അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ തീവ്ര ന്യൂനമർദ്ദം (Depression) ആയി. ഇന്ന് രാവിലെ 10 മണിയോടെ ഇത് കരകയറി. ഒഡീഷയിലെ പുരിക്കും രംബക്കും സമീപമാണ് തീവ്ര ന്യൂനമർദം കരകയറിയത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചിരുന്ന ശക്തമായ മഴ ഇന്നുമുതൽ കുറവുണ്ടാകും. കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും കഴിഞ്ഞദിവസത്തെ, അപേക്ഷിച്ച് മഴയുടെ തീവ്രത കുറയും. കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Trough ) ഇപ്പോഴും നിലനിൽക്കുന്നു.
വടക്കൻ കേരളത്തിൽ ഇപ്പോൾ കാണുന്ന അതിശക്തമായ മഴ പരമാവധി മൂന്നുദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ കേരളത്തിൽ എല്ലായിടത്തും സാധാരണ മഴയായിരിക്കും. അതേസമയം, കർണാടക തീരദേശ മേഖലയിൽ 28 വരെ ശക്തമായ മഴയുണ്ടാകും. ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്. മൂന്ന് ഘട്ടമായാണ് ലാനിനയുടെ വരവ്. ലാനിന വാച്ച്, ലാനിന അലർട്ട്, ലാനിന. ഇപ്പോൾ ആദ്യഘട്ടത്തിലാണ് നിലനിൽക്കുന്നത്.
കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ് എന്ന് മുന്നറിയിപ്പ് ഉണ്ട്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
https://www.facebook.com/Malayalivartha