മരണത്തിലും ജനസാന്ദ്രതയോടൊപ്പം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനകീയതയ്ക്ക് മുന്നില്‍ മനസുകൊണ്ടെങ്കിലും മാപ്പു പറയാത്തവരെ മനുഷ്യരായി കൂട്ടാനാകില്ല.വിടപറഞ്ഞ അങ്ങയുടെ ഓര്‍മ്മകളില്‍ തട്ടി ഇപ്പോള്‍ മാത്രം വിതുമ്പുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കില്‍ കല്ലുകള്‍ പോലും ഞങ്ങളോട് പൊറുക്കില്ലൊരിക്കലും

അമേരിക്കന്‍ പ്രസിഡന്റിന് പോലും ഉമ്മന്‍ചാണ്ടി ശുപാര്‍ശക്കത്ത് എഴുതിക്കളയുമെന്ന് കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്ന രാഷ്ട്രീയ തമാശയാണ് . ആയിരം പേര്‍ക്ക് ഉപകാരം ലഭിക്കുന്നകാര്യമാണെങ്കില്‍ , പത്തോ ഇരുപതോ പേര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചേക്കുമെന്ന് കരുതി അതു നിഷേധിക്കാന്‍ പാടില്ലെന്ന ചിന്തയാണ് ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഇത് അദ്ദേഹത്തെ പലപ്പോഴും കുഴപ്പങ്ങളില്‍ ചാടിച്ചിട്ടുണ്ട്. സോളാര്‍ വ്യാപനത്തിനായി എത്തിയവരോട് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്ന പിന്‍തുണയാണ് അദ്ദേഹം നല്കിയത്. സോളാറിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതമായിട്ടും അഗ്നിശുദ്ധി വരുത്തിയാണ് അദ്ദേഹം കുഴിമാടത്തിലേയ്ക് പോകുന്നത്. അത്രത്തോളം ജനകീയനായ നേതാവിനെ തളര്‍ത്താനാവില്ലെന്ന് എതിര്‍ചേരിക്കാരും മനസിലാക്കാന്‍ വൈകി പോയിരുന്നു. വൈകിയാണെങ്കിലും മാപ്പിന്റെ രൂപത്തില്‍ വരുന്ന പ്രസ്താവനകള്‍ കേരളമാണ് സ്വീകരിക്കേണ്ടത്.
സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്‍തുണയില്‍ ലജ്ജിക്കുന്നുവെന്ന ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി ഫെയ്‌സ് ബുക്കിലൂടെ നടത്തിയ കുമ്പസാരം രോഗശയ്യയില്‍ പോലും ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിട്ടുണ്ടാവില്ല.മനസാക്ഷിയുടെ വിളി വന്നതു കൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും മാധവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതുപോലെ മരണത്തിലും ജനസാന്ദ്രതയോടൊപ്പം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനകീയതയ്ക്ക് മുന്നില്‍ മനസുകൊണ്ടെങ്കിലും മാപ്പു പറയാത്തവരെ മനുഷ്യരായി കൂട്ടാനാകില്ല.വിടപറഞ്ഞ അങ്ങയുടെ ഓര്‍മ്മകളില്‍ തട്ടി ഇപ്പോള്‍ മാത്രം വിതുമ്പുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കില്‍ കല്ലുകള്‍ പോലും ഞങ്ങളോട് പൊറുക്കില്ലൊരിക്കലും എന്ന് രൂപേഷ് പന്ന്യന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചതും കുറ്റബോധത്തില്‍ നിന്നാണെന്ന് മനസിലാക്കാനാവും .
ധാര്‍ഷ്ട്യത്തിന് പര്യായമായി അധികാരം എന്ന പദം എഴുതി ചേര്‍ക്കുന്നവര്‍ക്കിടയില്‍ അധികാരമെന്നാല്‍ അധിരുവിടാത്ത നല്ല മനുഷ്യനായി ജീവിക്കുകയെന്നതാണെന്ന് കാണിച്ച് അങ്ങ് യാത്ര പറഞ്ഞപ്പോള്‍ ..ഓര്‍മ്മകളായി തീര്‍ന്ന അങ്ങയെ നോക്കി ഇനിയുള്ള കാലമെങ്കിലും ധാര്‍്ഷ്ട്യമില്ലാതെ ജീവിക്കുമെന്നു പറയാന്‍ ഞങ്ങള്‍ക്ക് ഒരിക്കലുമാവില്ല ഉമ്മന്‍ചാണ്ടി...അങ്ങേയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടങ്ങളുടെ ആരവമൊഴിഞ്ഞ മണിക്കൂറുകളോളോ നിമിങ്ങളോ ബാക്കി ഇല്ലായിരുന്നെങ്കിലും ,അങ്ങയെ കുറിച്ച് വല്ലാത്തതും കൊള്ളാത്തതും ഇല്ലാത്തതുമായ ആരവങ്ങളുണ്ടാക്കാനായി ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുമ്പോള്‍ ....പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികള്‍ക്കുത്തരം കണ്ടെത്താനായി ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാതെ അലയുകയായിരുന്നു അങ്ങ്.......മുടി ചീകാനോ ശരിയായി വസ്ത്രം ധരിക്കാനോ സമയം കിട്ടാതെ അങ്ങ് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍... മുടി ചീകി ശരിയായി വസത്രം ധരിച്ച് പ്രസംഗപീഠനത്തിന് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകണമെന്ന് ശഠിച്ച് ജനക്കൂട്ടത്തിനുള്ളില്‍ നില്‍ക്കാതെ ജനനായകരായി ജയിച്ച് ജീവിക്കുകയായിരുന്നു ഞങ്ങള്‍...
അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്. എതിര്‍ ചേരിയില്‍ പോലും ഉമ്മന്‍ചാണ്ടിയ്ക്ക് ആരാധകര്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന അനുശോചന സന്ദേശങ്ങളാണ് പ്രവഹിക്കുന്നതെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മഹത്വം.കേരള രാഷ്ട്രീയത്തില്‍ മറ്റൊരു സാധ്യതയില്ലാത്തവിധം ജനകീയതയുടെ മറുപേരാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെയും രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിക്കാരും സാധാരണ ജനങ്ങളും ഒരുപോലെ ഓര്‍മിപ്പിക്കുന്ന ഒരു കാര്യം അദ്ദേഹത്തിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം തന്നെയാണ്.ജനങ്ങളെ ഇത്രയധികം നേരിട്ട് കണ്ട നേതാവ് ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ആള്‍ക്കൂട്ടം, ജനകീയത എന്നിവയ്ക്കൊപ്പം തന്നെ ഉമ്മന്‍ചാണ്ടിയുടെ പേരിനൊപ്പം കൂട്ടിവായിക്കപ്പെടുന്ന വിശേഷണങ്ങള്‍ അദ്ദേഹം തന്ത്രശാലിയെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രയോക്താവുമെന്നുമൊക്കെയാണ്. ആര്‍. ശങ്കറിന്റേയും പി.ടി. ചാക്കോയുടേയും കാലം മുതലേ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുകള്‍, രണ്ടുവിഭാഗങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും, കെ. കരുണാകരനെതിരേ നടത്തിയ ആഭ്യന്തരസമരങ്ങളുടെ പേരിലും രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്ന കാലത്തെ സംഘടനാരീതികള്‍ ചൂണ്ടിക്കാട്ടിയും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും മോശം വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു. സഹായം ചോദിച്ചെത്തുന്നവരെ മടക്കി അയക്കാത്ത പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമെന്നതിനപ്പുറം, ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആശ്രിതവത്സലനായും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലകൊണ്ടു.
ചെട്ടിചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കുമെന്ന യുക്തിയില്‍ അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു. കെ. കരുണാകരന് പിന്നിലായി എ.കെ. ആന്റണി, അദ്ദേഹത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി, ഉമ്മന്‍ചാണ്ടിക്ക് പിന്നിലെന്ന് തോന്നുംവിധം രമേശ് ചെന്നിത്തല, ചെന്നിത്തലയ്ക്കടുത്ത് കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരോ കാലത്തേയും പ്രധാനികള്‍ ഒന്നിച്ച് ചേര്‍ന്നുള്ള ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വിശ്വാസത്തിലെടുക്കാതെ, അവരോടൊരു സൂചനപോലും നല്‍കാതെ, ഹൈക്കമാന്‍ഡ് പ്രതിനിധിയായെത്തിയ ഇന്നത്തെ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതായിരുന്നു ചിത്രം പ്രചരിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലം.
ഒരു കാലത്ത് മറുവാക്കുകള്‍ ഉണ്ടായിരുന്നിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങള്‍ പിന്നീടും പലപ്പോഴും അവഗണിക്കപ്പെട്ടു. റായ്പുരിലെ പ്ലീനറി സമ്മേളത്തിന് മുന്നോടിയായി എ.ഐ.സി.സി. നോമിനേഷന് ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ വെട്ടിപ്പോയി. ആരോഗ്യസ്ഥിതി ഏറ്റവും മോശമായ സമയത്ത് നല്‍കിയ കത്തിലെ പേരുകള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയെന്ന പ്രതീതിയുണ്ടായി. വിശ്വസ്തരായ എം.കെ. രാഘവന്‍ എം.പിയുടേയും തമ്പാനൂര്‍ രവിയുടേയും നേതൃത്വത്തില്‍ ശശി തരൂര്‍ എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടേയും പിന്തുണയുണ്ടായെന്ന് വിലയിരുത്തപ്പെട്ടു.
1969-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കാനായിരുന്നു എ.കെ. ആന്റണിയടക്കമുള്ള നേതാക്കളുടെ തീരുമാനം. അന്ന് ആന്റണിക്കൊപ്പമായിരുന്നു വയലാര്‍ രവി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നപ്പോള്‍ കര്‍ണാടകത്തില്‍നിന്നുള്ള ദേവരാജ് അരശിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് യുവിനൊപ്പം നിന്നു, ആന്റണിയടക്കമുള്ള നേതാക്കള്‍. വി.എം. സുധീരനും എം.എം. ഹസനുമടക്കമുള്ള നേതാക്കള്‍ കൂട്ടത്തിലെ പ്രധാനികള്‍. അന്ന് പക്ഷേ ഇന്ദിരാ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചുനിന്നു, കരുണാകരന്‍. രാജന്‍ കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെച്ചപ്പോഴാണ് എ.കെ. ആന്റണി ആദ്യമായി 37-ാം വയസില്‍ മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍, കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരയെ പിന്തുണയ്ക്കാന്‍ അരശ് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതാണ് പിന്നീട് കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളിലെത്തിച്ചേര്‍ന്ന ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിന്റെ രൂപീകരണത്തിലേക്ക് എത്തിയത്. അന്ന് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഉണ്ടായ കോണ്‍ഗ്രസ് (എ) യില്‍ നിന്നാണ് എ ഗ്രൂപ്പ് തന്നെയുണ്ടാവുന്നത്.
1970-ല്‍ പുതുപ്പള്ളിയില്‍നിന്ന് സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എയായ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തുന്നത്. മുമ്പ് ആന്റണിയുടെ നേതൃത്വത്തിലുള്ള നീക്കങ്ങള്‍ക്ക് സര്‍വ്വപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി, നേരിട്ട് ഉള്‍പാര്‍ട്ടി സമരങ്ങള്‍ ഏറ്റെടുക്കുന്നത് 1992-ലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പോടെയാണ്. അന്ന് കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിക്കെതിരെ കരുണാകരന്‍ ഇറക്കിയത് വയലാര്‍ രവിയെ. ആന്റണി ഗ്രൂപ്പിലെ പ്രധാനിയായിരുന്ന വയലാര്‍ രവിയെ അടര്‍ത്തിയെടുത്ത് ലീഡര്‍ നടത്തിയ നീക്കം കേരള ചരിത്രത്തിലെ വലിയ രാഷ്ട്രീയ അട്ടിമറി. വയലാര്‍ രവിക്കെതിരെ ആന്റണി തോറ്റത് 18 വോട്ടിന്. അവിടം മുതല്‍ തുടങ്ങി ഒദ്യോഗിക നേതൃത്വവുമായി എ ഗ്രൂപ്പിന്റെ ആഭ്യന്തരസമരം.
അപ്രതീക്ഷിതമായുണ്ടായ രാജീവ് ഗാന്ധിയുടെ കൊലപാതകം ഗ്രൂപ്പ് പോരുകള്‍ക്കിടയിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനെ ഭരണത്തിലെത്തിച്ചു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയുമായി. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതകള്‍. കരുണാകരനെതിരായ നീക്കത്തില്‍ അന്നത്തെ തിരുത്തല്‍വാദി നേതാക്കളായ ജി. കാര്‍ത്തികേയന്‍, എം.ഐ. ഷാനവാസ്, രമേശ് ചെന്നിത്തലയെന്നിവരെ തങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ എ ഗ്രൂപ്പിനായി. കരുണാകരന്റെ നിഴലായി നടന്ന നേതാക്കളായിരുന്നു മൂവരും. ഈ സമയംകൊണ്ട് നേതൃമാറ്റമെന്ന ആവശ്യം എ ഗ്രൂപ്പ് പ്രകടമായി തന്നെ ഉയര്‍ത്തി. പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ തന്നെ ഇടതുപക്ഷം ആയുധമാക്കിയ പാമോലിന്‍ കേസ് അടക്കം ഉയര്‍ത്തിക്കാട്ടിയായിരുന്നു ലീഡര്‍ക്കെതിരേയുള്ള പടയൊരുക്കം.
1994-ലെ രാജ്യസഭാ തിരഞ്ഞെടുപ്പാണ് പൊട്ടിത്തെറിയിലെത്തിച്ചത്. ഒഴിവുവന്ന രണ്ട് സീറ്റുകളില്‍ ഒന്ന് തങ്ങള്‍ക്ക് ലഭിക്കുമെന്ന് എ ഗ്രൂപ്പ് കരുതി. പക്ഷേ, ബാബറി മസ്ജിദ് വിഷയത്തില്‍ അസംതൃപ്തി പരിഹരിക്കാനെന്ന ഫോര്‍മുലയില്‍ ചിത്രത്തിലില്ലാതിരുന്ന ലീഗിന് രാജ്യസഭാ സീറ്റ് നല്‍കി. അതേദിവസം തന്നെ, കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവെച്ചു. നേതൃമാറ്റം കൊണ്ടുമാത്രമേ അന്നത്തെ പതനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കൂവെന്ന്, തനിക്ക് ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി വെട്ടിത്തുറന്ന് പറഞ്ഞു.
നേതൃമാറ്റമെന്ന ആവശ്യം കരുണാകരന്‍ തള്ളിയതോടെ 20 എം.എല്‍.എമാര്‍ ഒപ്പിട്ട നിവേദനവുമായി എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിച്ചു. എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള സി.എം.പി, എന്‍.എസ്.എസിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന എന്‍.ഡി.പി. എന്നിവരൊഴികെയുള്ള ഘടകക്ഷികളെ ചേര്‍ത്തു നടത്തിയ നീക്കത്തിനും ചാരക്കേസിനേയും തുടര്‍ന്ന് കരുണാകരന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. വീണ്ടും കരുണാകരന് പിന്‍ഗാമിയായത് എ.കെ. ആന്റണി. ഈ അവസരങ്ങളിലെല്ലാം ആന്റണിയുടെ നിഴല്‍പോലെ, ഉമ്മന്‍ചാണ്ടിയുണ്ടായിരുന്നു. മൂന്നമന്റെ സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്തു.
എ.കെ. ആന്റണി ഗ്രൂപ്പ് രാഷ്ട്രീയം മതിയാക്കിയപ്പോഴും, അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശാപം ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോഴൊക്കെ, ഉമ്മന്‍ചാണ്ടി കഥയിലെ വില്ലനായി.പ്രാഥമികമായി ഗ്രൂപ്പിലേയും പിന്നീട് പാര്‍ട്ടിയിലേയും ഐക്യത്തിനായി പദവികള്‍ വേണ്ടെന്ന് വെക്കുകകൂടി ചെയ്ത ചരിത്രം ഉമ്മന്‍ചാണ്ടിക്കുണ്ട്.
https://www.facebook.com/Malayalivartha


























