സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

രാഹുൽ മാങ്കൂട്ടത്തിലിൽ ഒളിവിൽ പോയതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണിത്. ഇന്ന് ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. വലിയമല പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും. അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകി. കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴി.
രാഹുലിന്റെ അടൂരിലെ വീടിന് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്.
പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് പൊലീസ് ഇന്നലെ രാത്രി മുതൽ കാവലേർപ്പെടുത്തിയത്. വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച് ഇങ്ങോട്ടേക്ക് ഉണ്ടായി.
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.
യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി ഐഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു.
തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോര്‍ഡ് ചെയ്‌തെന്നും സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























