അതൊക്കെയൊരു കാലം... കീശയില്‍ പണം പലപ്പോഴും ഉണ്ടാകാറില്ലെങ്കിലും ചെറിയൊരു ഡയറിയും പേനയും എപ്പോഴും ഉണ്ടാകും; ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയത് ഡയറിക്കുറിപ്പുകളിലൂടെ; ഒഴുകിയെത്തിയ ജനസാഗരത്തില്‍ പലരും ആ ഡയറിയില്‍ ഭാഗമായവര്‍

ഉമ്മന്‍ ചാണ്ടിയെപ്പറ്റി പലര്‍ക്കും പലതരം കഥകളാണ് പറയാനുള്ളത്. അതിലേറ്റവും ചിട്ടയായ ഒന്നായിരുന്നു ഡയറി. ഉമ്മന്‍ ചാണ്ടിയുടെ ഹൃദയമായിരുന്നു പോക്കറ്റ് ഡയറി. കീശയില്‍ പണം പലപ്പോഴും ഉണ്ടാകാറില്ലെങ്കിലും ചെറിയൊരു ഡയറിയും പേനയും എപ്പോഴും ഉണ്ടാകും. ഡയറിയിലെ താളുകളില്‍ സ്വന്തം കൈപ്പടയില്‍ തന്നെ പ്രോഗ്രാം കുറിച്ചിടണമെന്നു നിര്‍ബന്ധമുണ്ട്.
കുത്തിക്കുറിക്കലിനൊരു കോഡുമുണ്ട്. അദ്ദേഹത്തിനു മാത്രം അറിയുന്ന കോഡ്. കുഞ്ഞൂഞ്ഞിന്റെ 'കുഞ്ഞക്ഷരങ്ങള്‍' അടുപ്പക്കാര്‍ക്കു മാത്രമേ വായിച്ചെടുക്കാനാകൂ. ഡയറിയില്‍ ഒരു പ്രോഗ്രാം സ്വന്തം കയ്യക്ഷരത്തില്‍ ഉമ്മന്‍ ചാണ്ടി കുറിച്ചിട്ടാല്‍, എത്ര തിരക്കുണ്ടായാലും അന്നേ ദിവസം അവിടെ എത്തിയിരിക്കും; രാവെന്നോ പകലെന്നോ നോക്കാതെ.
ഇക്കാരണത്താല്‍ പോക്കറ്റ് ഡയറിയില്‍ എഴുതിക്കിട്ടാന്‍ പരിപാടികളുടെ സംഘാടകര്‍ 'ഒസി'യെ വട്ടം ചുറ്റി നില്‍ക്കും. ഡയറിയുടെ പുറംചട്ടയില്‍, ഇംഗ്ലിഷില്‍ ബോള്‍ഡ് അക്ഷരങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്നെഴുതി ഒട്ടിച്ചു വയ്ക്കും. ചിലപ്പോള്‍ ആദ്യ പേജില്‍ പേരെഴുതും. കെഎസ്യു കാലം മുതല്‍ തുടങ്ങിയതാണ് പോക്കറ്റ് ഡയറിയിലെ കുറിപ്പെഴുത്ത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായപ്പോഴും ആ ശീലം തുടര്‍ന്നു. പാര്‍ട്ടി പരിപാടികള്‍, വിവാഹം, മരണ വീടുകള്‍, അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ചുരുക്കി, കുനുകുനെ നെടുകെയും കുറുകെയും കുറിച്ചിടും.
മറ്റുള്ളവര്‍ 10 വരിയില്‍ എഴുതുന്നത് ഉമ്മന്‍ ചാണ്ടി ഒരു വരിയില്‍ ഒതുക്കും. പോക്കറ്റ് ഡയറി കൈകാര്യം ചെയ്യാന്‍ ഏറ്റവും അടുപ്പക്കാരെ പോലും അനുവദിക്കില്ല. സ്ഥലം അല്ലെങ്കില്‍ പേര്, തൊട്ടടുത്ത് സമയം ഇതു മാത്രമാണ് കുറിക്കുക. കൃത്യമായ വിവരണം ഇല്ലാത്തതിനാല്‍ പരിപാടി എന്താണെന്നു കണ്ടെത്തി ഉറപ്പാക്കേണ്ടത് പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്ളവരുടെ ജോലിയാണ്.
രാവിലെ 10 ന് തിരുവനന്തപുരം, വൈകിട്ട് 6 ന് കാസര്‍കോട് എന്നും കുറിച്ചിട്ട പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ബാലകൃഷ്ണന്‍ പറയുന്നു. ഡയറിയില്‍ പേജ് തികയാതെ വരുമ്പോള്‍ കടലാസു കഷണങ്ങളില്‍ കുറിപ്പെടുത്തു ഡയറിത്താളിനുള്ളില്‍ സൂക്ഷിക്കും. വര്‍ഷം അവസാനിക്കുമ്പോഴേക്കും ഡയറി മുഷിയും.
കുറിപ്പുകള്‍ തിരുകിക്കയറ്റിയതിനാല്‍ ഡയറിയും പോക്കറ്റും വീര്‍ക്കും. ബെംഗളൂരുവില്‍ ചികിത്സയ്ക്കു പോയപ്പോഴും ഒപ്പം പോക്കറ്റ് ഡയറി ഉണ്ടായിരുന്നു. വിമാനട്രെയിന്‍ യാത്രകള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ പോക്കറ്റ് ഡയറി കാണാതായിട്ടുണ്ടെന്നും ഭാഗ്യത്തിനു തിരിച്ചുകിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. ഡയറി കാണാതായാല്‍ ഉമ്മന്‍ ചാണ്ടി അസ്വസ്ഥനാകും. തിരിച്ചു കിട്ടും വരെ മൂഡ് ഓഫ്. പുതുവര്‍ഷത്തില്‍ പുതിയ ഡയറി തുറക്കുന്നതോടെ പഴയത് എന്നെന്നേക്കുമായി ഉപേക്ഷിക്കും.
പുതുപ്പള്ളി ഇപ്പോള്‍ നിശബ്ദമാണ്. പുതുപ്പള്ളിഹൗസില്‍ ബാക്കിയായ നിശ്ശബ്ദതയിലിരുന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ കിടപ്പുമുറിയിലെ ടിവിയില്‍ വിലാപയാത്ര കണ്ടു. ആയിരക്കണക്കിനു സാധാരണക്കാരുടെ സ്‌നേഹാരവങ്ങള്‍ക്കിടയിലൂടെ ആ യാത്ര തുടരവേ, ഉമ്മന്‍ ചാണ്ടിയുടെ കട്ടിലില്‍ നോക്കി അവര്‍ കരഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ചൊവ്വാഴ്ച വൈകിട്ടു വീട്ടിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ആദ്യം കിടപ്പുമുറിയിലെ ഉമ്മന്‍ ചാണ്ടിയുടെ കട്ടിലിലാണു കിടത്തിയത്. പിന്നീട് ഹാളില്‍. ഓഫിസ് മുറിയിലെ മേശപ്പുറത്ത് നോക്കാനായി ബാക്കിവച്ച ഫയലുകള്‍ ഒരുപാടുണ്ട്. ഭൂരിഭാഗവും ചികിത്സാസഹായം തേടിയുള്ളത്. പുതുപ്പള്ളി ഹൗസില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ഈ മുറിയിലാണ്. ആ മുറിയുടെ വാതില്‍ ഇന്നലെ പാതി അടഞ്ഞുകിടന്നു.
https://www.facebook.com/Malayalivartha


























