സി.സി.ടി.വി.യിൽ കുരുങ്ങി മലപ്പുറം കൊണ്ടോട്ടി സ്വദേശി, കോഴിക്കോട് പേരാമ്പ്രയിൽ ഇരുപത്തിയാറുകാരിയെ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട് പേരാമ്പ്രയിൽ ഇരുപത്തിയാറുകാരിയെ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിെ പൊലീസ് കസ്റ്റഡിയിലെടുത്തു. എങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. സംഭവ ദിവസം അനു ഒരു ബൈക്കിൽ കയറിപ്പോകുന്നതായി നാട്ടുകാരിയുടെ മൊഴിയുണ്ടായിരുന്നു. സി.സി.ടി.വി.യിൽനിന്ന് ചുവന്ന ബൈക്കിന്റെ ചിത്രം ലഭിക്കുകയും ചെയ്തു.
ബൈക്ക് യാത്രികന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങളൊന്നും മൃതദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, പാദസരം എന്നിവയാണ് നഷ്ടമായത്. സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം യുവതിയെ തോട്ടിൽ മുക്കി കൊന്നതാണെന്നാണ് പൊലീസ് നിഗമനം.
തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖ ബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽ നിന്നും കയറുമെന്നായിരുന്നു അനു പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 8. 30 തോടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെ യുവതിയുടെ മൃതദ്ദേഹം ചൊവ്വാഴ്ച അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്നാണ് ലഭിച്ച സൂചന.
ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലും ദേഹത്തും ചെറിയ മുറിവുകളും ഉണ്ടായിരുന്നു. എന്നാൽ, ഒരാൾ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ലെന്നത് തുടക്കത്തിൽത്തന്നെ ദുരൂഹതയുണർത്തിയിരുന്നു.
കസ്റ്റഡിയിലുള്ള കൊണ്ടോട്ടി സ്വദേശി നേരത്തേ മോഷണക്കേസുകളിൽ പ്രതിയാണെന്നാണ് സൂചന. പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരനെ ഇയാൾ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സുനിൽകുമാറിന്റെ കൈയിലാണ് കുത്തിയത്. പ്രതിയെ രാത്രിയോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha