കേന്ദ്ര നേതാക്കളെ ആരേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കേണ്ടതില്ല...തിരുവനന്തപുരത്ത് കോൺഗ്രസിൽനിന്ന് 'സർപ്രൈസ്' സ്ഥാനാർത്ഥി..രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന... കേന്ദ്ര നേതാക്കളെ ആരേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തിരുമാനം...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കേണ്ട ബിജെപി നേതാക്കളുടെ പ്രാഥമിക പട്ടിക തയ്യാറായെന്ന് സൂചന. കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങലിലാണ് വി.മുരളീധരൻ മത്സരിക്കുക. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കേന്ദ്ര നേതാക്കളെ ആരേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തിരുമാനം.
തിരുവനന്തപുരത്ത് കോൺഗ്രസിൽനിന്ന് 'സർപ്രൈസ്' സ്ഥാനാർത്ഥിയെ ബിജെപി. പ്രതീക്ഷിച്ചിരുന്നു. എംപി.യായ ഒരു കോൺഗ്രസ് നേതാവ് ബിജെപി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുകയും ചെയ്തുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖൻ ഈ നേതാവിനെ അനുകൂലിക്കുന്നില്ല. ഇതോടെയാണ് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് സജീവമായത്. രാജീവ് ചന്ദ്രശേഖർ കേരളത്തിൽ സജീവമാകും. മത്സരിക്കുമെന്നതിന്റെ സൂചനയും രാജീവ് നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖർ സാമുദായിക, ആധ്യാത്മിക നേതാക്കളെയും മറ്റും കണ്ടിരുന്നു. ഇടുക്കി, വയനാട് സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകും. സമ്മർദ്ദമുണ്ടായാൽ ചാലക്കുടികൂടി ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കും.
ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവരെല്ലാം ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥിത്വം നൽകുമെന്നാണ് വിവരം. സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ള നേതാക്കളെ അതത് മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രതീഷ് രവിയാണ് ബിജെപിയുടെ സാധ്യതാ പട്ടികയിലെ വിവരങ്ങൾ പുറത്തു വിടുന്നത്.
കൊല്ലം-കുമ്മനം രാജശേഖരൻ, ബി.ബി.ഗോപകുമാർ, പത്തനംതിട്ട-കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, മാവേലിക്കര-പന്തളം പ്രതാപൻ, ആലപ്പുഴ-ലിഷ രഞ്ജിത്ത് (രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ), ഡോ. കെ.എസ്.രാധാകൃഷ്ണൻ, കോട്ടയം-വിക്ടർ ടി.തോമസ്, എറണാകുളം-അനിൽ ആന്റണി, വിനീത ഹരിഹരൻ, ടി.പി.സിന്ധുമോൾ, ചാലക്കുടി-ജേക്കബ് തോമസ്, എ.എൻ.രാധാകൃഷ്ണൻ, പാലക്കാട്-സി.കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ, ആലത്തൂർ-പി.സുധീർ, മലപ്പുറം-എ.പി.അബ്ദുള്ളക്കുട്ടി, പൊന്നാനി-പ്രഫുൽ കൃഷ്ണ, കോഴിക്കോട്-എം ടി.രമേശ്, വടകര-പ്രകാശ് ബാബു, കണ്ണൂർ-പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, കെ.രഞ്ചിത്ത് കാസർകോട്-പി.കെ.കൃഷ്ണദാസ്, കെ.ശ്രീകാന്ത് എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന പുറത്തു വന്നിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപി നിർമലാ സീതാരാമനെ മത്സരിപ്പിക്കുന്നത് എന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എന്നാൽ ഇപ്പോൾ രാജീവ് ചന്ദ്രശേഖരറിലേക്ക് ചർച്ചകൾ എത്തുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സാധ്യതകൾ മങ്ങിയതോടെ മോദിയില്ലെങ്കിൽ തലയെടുപ്പുള്ള മറ്റൊരു ദേശീയ നേതാവ് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തൽകാലം അത്തരം ചർച്ചകൾക്ക് ബിജെപി വിരാമമിടുകയാണ്.
ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ശശി തരൂർ നേടിയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിലും വോട്ടു കൂട്ടാൻ ബിജെപിക്കായി. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ ഭൂരിപക്ഷം പതിനയ്യായിരം മാത്രമായിരുന്നു. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ് ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. എന്നാൽ കേരളത്തിലെ വേരുകളുള്ള നേതാവിലേക്കാണ് ഇപ്പോൾ ചർച്ച. നിർണ്ണായക നീക്കങ്ങളുണ്ടായാൽ അത് വീണ്ടും മാറി മറിയാം. വികസനം ചർച്ചയാക്കി വോട്ട് നേടാനാണ് നീക്കം.
കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തിയെന്ന ചർച്ചയാകും ബിജെപിയുടെ പ്രധാന അജണ്ട. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞിരുന്നു.
കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമായി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.
https://www.facebook.com/Malayalivartha



























