒരേ സ്ഥലത്താക്കാനും സ്ഥലം ആവശ്യമാണ്. റൺവേയ്ക്ക് ഇരുവശവും 150 മീറ്റർ വീതം ഒഴിച്ചിടണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായിട്ടും അതിനുള്ള നടപടിയുണ്ടാകുന്നില്ല. സ്ഥല പരിമിതിയാണ് വികസനത്തിനുള്ള പ്രധാന തടസം
ഇനി തിരുവനന്തപുരം വിമാനത്താവളത്തെ ‘ഓൾ വെതർ എയർപോർട്ട്’ (ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാവുന്ന വിമാനത്താവളം) എന്നാണ് പൊതുവേ പറയുന്നത്. മഴയും മഞ്ഞും ഉൾപ്പെടെയുള്ള കാലാവസ്ഥകളിലെല്ലാം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ കഴിയുന്നതാണ് ഇതിനു കാരണം. അറബിക്കടലിന്റെ തീരത്ത് റൺവേ സ്ഥിതി ചെയ്യുന്നതിനാൽ ഇടയിൽ മറ്റു വലിയ തടസ്സങ്ങളൊന്നുമില്ലാതെ പൈലറ്റിന് വളരെ വ്യക്തമായ ദൂരക്കാഴ്ച ലഭിക്കും.
2018ലെ പ്രളയകാലത്ത് കൊച്ചി വിമാനത്താവളത്തിൽ വെള്ളം കയറിയപ്പോൾ അവിടെ ഇറങ്ങേണ്ട വിമാനങ്ങൾ ലാൻഡ് ചെയ്തതും പ്രതിരോധ സേനകളുടെ വിമാനങ്ങൾ സർവീസ് നടത്തിയതും തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ തന്ത്ര പ്രധാനമായ വിമാനത്താവളം എന്ന നിലയിലും രാജ്യാന്തര വ്യോമപാതയുടെ സമീപത്തുള്ള വിമാനത്താവളം എന്ന നിലയിലും പ്രാധാന്യമുണ്ട്.
3374 കിലോമീറ്റർ ദൈർഘ്യമുള്ള റൺവേയിൽ ഏതു വലുപ്പമുള്ള വിമാനവും സുരക്ഷിതമായി ഇറക്കാനാകും. ഉടൻ തന്നെ റൺവേയുടെ ദൈർഘ്യം വർധിപ്പിക്കാനും പദ്ധതിയുണ്ട്.അടിയന്തര ഘട്ടങ്ങളിൽ വിമാനം അറ്റകുറ്റപ്പണി ചെയ്യാൻ എയർ ഇന്ത്യയുടെ മെയ്ന്റനൻസ് ആൻഡ് റിപ്പയർ ഓവർഹോൾ (എംആർഒ) ഉള്ളതു മറ്റു വിമാന കമ്പനികൾക്കും സഹായമാണ്.
ഇന്ത്യയിൽ തന്നെ ഒരു പ്രധാന നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങൾ കുറവാണ്. പല വിമാനത്താവളങ്ങളും നഗരത്തിൽ നിന്ന് 10– 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുമ്പോൾ തിരുവനന്തപുരം നഗര ഹൃദയത്തിൽ നിന്നു വിമാനത്താവളത്തിലേക്ക് 10 മിനിറ്റ് യാത്രാ ദൂരം മാത്രമാണുള്ളത്. അടിയന്തര ഘട്ടങ്ങളിൽ റോഡ്, റെയിൽ മാർഗങ്ങളും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വളരെ വേഗം ഉപയോഗിക്കാം എന്നതും തിരുവനന്തപുരത്തിന്റെ നേട്ടമാണ്.
വിമാനസർവീസുകളുടെ കുറവുകൊണ്ടു മാത്രം തിരുവനന്തപുരത്തിന് ഇതിനകം നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ നഷ്ടമായിട്ടുണ്ട്. ടെക്നോപാർക്കിന്റെ ഇനിയുള്ള വികസനഘട്ടങ്ങളിലും വിമാനത്താവള വികസനം പരമപ്രധാനം തന്നെയാണ്. വിഴിഞ്ഞം തുറമുഖം പൂർത്തിയാവുകയും തലസ്ഥാനത്തെ ദേശീയപാത - റിംഗ് റോഡ് പദ്ധതികൾ യാഥാർത്ഥ്യമാവുകയും ചെയ്യുന്നതോടെ വൻ വികസന സാദ്ധ്യതകളാണ് വരാൻ പോവുന്നത്. എന്തു വിട്ടുവീഴ്ച ചെയ്തും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാൻ അഹോരാത്രം പാടുപെടുന്ന സംസ്ഥാന സർക്കാരിന് പരമപ്രധാനമായ എയർപോർട്ട് വികസനത്തിന് എങ്ങനെ വിലങ്ങുതടിയാകാനാകും.
https://www.facebook.com/Malayalivartha