ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..
ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍ പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല. കഴുത്തില്‍ വെടിയുണ്ടയുമായി നടക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി ജയരാജന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായി എന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും. മകന്റെ ഫ്‌ളാറ്റില്‍ വെച്ച് ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേദ്കറെ കാണാനും മാത്രം അടുപ്പം ഇ.പി ജയരാജന് എങ്ങനെയുണ്ടായി. അല്ലെങ്കില്‍ മകനും ജാവദേദ്കറും തമ്മിലുള്ള ബന്ധം എന്താണ്. ഇടതുണ്ടെങ്കിലേ ഇന്ത്യുള്ളൂ എന്ന് മുദ്രാവാക്യം മാത്രം എഴുതിയത് കൊണ്ട് കാര്യമില്ല. അത് പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ പോലും തയ്യാറാകുന്നില്ല. പണവും അധികാരവുമാണ് പല സി.പി.എം നേതാക്കളെയും നയിക്കുന്നത്. പിണറായിയുടെ വെട്ടിനിരത്തലില്‍ മനംമടുത്തവരാണ് ഇവരില്‍ പലരും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ സി.പി.എം എന്ന് പരിഹസിച്ചുകൊണ്ടിരുന്ന സി.പി.എമ്മുകാരുടെ തലയില്‍ ഇടിവെട്ടേറ്റത് പോലെയായി ജാവദേദ്കറെ കണ്ടെന്ന ഇ.പി ജയരാജന്റെ സമ്മതം. ഇതോടെ പിണറായി ജയരാജനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അങ്ങനെ വോട്ടെടുപ്പ് ദിവസം തന്നെ നേതാക്കള്‍ തമ്മില്‍ തമ്മിലടിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിനെ വളഞ്ഞിട്ടാക്രമിച്ചു. ബി.ജെ.പിയാകട്ടെ ഇ.പിയെയല്ല സി.പി.എമ്മിനെ കുഴിയില്‍ ചാടിച്ചതിന്റെ ആവേശത്തിലായിരുന്നു. ജയരാജനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെന്ന ശോഭയുടെ വെളിപ്പെടുത്തല്‍ കെ.സുരേന്ദ്രന്‍ ശരിവെച്ചു. ഇ.പി ജയരാജന്‍ കടച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലായി. എന്നോ രഹസ്യമായി നടത്തിയ ചര്‍ച്ച തെരഞ്ഞെടുപ്പ് ദിവസം അമിട്ട് പോലെ പൊട്ടിവീഴുമെന്ന് അദ്ദേഹം സ്വപ്‌നേ വിചാരിച്ചു കാണില്ല. ചില കോണ്‍ഗ്രസ് നേതാക്കളെയും മക്കളെയും ബി.ജെ.പിയിലേക്ക് കൊണ്ടുവന്നെങ്കിലും കേരളത്തില്‍ യാതൊരു പ്രയോജനവും ലഭിച്ചില്ല. അതോടെ ബി.ജെ.പി കളംമാറ്റി ചവിട്ടുകയാണ്. അതിന്റെ ഭാഗമായാണ് സി.പി.എമ്മിലെ നിരാശരായ നേതാക്കളെ വലവീശി പിടിക്കാന്‍ ഇറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി പദം, പൊളിറ്റ്ബ്യൂറോ അംഗത്വം എന്നിവ കിട്ടേണ്ട തന്നെ പിണറായിയും സംഘവും വെട്ടിനിരത്തിയതോടെ ഇ.പി സി.പി.എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ആ സമയത്താണ് ബി.ജെ.പി ഓപ്പറേഷന്‍ നടത്തിയത്. അപകടം മണത്തറിഞ്ഞ സി.പി.എം നേതൃത്വം ഇടപെട്ടതോടെയാണ് ഇ.പി അവസാന നിമിഷം പിന്‍മാറിയത്. ഇ.പി അന്ന് പോയെങ്കില്‍ അത് അന്നവിടെ അവസാനിച്ചേനേ. പോകാതിരുന്നത് ബി.ജെ.പിയെ ചൊടിപ്പിച്ചു. അവരതിന് പകരം വീട്ടുകയും ചെയ്തു.ദല്ലാള്‍ നന്ദകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കും ശോഭസുരേന്ദ്രനും എതിരെ നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ അവര്‍ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ജയരാജന്റെ നെഞ്ചത്തടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രീയമായി സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ജയരാജന്‍ എപ്പിസോഡ് വരുത്തിവച്ചിരിക്കുന്നത്. ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള കൂട്ട് ബിസിനസ്സ് മുമ്പ് പുറത്തുവന്നതാണ്. കോണ്‍ഗ്രസ് പലതവണ ഇക്കാര്യം ഉന്നയിച്ചെങ്കിലും സി.പി.എം യാതൊരു തരത്തിലുമുള്ള പ്രതികരണവും നടത്തിയില്ല. രാജീവ് ചന്ദ്രശേഖറാകട്ടെ പരാതിയുള്ളവര്‍ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണല്ലോ. സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ്.രാജേന്ദ്രന്‍ ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേദ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്മജ ബി.ജെ.പി അംഗത്വം എടുക്കും മുമ്പ് ജാവദേദ്കറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനര്‍ത്ഥം ബി.ജെ.പി രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോകുന്നു എന്നാണ്. അവരുടെ കുഴിയില്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും ഇടത് മുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്‍ വീണു എന്നത് വലിയ നാണക്കേടാണ്. മറ്റ് ചില സിപിഎം നേതാക്കള്‍ കൂടി ബി.ജെ.പിയിലേക്ക് വരുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. ബംഗാളിലെ സി.പി.എം എം.എല്‍.എയായിരുന്ന ത്പ്‌സി മോണ്ഡല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി അംഗത്വം എടുത്ത ശേഷമാണ് എം.എല്‍.എ സ്ഥാനം രാജിവച്ചത്. അതുകൊണ്ട് കേരളത്തിലെ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോകുന്നതില്‍ വലിയ അത്ഭുതമില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു എം.എല്‍.എ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് സി.പി.എം എം.എല്‍.എ ആണെന്ന് സംശയിക്കാവുന്നതാണ്. കാരണം അവരെ വിലയ്‌ക്കെടുത്താല്‍ ആരും പെട്ടെന്ന് സംശയിക്കില്ല.കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ പരുങ്ങലിലായതിനാല്‍ സി.പി.എമ്മിനെ കൂടി ആ അവസ്ഥയിലെത്തിക്കാനായാല്‍ ബി.ജെ.പിക്ക് വലിയ നേട്ടമാകും. നരേന്ദ്രമോദി സര്‍ക്കാരിന് മൂന്നാമതും അധികാരം കിട്ടിയാല്‍ കേരളത്തിലെ സി.പി.എമ്മിനെ ചുരുട്ടികെട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. കാരണം വീണാ വിജയനെതിരായ കേസുകള്‍ മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസ്, ലൈഫ് മിഷന്‍ കോഴ, കരുവന്നൂര്‍ വായ്പാ തട്ടിപ്പ് ഇതൊക്കെ മാത്രം മതി സി.പി.എമ്മിന്റെ കഥ കഴിക്കാന്‍. അതുകൊണ്ട് ഇ.ഡിയുടെ റഡാറിലുള്ള പല സി.പി.എം നേതാക്കളും മറുകണ്ടംചാടാനുള്ള സാധ്യതയുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആഹാരം കഴിച്ചതിനെ വലിച്ചുകീറി ഒട്ടിക്കുകയും ഇന്നത്തെ ആര്‍.എസ്.പി നാളത്തെ ബി.ജെ.പി ആണെന്ന് ആഘോഷിക്കുകയും ചെയ്ത സി.പി.എമ്മിന് കണ്‍വീനര്‍ ചിറ്റപ്പന്‍ കൊടുത്ത പണി യു.ഡി.എഫ് ആഘോഷിക്കുകയാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി എതിരാളികളെ താറടിക്കാന്‍ ഉത്സാഹം കാട്ടുന്ന സി.പി.എമ്മും നേതാക്കളും തങ്ങളുടെ നേര്‍ക്ക് എന്നെങ്കിലും അമ്പ് തരിച്ചുവരുമെന്ന് ചിന്തിക്കാറേയില്ല. വന്നാലും എന്തെങ്കിലും ക്യാപ്‌സൂളിറക്കി തടിതപ്പാന്‍ നോക്കും. പക്ഷെ, ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.