ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...
ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ എന്നിവ സംബന്ധിച്ച് ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതുമായി ബദ്ധപ്പെട്ട് പുതിയ വ്യവസ്ഥകൾ അവതരിപ്പിക്കാൻ ഇസ്രായേലി സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു. ഇസ്രായേലി മധ്യസ്ഥർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിസഭക്കും മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. ഇത് മധ്യസ്ഥർ മുഖേനെ ഹമാസിന് മുന്നിൽ അവതരിപ്പിക്കാനാണ് തീരുമാനം.പുതിയ നിർദേശങ്ങൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. അതേസമയം, കരാറിന്റെ ഭാഗമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ 40 ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നത്.ഗസ്സയിൽ ആഴ്ചകൾ നീളുന്ന വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നും ഈ കാലയളവിൽ ഇസ്രായേൽ സൈനികരെ പിൻവലിക്കുമെന്നും നിർദിഷ്ട കരാറിലുണ്ട്. അതേസമയം, ബന്ദികളെ വിട്ടയക്കുന്നതിന് പകരം എത്ര ഫലസ്തീനികളെ മോചിപ്പിക്കുമെന്നത് കരാറിലില്ല. കരാർ നിലവിൽ വന്നശേഷമാകും അതിനെക്കുറിച്ചുള്ള ചർച്ചകൾ.കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും ആരംഭിക്കുമെന്നുമാണ് ഇസ്രായേൽ നിലപാട്.ഈജിപ്ഷ്യൻ പ്രതിനിധി വെള്ളിയാഴ്ച ഇസ്രായേലിലെത്തി കരാറിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.അതേസമയം, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‍രി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 18 രാജ്യങ്ങളുടെ നേതാക്കൾ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് കഴിഞ്ഞദിവസം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം വരുന്നത്.അമേരിക്കക്ക് പുറമെ ഫ്രാൻസ്, യു.കെ, ജർമ്മനി, അർജൻ്റീന, ഓസ്ട്രിയ, ബൾഗേറിയ, കാനഡ, കൊളംബിയ, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സെർബിയ, സ്പെയിൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക, മാനുഷിക സഹായവിതരണം വിപുലീകരിക്കുക, വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ മടങ്ങിപ്പോകാൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കുക, ഫലസ്തീനികളെ ഗസ്സയിലെ എല്ലാ മേഖലകളിലേക്കും തിരികെ പോകാൻ അനുവദിക്കുക,ഉപരോധം അവസാനിപ്പിക്കുക, എല്ലാവർക്കും മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ
അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഹമാസ് ആവർത്തിക്കുകയാണ്.ഹമാസിന്റെ കൈവശം നിലവിൽ 130 ബന്ദികളുണ്ടെന്നാണ് വിവരം. അതേസമയം, ഇസ്രായേൽ 9100ലധികം ഫലസ്തീനികളെയാണ് തടവിലാക്കിയിട്ടുള്ളത്.വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോഴും തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ സൈന്യം. എന്നാൽ, റഫയിൽ ചെറുത്തിനിൽപ്പിന് തങ്ങൾ സജ്ജമായിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. ഞങ്ങൾ വെറുതെയിരിക്കില്ല. എല്ലാവിധ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും ഹമാസ് അറിയിച്ചു.ഇസ്രായേൽ സേനയെ പ്രതിരോധിക്കാനായി റഫയിൽ ഹമാസ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണെന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ മുൻ മേജർ ജനറൽ ഇസ്രായേൽ സിൽ മുന്നറിയിപ്പ് നൽകി. ഇത് ഇസ്രായേലിന് വലിയ ദുരന്തമാകും സമ്മാനിക്കുക. റഫയിലെ ആക്രമണം വലിയ അപകട സാധ്യതയുള്ളതാണ്. ധാരാളം ജനങ്ങൾ അധിവസിക്കുന്നതിനാൽ അവിടെ യുദ്ധം ചെയ്യുക ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ. ചെങ്കടൽ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂതി മുന്നറിയിപ്പ് നൽകി.ഫലസ്തീൻ ജനതക്കുള്ള തങ്ങളുടെ പിന്തുണ ഇനിയും തുടരും. നവംബർ മുതൽ ഇസ്രായേൽ, അമേരിക്ക, യു.കെ എന്നിവയുമായി ബന്ധമുള്ള 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു. അറബിക്കടലിലെയും ചെങ്കടലിലെയും കപ്പൽ പാതകൾ സംരക്ഷിക്കാൻ ആരംഭിച്ച അമേരിക്കൻ-ബ്രിട്ടീഷ് ദൗത്യം പരാജയപ്പെട്ടുവെന്നും അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.ഹൂതികളുടെ ആക്രമണം കാരണം ഇസ്രായേലിൽ നിന്നുള്ള കയറ്റുമതിയിൽ 22 ശതമാനവും ഇറക്കുമതിയിൽ 40 ശതമാനവും കുറവുണ്ടായി. ഇസ്രായേലിലെ എയ്ലാത്ത് തുറമുഖം മാർച്ച് 21ന് അടച്ചുപൂട്ടി.
80 ശതമാനം അമേരിക്കൻ കപ്പലുകൾക്കും ചെങ്കടൽ ഉപേക്ഷിക്കേണ്ടി വന്നു.ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. ഷിപ്പിങ് ചെലവും ഇൻഷുറൻസ് തുകയും വർധിക്കും. ചരക്കുകൾക്കും വിലക്കയറ്റമുണ്ടാകും. ദൈർഘ്യമേറിയ പാതകൾ സ്വീകരിക്കാൻ അമേരിക്കൻ കപ്പലുകൾ നിർബന്ധിതരാവുകയും ചെയ്യും. നിലവിൽ പല അമേരിക്കൻ ഷിപ്പിങ് കമ്പനികൾക്കും ഇൻഷുറൻസ് തുകയായി ഏകദേശം 50 മില്യൺ ഡോളർ ചെലവ് വരുന്നുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് അവർക്ക് മുന്നിൽ സൃഷ്ടിക്കുന്നതെന്നും അബ്ദുൽ മാലിക് അൽ ഹൂതി വ്യക്തമാക്കി.
യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ഗസ്സയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. ഇത് ഫലസ്തീൻ പോരാളികളുടെ യോജിപ്പിന്റെയും അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെയും വ്യക്തമായ തെളിവാണ്. വലിയ നാശനഷ്ടമാണ് ഇസ്രായേലിൽ സംഭവിച്ചത്. നിരവധി പേരുടെ ജീവൻ നഷ്ടമായി. ഇത് ഇസ്രായേലിന്റെയും അവരുടെ പങ്കാളിയായ അമേരിക്കയുടെയും പരാജയമാണ്. സയണിസ്റ്റ് കുടിയേറ്റക്കാരിൽ പകുതി പേരും ഇസ്രായേൽ വിട്ടുപോകാൻ ചിന്തിക്കുകയാണ്. അവരിൽ അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. തങ്ങൾ വെറും അധിനിവേശക്കാരും ഭൂമി തട്ടിയെടുക്കുന്നവരുമാണെന്ന ചിന്ത അവരിൽ വളരുകയാണെന്നും അബ്ദുൽ മാലിക് അൽ ഹൂതി കൂട്ടിച്ചേർത്തു.ലെബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
ഹിസ്ബുല്ല കൃത്യവും ലക്ഷ്യബോധത്തോടെയും ഇസ്രായേലെന്ന ശത്രുവിൻമേൽ സമ്മർദം ചെലുത്തുകയാണ്. ഹിസ്ബുല്ലയെ എങ്ങനെ നേരിടണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇസ്രായേൽ. വടക്കൻ അധിനിവേശ ഇസ്രായേലിൽ ലക്ഷക്കണക്കിന് പേർ താമസിക്കാൻ ഭയപ്പെടുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ മഹത്തായ പ്രവർത്തനങ്ങളെ തടയാൻ ഇസ്രായേലിന് സാധിക്കുന്നില്ല.ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും ലോകമെമ്പാടും വർധിക്കുകയാണ്.
അമേരിക്കയിൽ പ്രതിഷേധവുമായി തെരുവിലറങ്ങുന്നവരെ അതിതീവ്രമായിട്ടാണ് സർക്കാർ നേരിടുന്നത്. അമേരിക്കൻ സർവകലാശാലകളിലെ പ്രതിഷേധങ്ങളോടുള്ള സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ നിയമങ്ങളും അവിടെ ലംഘിക്കപ്പെടുന്നു. അമേരിക്ക അവരുടെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് ഏറെ പുകഴ്ത്തുന്നവരാണ്. എന്നാൽ, ഇപ്പോൾ അവർ നിയമങ്ങളെയോ ഭരണഘടനയെയോ മാനിക്കുന്നില്ല. ഗസ്സയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കകത്ത് നിന്ന് ഉയരുന്ന ശബ്ദങ്ങൾ സഹിഷ്ണുതയോടെ കേൾക്കാൻ വാഷിങ്ടണിന് സാധിക്കുന്നില്ലെന്നും അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.
https://www.facebook.com/Malayalivartha