മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...
യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം കവർന്നു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ മുജീബിനെ ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽനിന്നാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിനുശേഷം ഒന്നും സംഭവിക്കാത്തപോലെയാണ് മുജീബ് വീട്ടിലെത്തിയത്. അനു ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് മുജീബിനെ തിരിച്ചറിയാൻ പൊലീസിനു സഹായകമായത്. ഞായറാഴ്ച രാത്രിയാണ് മലപ്പുറം പൊലീസിന്റെ സഹായത്തോടെ പേരാമ്പ്ര പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തിയത്.
പൊലീസിനെ കണ്ടയുടൻ മുജീബ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാൻ ഇയാൾ തയാറായില്ല.ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസുകാർ അകത്തു കടന്നത്. ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം. ‘വാതിൽ പൊളിക്കരുത് സാറേ, പ്ലീസ്’ എന്ന് വീട്ടിലുള്ള സ്ത്രീയും പറയുന്നു. മുറിക്കുള്ളിൽ കടന്ന ഉദ്യോഗസ്ഥരിൽ ഒരാളെ ജനൽച്ചില്ല് പൊട്ടിച്ച് മുജീബ് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ മുജീബിനെ കീഴടക്കുകയായിരുന്നു.ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം ഇന്നലെ പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 11ന് രാവിലെ ഒൻപതിന് ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം. അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. കവർച്ച ചെയ്ത അഞ്ചര പവൻ ആഭരണവും ബൈക്കും പൊലീസ് കണ്ടെടുത്തു.മോഷ്ടിച്ച ആഭരണം വിൽക്കാൻ കൂട്ടു നിന്ന കൊണ്ടോട്ടി ചുണ്ടക്കാട് സ്വദേശിയേയും കണ്ടെത്തിയതായി ഡിവൈഎസ്പി കെ.എം.ബിജു പറഞ്ഞു.
മുത്തേരി കേസാണ് സത്യത്തിൽ അനുവിന്റെ കൊലപാതകത്തിൽ മുജീബ് പിടിക്കപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുജീബ് മുമ്പും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള 'ക്രമിനിൽ' ആണെന്ന വിവരം നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു. എന്നാലിപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് വെറുമൊരു 'ക്രിമിനൽ' മാത്രമല്ല കൊടും കുറ്റവാളിയാണ് മുജീബ് എന്നാണ് മനസിലാകുന്നത്. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂടെയായിരുന്നു ഏറെ ക്കാലം മുജീബ്. മലപ്പുറത്ത് പഴയ, നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.
ഇത്രയധികം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളിൽ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മുത്തേരി കേസിൽ അറസ്റ്റിലായ മുജീബ് വെസ്റ്റ്ഹിൽ കോവിഡ് ഫസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട് പോയി, പിന്നീട് കൂത്തുപറമ്പിൽ പിടിയിലാവുകയായിരുന്നു. ഈ കേസിൽ ഒന്നരവർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്റെ കൊല നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha