കെ ഫോൺ പദ്ധതിക്ക് വേണ്ടി 2500 കിലോമീറ്റർ സ്ഥാപിച്ച ചൈനീസ് കേബിളിന്, നൽകാനുള്ള 80 കോടി രൂപ പരിശോധനക്ക് ശേഷം നൽകിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ...80 കോടി മോദി നൽകില്ല...അന്വേഷണം വന്നാൽ കുരുങ്ങും...

കെ ഫോൺ പദ്ധതിക്ക് വേണ്ടി 2500 കിലോമീറ്റർ സ്ഥാപിച്ച ചൈനീസ് നിർമ്മിത ഒ.പി.ജി.ഡബ്ള്യു കേബിളിന് നൽകാനുള്ള 80 കോടി രൂപ പരിശോധനക്ക് ശേഷം നൽകിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ കെ എസ് ഇ ബിക്ക് നിർദ്ദേശം നൽകുമെന്ന് മനസിലാക്കുന്നു.പ്രതിപക്ഷത്തിനുപിന്നാലെ കെ-ഫോൺ പദ്ധതിക്കായി ഉപയോഗിക്കുന്ന കേബിളിന്റെ ഗുണനിലവാരത്തിൽ വിമർശനമുന്നയിച്ച് അക്കൗണ്ടൻറ് ജനറലിന്റെ (എ.ജി.) റിപ്പോർട്ടു പുറത്തുവന്നതോടെയാണ് തൽക്കാലം പണം നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നത് . ഒരു കമ്പനി നൽകിയ കേബിളിന്റെ ഒപ്റ്റിക്കൽഭാഗം പൂർണമായും ചൈനയിൽനിന്ന് ഇറക്കുമതിചെയ്തതെന്ന് ഓഡിറ്റർ ജനറലിൻ്റെ കണ്ടെത്തൽ.കരാർ ഏറ്റെടുത്ത കൺസോർഷ്യത്തിൽ പങ്കാളിയായ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ (ഒ.പി.ജി.ഡബ്ല്യു. ) ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്നും ഓഡിറ്റർ സംശയം പ്രകടിപ്പിച്ചു. കേബിളിന് അംഗീകാരം നൽകിയതിലൂടെ കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഐ.ടി.ഐ.എൽ. ഈ കമ്പനിക്ക് അനർഹമായ സഹായം ചെയ്തെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഇതാണ് വിവാദമായത്.
കെ-ഫോണിന് വാങ്ങുന്ന ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ നിശ്ചയിച്ച് ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിക്കണമെന്ന് ടെൻഡറിൽ വ്യവസ്ഥയുണ്ട്. ഉത്പന്നഘടകങ്ങളിൽ 55 ശതമാനം പ്രദേശികമായി ഉത്പാദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ‘മെയ്ക്ക് ഇൻ ഇന്ത്യ’ അംഗീകാരം നൽകാനാവൂ. എന്നാൽ, ഒ.പി.ജി.ഡബ്ല്യു. കേബിളിന്റെ പരമപ്രധാന ഭാഗം ഒാപ്റ്റിക്കൽ യൂണിറ്റാണ്. കേബിളിന്റെ 60-70 ശതമാനംവരെ വരുമിത്. കൂടാതെ എൽ.എസ്. കേബിളിന്റെ ഹരിയാണയിലെ ഫാക്ടറിയിൽ ഒാപ്റ്റിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനമില്ല. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഒാപ്റ്റിക്കൽ യൂണിറ്റിന് അലൂമിനിയത്തിന്റെ ആവരണം നൽകുന്ന ജോലി മാത്രമാണ് എൽ.എസ്. കേബിൾ ഹരിയാണയിൽ ചെയ്യുന്നത്.ഫാക്ടറി സന്ദർശിച്ച കെ.എസ്.ഐ.ടി.ഐ.എൽ. പ്രതിനിധികൾക്ക് ഇക്കാര്യമെല്ലാം ബോധ്യമുണ്ടൊയിരുന്നു. എന്നിട്ടും കേബിൾ നൽകിയ രേഖകൾ അപ്പാടേ അംഗീകരിച്ച കെ.എസ്.ഐ.ടി.ഐ.എൽ. നടപടി വിചിത്രമാണെന്ന് ഓഡിറ്റർമാർ കുറ്റപ്പെടുത്തി.
രാജ്യത്ത് രണ്ടു കമ്പനികൾ ഇത്തരം കേബിൾ നിർമിക്കുന്നുണ്ട്. ഇതുവാങ്ങാൻ എൽ.എസ്. കേബിൾ കമ്പനി തയ്യാറായിട്ടില്ല. പദ്ധതിക്കുവേണ്ടി ചൈനയിൽനിന്ന് ഒാപ്റ്റിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്യേണ്ടി വന്നതിന്റെ സാഹചര്യവും കമ്പനി വ്യക്തമാക്കുന്നില്ല. ഗുണനിലവാരം ഉറപ്പാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി. നേരത്തേ മുദ്രകുത്തിയ ചൈനയിലെ ടി.ജി.ജി. എന്ന കമ്പനിയിൽനിന്നാണ് ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയതും. 220 കെ.വി. ലൈനിനുവേണ്ടി കെ.എസ്.ഇ.ബി. പതിവായി വാങ്ങുന്ന വയറിനെക്കാൾ ആറുമടങ്ങ് വില നൽകേണ്ടിവന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.കെ ഫോൺ പദ്ധതിക്ക് എൽഎസ് കേബിൾ എന്ന കമ്പനി നൽകിയ കേബിളുകളുടെ ഗുണനിലവാരം പരിശോധിച്ചതും ചൈനയിലാണ്. ഇന്ത്യയിൽ പരിശോധിക്കണമെന്നു ടെൻഡറിൽ വ്യവസ്ഥയുള്ളപ്പോഴാണു ചൈനയിലെ ഷാങ്‌ഹായ് നാഷനൽ സെന്റർ ലാബിലെ പരിശോധനാഫലം അംഗീകരിച്ചത്. കെഎസ്ഇബിയുടെ സാങ്കേതിക സമിതിയുടേതുൾപ്പെടെ എല്ലാത്തരത്തിലുമുള്ള മറ്റു പരിശോധനകൾക്കും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) തടയിട്ടു.
ഇന്ത്യൻ ഉൽപാദകനിൽനിന്നു വാങ്ങിയതും ഇന്ത്യയിൽ രൂപകൽപന ചെയ്ത്, നിർമിച്ച്, പരിശോധിച്ചതുമായ ഉൽപന്നങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്ന ടെൻഡർ വ്യവസ്ഥയാണു ലംഘിച്ചത്. പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് കെഎസ്ഐടിഐഎലിന്റെ നിർബന്ധം മൂലം വഴങ്ങേണ്ടിവന്നെങ്കിലും എൽഎസ് കേബിൾ കമ്പനിയുടെ ബിൽ തുക മാറി നൽകാൻ അവർ തടസ്സംനിന്നതായാണു വിവരം. കേബിൾ നൽകി 2 വർഷം കഴിഞ്ഞിട്ടും കമ്പനിക്ക് മുഴുവൻ പണം നൽകിയിട്ടില്ല. കെ ഫോൺ കമ്പനിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഐഎലിനും 49% വീതമാണ് ഓഹരി പങ്കാളിത്തം. എന്നിട്ടും കെഎസ്ഇബിയുടെ ആശങ്കകൾ അവഗണിച്ചാണു ചൈനീസ് നിർമിത കേബിളുമായി കെഎസ്ഐടിഐഎൽ മുന്നോട്ടുപോയത്. ചൈനീസ് നിർമിത ഉൽപന്നമെന്നറിഞ്ഞതു വളരെ വൈകിയാണെന്നും ഇതിലെ ‘ഹൈ റിസ്ക്’ കെഎസ്ഐടിഐഎലിനെ അറിയിച്ചെന്നുമാണു കെ ഫോൺ പദ്ധതിയിൽ നടക്കുന്ന ഓഡിറ്റിൽ കെഎസ്ഇബി അറിയിച്ചത്. 4 മാസമായി നടക്കുന്ന ഓഡിറ്റിൽ ഇതുവരെ ലഭിച്ച നിരീക്ഷണങ്ങളിൽ വ്യക്തത വരുത്താൻ ഓഡിറ്റർ കെഎസ്ഐടിഐഎലിനു കൈമാറിയിരിക്കുകയാണ്. മറുപടി കൂടി പഠിച്ച ശേഷമേ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുകയുള്ളൂ.
ഉൽപന്നം നിർമിക്കുന്ന പ്ലാന്റിൽ നടത്തേണ്ട ഫാക്ടറി അക്സപ്റ്റൻസ് ടെസ്റ്റ് (എഫ്എടി) നിർബന്ധമായിരുന്നു. എന്നാൽ, പ്രധാന ഘടകം നിർമിച്ചതു ചൈനയിലായതിനാൽ അതിനായില്ല. നിർമാണഘട്ടത്തിലെ പരിശോധന നടത്താതെ, ഉൽപന്നം മാത്രം പരിശോധിച്ചതുകൊണ്ടു കേബിളിന്റെ ആയുസ്സ് ഉറപ്പിക്കാനാകില്ലെന്നാണു കെഎസ്ഇബി ഉന്നയിച്ച തടസ്സവാദം. ടെൻഡറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന എല്ലാ ഗുണനിലവാരവുമുണ്ടെന്നുറപ്പിക്കാനുള്ള ശേഷി, ലാബിനുണ്ടോ എന്നു ബോധ്യപ്പെട്ടശേഷം വേണം ലാബ് തിരഞ്ഞെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ചൈനയിലെ ലാബിന് ഇതിനെല്ലാം ശേഷിയുണ്ടെന്നു കാണിക്കുന്ന രേഖകൾ കരാറുകാരായ ബെൽ കൺസോർഷ്യം നൽകിയത് കെഎസ്ഐടിഐഎൽ അംഗീകരിച്ചു.കൊറിയൻ കമ്പനിയായ എൽഎസ് കേബിൾ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തതിനാലും ഉൽപാദന പ്ലാന്റ് ഉള്ളതിനാലും ഇന്ത്യൻ ഉൽപാദകനായി അംഗീകരിക്കാമെന്നും കെഎസ്ഐടിഐഎൽ വാദിച്ചു. ഇന്ത്യൻ ഉൽപാദകനിൽനിന്നു വേണം കേബിൾ വാങ്ങാനെന്ന നിബന്ധനയുള്ളപ്പോഴാണ്, പ്ലാന്റ് ഉണ്ടായാൽ മാത്രം മതിയെന്ന വിചിത്രവാദം ഉന്നയിച്ചത്.
കേബിളിലെ ഇന്ത്യൻ ഘടകം എത്രയുണ്ടെന്നതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിനു കീഴിലെ ടെലി കമ്യൂണിക്കേഷൻസ് എൻജിനീയറിങ് സെന്ററിനെയോ ഇവർ അംഗീകരിച്ച ഓഡിറ്ററെയോ സമീപിക്കണമെന്നാണു കേന്ദ്ര വ്യവസ്ഥ. ഇതിനു മുതിരാതെ, കുറഞ്ഞത് 55% ഇന്ത്യൻ ഘടകമുണ്ടെങ്കിൽ ഇന്ത്യൻ ഉൽപന്നമാണെന്ന വിതരണക്കമ്പനിയുടെ വാദം അംഗീകരിക്കുകയാണു ചെയ്തത്.ഊർജമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ചൈനീസ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ (ഒപിജിഡബ്ല്യു) ഇന്ത്യൻ ഉൽപന്നമാകണമെങ്കിൽ 60% ഇന്ത്യൻ ഘടകമുണ്ടാകണം. എൽഎസ് കേബിൾ കമ്പനി സമർപ്പിച്ച രേഖ പ്രകാരം 58% ആണ് ഇന്ത്യൻ ഘടകമുള്ളത്. ഇതാകട്ടെ ഏതെങ്കിലും വിദഗ്ധ സമിതി പരിശോധിച്ചിട്ടുമില്ല.കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത് .ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ദില്ലിയിൽ പറഞ്ഞു
കെ ഫോൺ പദ്ധതിക്ക് വേണ്ടി കേബിളിട്ടതിൽ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങിയെന്ന് മാത്രമല്ല ഗുണമേൻമ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും പരാമര്‍ശമുണ്ട്. കേബിളിംഗ് ജോലികൾ ഏറ്റെടുത്ത എൽഎസ് കേബിൾസ് എന്ന സ്വകാര്യ കമ്പനിക്ക് അനര്‍ഹമായ സഹായം കെ ഫോൺ ചെയ്തു കൊടുത്തെന്നും കണ്ടെത്തലുണ്ട്ഇന്ത്യൻ നിര്‍മ്മിത ഉത്പന്നമായിരിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്നാണ് എസ്എസ് കേബിൾ എന്ന സ്വകാര്യ കമ്പനി കെ ഫോൺ പദ്ധതിക്ക് കേബിളിറക്കിയത്. OPGW കേബിളിന്‍റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയത് ടിജിജി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ്. കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയിൽ നിന്ന് ഇറക്കിയതിനാൽ ഇത് ഇന്ത്യൻ നിര്‍മ്മിത ഉത്പന്നത്തിന്‍റെ പരിധിയിൽ വരില്ല. മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. OPGW കേബിൾ നിര്‍മ്മിക്കാൻ എൽഎസ് കേബിളിന്റെ പ്ലാന്‍റില്‍ സാങ്കേതിക സൗകര്യം ഇല്ലെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന ആവശ്യമാണെന്നും കെഎസ്ഇബി നിലപാടെടുത്തു. എന്നാൽ ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞു.
എന്നാൽ പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എൽഎസ് കേബിളിനെ കയ്യയച്ച് സഹായിച്ചു. ടെണ്ടര്‍ മാനദണ്ഡം മറികടന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. രണ്ട് ഇന്ത്യൻ കമ്പനികൾ OPGW കേബിളുകൾ നിര്‍മ്മിക്കുന്നുണ്ട്. ഇവരിൽ നിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്‍റെ ആറ് മടങ്ങ് വില അധികം എൽഎസ് കേബിൾസ് ഈടാക്കിയിട്ടുമുണ്ട്. ചൈനീസ് കളിപാട്ടങ്ങൾക്ക് വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് കേരളം ചൈനയിൽ നിന്നും കേബിൾ വാങ്ങിയത്. ഇത്തരമൊരു പർച്ചേസ് നടത്തുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ അനുമതി പോലും വാങ്ങിയിരുന്നില്ല. സ്വകാര്യ കമ്പനിയാണ് കേബിൾ വാങ്ങിയതെന്നാണ് കെ എസ് ഇ ബി യുടെയും ഐ .ടി .ഇൻഫ്രാസ്ട്രക്ചറിൻെറയും വാദം.എന്നാൽ പർച്ചേസിൻ്റെ ഓരോ ഘട്ടത്തിലും സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പവർ സിസ്റ്റം ഡവലപ്മെൻ്റ് ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ 80 കോടി മുടക്കിയത്. ചൈനീസ് കേബിളിനെ കെ എസ് ഇ ബി എതിർത്തത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് .ഉപയോഗിക്കുമ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ വാങ്ങണമെന്നാണ് നിയമം. കേബിൾ നൽകിയ എൽ .എസ് കമ്പനിക്ക് പണം നൽകേണ്ടതും കേന്ദ്ര സർക്കാർ തന്നെയാണ്. ചൈന സാധനത്തിന് തത്കാലം പണം നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
കേന്ദ്ര ഊർജമന്ത്രാലയം അംഗീകരിച്ച പദ്ധതിയാണ് പി.എസ്.ഡി എഫ്. ഇതിൽ നിന്നാണ് കെ എസ് ഇ ബിക്ക് പണം അനുവദിച്ചത്. പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് പരിശോധിക്കുന്നത് കേന്ദ്ര ലോഡ് ഡെസ്പാച്ച് സെൻ്ററാണ്. ഇവരുടെ പരിശോധനക്കാണ് കെ എസ് ഇ ബി കാത്തിരിക്കുന്നത്. ചൈന കേബിളിന് കേന്ദ്ര സർക്കാർ ഏതായാലും പണം നൽകില്ലെന്ന കാര്യം ഇതിനകം കെ എസ് ഇ ബി സംസ്ഥാന സർക്കാറിനെ അറിയിച്ചു കഴിഞ്ഞു.അതായത് ചൈന കേബിളിൻ്റെ 80 കോടി നമ്മുടെയെല്ലാം നികുതിയിൽ നിന്നും പിണറായി നൽകും. പണം നൽകിയില്ലെങ്കിൽ സ്വകാര്യ കമ്പനി കേസിന് പോകും. അങ്ങനെ സംഭവിച്ചാൽ കമ്പനിയിൽ നിന്നും വാങ്ങിയ കമ്മീഷൻ തിരികെ നൽകേണ്ടി വരും.കെ എസ് ഐ റ്റി എൽ കമ്പനി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ കേളീ വിഹാരമായിരുന്നു. ഈ സർക്കാർ സ്ഥാപനം ഉപയോഗിച്ചാണ് ശിവശങ്കർ സ്പ്രിംഗ്ളർ ഇടപാട് ഉൾപ്പെടെ നടത്തിയത്. സ്പ്രിംഗ്ളർ പദ്ധതി തൻ്റെ മാത്രം സംഭാവനയാണെന്ന് വിവാദങ്ങളുടെ ആദ്യഘട്ടത്തിൽ ശിവശങ്കർ തുറന്നു പറഞ്ഞിരുന്നു. അത് പിണറായിയെ രക്ഷിക്കാൻ വേണ്ടിയായിരുന്നെങ്കിലും ഒരു പരിധി വരെ സത്യമായിരുന്നു.. ഈ കമ്പനി ഉപയോഗിച്ചാണ് ശിവശങ്കർ സർക്കാരുകളെ സ്വാധീനി ച്ചിരുന്നത്.
പൊതുമേഖലാ സ്ഥാപനത്തിൻ്റെ നയങ്ങളെ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാമെന്ന സാധ്യത ശിവശങ്കർ ശരിക്കും മുതലാക്കി. തനിക്ക് തോന്നിയ മട്ടിലാണ് ഐ.ടി സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ കമ്പനിയിൽ ഇടപെട്ടിരുന്നത്. പിണറായിയുടെ മകളുടെ ഐ.ടി.വ്യവസായം കൊഴുപ്പിക്കാനുള്ള സൗകര്യങ്ങൾ ശിവശങ്കർ ചെയ്തു കൊടുത്തത് കമ്പനിയെ ഉപയോഗിച്ചാണ്.ചൈനീസ് കമ്പനിയിൽ നിന്നും കേബിൾ വാങ്ങിയെന്ന വിവരം കേന്ദ്രം ഞെട്ടലോടെയാണ് മനസിലാക്കിയത്.അതും കേന്ദ്ര സർക്കാർ നൽകിയ പണം ഉപയോഗിച്ച് .അങ്ങനെയാണ് കേന്ദ്ര സർക്കാർ ഓഡിറ്റിന് നിർദ്ദേശം നൽകിയത്. ഓഡിറ്റിൻ്റെ പൂർണ രൂപം പുറത്തു വന്നപ്പോൾ കേന്ദ്രം അത്ഭുതപ്പെട്ടു.ഉടൻ തന്നെ കേന്ദ്രഫണ്ടിൽ നിന്ന് തുക നൽകരുതെന്ന നിർദേശവും വന്നു. ഇതെല്ലാം ചെയ്തത് കെ എസ് ഇ ബി യും ഐ .ടി .ഇൻഫ്രാസ്ട്രക്ചറും ചേർന്നാണെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല.കാരണം മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അനുവാദമില്ലാതെ ഒരു ചില്ലി കാശ് പോലും ചെലവഴിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയില്ല.
https://www.facebook.com/Malayalivartha