‘ദൃശ്യ’ ത്തിന് മുന്നേ പിറന്ന ജോർജ് കുട്ടി... തെളിവ് മറയ്ക്കാൻ വീട് പൊളിച്ച് മാറ്റി: വീടിന്റെ കട്ടിളയുടെ പുനരാവിഷ്കരണം, ജനാർദനൻ നായരെ കുടുക്കി...

പതിനേഴ് വർഷങ്ങൾക്ക് മുമ്പ് പുല്ലാട് രമാദേവിയെ ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ സംശയത്തിന്റെ പേരിൽ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത് കഴിഞ്ഞ ദിവസമാണ്. എന്നാൽ പുനരന്വേഷണത്തിന്റെ ഭാഗമായി നാലുമാസം മുൻപ് ക്രൈംബ്രാഞ്ച് കൃത്യം നടന്ന വീടിന്റെ കട്ടിളയുടെ ഡമ്മി തയാറാക്കി പരീക്ഷണം നടത്തിയിരുന്നു. ഭർത്താവ് സി.ആർ.ജനാർദനൻ നായർ നൽകിയ മൊഴി സത്യമാണോയെന്നു കണ്ടെത്താനാണ് പരീക്ഷണം നടത്തിയത്.
കൃത്യം നടത്തിയയാൾ പുറത്തിറങ്ങി വെളിയിൽ നിന്നു കതക് അടച്ചശേഷം അകത്തെ കുറ്റിയിട്ടെന്നായിരുന്നു മൊഴി. സംഭവത്തിന് ഒന്നര വർഷത്തിനുശേഷം വീടു പൊളിച്ചുമാറ്റിയിരുന്നു. അതോടെ യഥാർഥ വീട്ടിലെ പരീക്ഷണം നടത്താൻ സാധിച്ചില്ല. പിന്നീട് അന്നെടുത്ത വീടിന്റെ ഫോട്ടോകളും മഹസറിലെ വിവരങ്ങളും വച്ചാണ് വീടിന്റെ കട്ടിളയുടെ പുനരാവിഷ്കരണം നടത്തിയത്. ഇതോടെ ജനാർദനൻ നായർ പറഞ്ഞ മൊഴി കളവാണെന്നു ബോധ്യമായി. ഒപ്പം ചുടലമുത്തു എന്ന തമിഴ്നാട്ടുകാരന്റെ നിരപരാധിത്വവും തെളിഞ്ഞു.
കൊലയാളിയെന്ന് ധരിച്ചിരുന്ന തമിഴ്നാട് സ്വദേശി ചുടലമുത്തുവിനെ കണ്ടെത്തുകയെന്നതായിരുന്നു അടുത്ത കടമ്പ. ഇതു നടന്നില്ലെങ്കിലും ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നു ബോധ്യമാകാനും കട്ടിള പരീക്ഷണം സഹായിച്ചു. ഇയാളുടെ കൂട്ടാളിയായിരുന്ന സ്ത്രീയെ അംബാസമുദ്രത്തു നിന്നു കണ്ടെത്തിയപ്പോൾ അവരുടെ ഉയരം അളന്നിരുന്നു. 5 അടി രണ്ടിഞ്ചു മാത്രമായിരുന്നു പൊക്കം. തന്നേക്കാളും ഉയരം കുറവാണ് ചുടലമുത്തുവിനെന്ന് ഇവർ പറഞ്ഞിരുന്നു.
അഞ്ചടി ഉയരം മാത്രമുള്ള ചുടലമുത്തു 6 അടി ഉയരമുള്ള കട്ടിളയുടെ മുകളിൽകൂടി അകത്തെ കുറ്റിയിട്ടുവെന്ന വാദം ഇതോടെ പൊളിഞ്ഞു. ചുടലമുത്തു തമിഴ്നാട് തൂത്തുക്കുടി മണ്ടിതോപ്പ് സ്വദേശിയാണ്. 18 വർഷമായി ഇയാൾ അവിടെ ചെന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇയാൾ ജീവിച്ചിരുപ്പുണ്ടോയെന്നും വ്യക്തമല്ല. എങ്കിലും കൃത്യത്തിൽ പങ്കില്ലെന്നു ഉറപ്പിക്കാനായെന്നു ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ.സുനിൽരാജ് പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെ പത്തനംതിട്ട, കൊല്ലം ജില്ലകളുടെ ചുമതല എസ്പി എൻ.രാജൻ ഏറ്റെടുത്ത ശേഷമാണ് കേസിൽ നിർണായകമായ അന്വേഷണം നടന്നത്. രമാദേവിയുടെ കൈകളിൽ നിന്നു കിട്ടിയ മുടി പരിശോധിച്ച ലാബിൽ ക്രൈംബ്രാഞ്ച് എസ്പിയും സംഘവും നേരിട്ടുപോയി അന്നു നടത്തിയ പരീക്ഷണങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തി. മൃതദേഹത്തിൽ നിന്നു കിട്ടിയ മുടിയും ജനാർദനൻ നായരുടെ മുടിയും ഒന്നാണെന്നു തെളിയിക്കാൻ നടത്തിയ 40ൽ അധികം പരിശോധനകളും വീണ്ടും വിലയിരുത്തി. സംഭവം നടന്നപ്പോൾ വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തിയ ഫൊറൻസിക് വിദഗ്ധൻ ഇപ്പോൾ കാസർകോട്ടാണ്. അവിടെ പോയി വിശദമായി ചർച്ച ചെയ്താണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.
ചുടലമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടില്‍ മതിപ്പുണ്ടായിരുന്നില്ല. രമാദേവിയുടെ വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരു സ്‌ത്രീയുമൊന്നിച്ച് താമസിച്ചു വരികയായിരുന്നു ഇയാള്‍. ചുടലമുത്തു വീട്ടില്‍ വരുന്നത് ജനാര്‍ദനന്‍ നായര്‍ക്ക് ഇഷ്‌ടമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയിലുള്ള സംശയം മൂലം ജോലി സ്‌ഥലത്തു നിന്ന് ഇയാള്‍ ഭാര്യയെ കൂടെക്കൂടെ വിളിച്ചിരുന്നു.
താനില്ലാത്തപ്പോള്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ ആരൊക്കെ വിളിക്കുന്നുവെന്ന് അറിയാന്‍ കോളര്‍ ഐ.ഡിയും സ്‌ഥാപിച്ചു. ചുടലമുത്തുവിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കും അടിയും പതിവായി. വഴക്കുണ്ടാക്കി ഭാര്യയ്‌ക്ക് അടിയും കൊടുത്ത് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയാണ് ജനാര്‍ദനന്‍ നായര്‍ ചെയ്‌തിരുന്നത്.
2006 മേയ് 26 ന് വൈകിട്ട് ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജനാര്‍ദനന്‍ രമാദേവിയുമായി പതിവു പോലെ ചുടലമുത്തുവിനെ ചൊല്ലി വഴക്ക് തുടങ്ങി. ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നു. അടിപിടിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തു നിന്നുമായി മുടിയിഴകള്‍ പറിച്ചെടുത്തു. രണ്ടു കൈയും കൊണ്ട് തലയില്‍ പിടിച്ചപ്പോഴാണ് മുടിയിഴകള്‍ പറിഞ്ഞു പോന്നത്.
ഒരു കൈയില്‍ 36, മറുകൈയില്‍ നാല് എന്നിങ്ങനെയാണ് മുടിയിഴകള്‍ ഉണ്ടായിരുന്നത്. വാശിയും സംശയരോഗവും മൂര്‍ഛിച്ച ജനാര്‍ദനന്‍ നായര്‍ പിന്നാലെ ഇവരെ വെട്ടിക്കൊലപ്പെടു ത്തുകയായിരുന്നു. പ്രതി ജനാർദനൻ നായരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. 3 ദിവസത്തേക്കുളള കസ്റ്റഡി അപേക്ഷയിൽ അനുകൂല ഉത്തരവുണ്ടായാൽ അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി പുല്ലാട് എത്തിക്കും. കൊലപാതകം നടന്ന വീട് പുല്ലാട് ഇപ്പോൾ ഇല്ലെങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇവിടേക്ക് ജനാർദനൻ നായരെ എത്തിക്കുന്നത്. സംഭവത്തിനു ഒന്നര വർഷത്തിനുശേഷം ഈ വീടും സ്ഥലവും വിറ്റിരുന്നു. വീട് പൊളിച്ചുകളയുകയും ചെയ്തു.
https://www.facebook.com/Malayalivartha



























