കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...
കരുവന്നൂർ ബാങ്ക് സി.പി.എമ്മിന്റെ ട്രഷറിയോ? പാർട്ടിക്ക് കോടികൾ ആവശ്യമായി വരുമ്പോൾ എടുത്തുപയോഗിക്കാനും കോടികളുടെ കള്ളപ്പണം നിക്ഷേപിക്കാനുമുള്ള ഒരു ട്രഷറിയായാണ് കരുവന്നൂർ ബാങ്ക് പ്രവർത്തിക്കുന്നതെന്നന്നാണ് ഇ.ഡിയുടെ നിഗമനം. സി.പി. എമ്മിലെ ഉന്നതനിലേക്കാണ് അന്വേഷണം നീളുന്നത്.
ഇലക്ഷൻ വന്ന് വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് സംസ്ഥാനത്തെ പ്രമുഖ സി.പി.എം. നേതാക്കൾക്ക് ഇ.ഡി. നോട്ടീസ് വരാൻ പോകുന്നത്. സി.പി.എമ്മിന്റെ ട്രഷറിയായി കരുവന്നൂർബാങ്ക് പ്രവർത്തിച്ചു എന്ന കണ്ടെത്തലാണ് ഇ.ഡി. നടത്തിയിരിക്കുന്നതെന്ന് മനസിലാക്കുന്നു.
കരുവന്നൂർ കേസിൽ ഇ.ഡിയെ ഹൈക്കോടതി പ്രതിസന്ധിയിലാക്കിയതോടെയാണ് സി.പി.എം. നേതാക്കളെ അകത്താക്കാനുള്ള ശ്രമങ്ങൾ ഇ.ഡി. ആരംഭിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിൽ മുട്ടുവിറച്ചുകൊണ്ടാണ് ഇ.ഡി സമൻസ് അയക്കുമെന്ന് അറിയിച്ചത്. പ്രമുഖരായ സി.പി.എം. നേതാക്കളുടെ പേരുകൾ നോട്ടീസിലുണ്ടെന്നാണ് മനസിലാക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹെെക്കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷണം നീണ്ടു പോകുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ കേസിൽ എന്താണ് ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.
തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹെെക്കോടതി നിർദേശിച്ചു. കുറ്റപത്രം പുറത്തുവരുന്നതോടെ സി പിഎമ്മിന്റെ തനിനിറം പുറത്തുവരുമെന്നാണ് എല്ലാവരും കരുതുന്നത്.
കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ ഡി കോടതിയിൽ അറിയിച്ചു. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി അന്വേഷണം വെെകുന്ന കാര്യം പരാമർശിച്ചത്.
എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹെെക്കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.അന്ന് കൃത്യമായ വിവരങ്ങൾ ഇ.ഡി. കോടതിയിൽ സമർപ്പിക്കേണ്ടി വരും.
ഇ.ഡിയുടെ നോട്ടീസ് ലഭിച്ച കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ബാങ്കിൽ നിന്ന് കോടികളുടെ ബനാമി വായ്പകൾ അനുവദിച്ചതിൽ ആണ് ചോദ്യം ചെയ്യൽ നടന്നത്. കരുവന്നൂർ കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ഇ ഡി ആദ്യഘട്ട കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 55പ്രതികളെ ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട കുറ്റപത്രം നൽകിയിട്ടുള്ളത്. കേസിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എം കെ കണ്ണൻ എ സി മൊയ്തീൻ എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു
കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം നേതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇഡി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
മാസങ്ങൾക്ക് മുമ്പാണ് കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. സിപിഎം കൗൺസിലർ പി ആർ അരവിനാക്ഷൻ കേസിൽ പതിനാലാം പ്രതിയാണ്. ഈ കുറ്റപത്രത്തിലാണ് ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയിരുന്നത്. കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി കോടതിയിൽ ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ളതാണ് പ്രാഥമിക കുറ്റപത്രം. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്‍റ് കൂടിയായി എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി.
ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്‍റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും ഉള്ളത്. കള്ളപ്പണ കേസിന്‍റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി പി ആർ അരവിന്ദാക്ഷനാണ് 14 ആം പ്രതി.
ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കിയാകും ഇനി തുടരന്വേഷണ റിപ്പോർട്ട് ഇഡി കോടതിയിൽ ഹാജരാക്കുക.ആദ്യഘട്ട കുറ്റപത്രം പരിശോധിച്ച ശേഷമാകും ഇത് സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തീരുമാനം അറിയിക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, മുൻ മന്ത്രി എ സി മൊയ്തീൻ എന്നിവരെ ഇഡി കേസിൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ കണ്ണനും മൊയ്തീനും സി.പി.എമ്മിന്റെ വിശ്വസ്തരായ സഹയാത്രികരാണ്.
പാർട്ടി പറയുന്നതെല്ലാം അനുസരിക്കുന്ന നേതാക്കളാണ് കരുവന്നൂർ കേസിലെ പ്രതികൾ. പാർട്ടിക്ക് മുന്നിൽ അടിമ കിടക്കുന്നവരാണ് ഇവർ. സി.പി.എമ്മിനെ സംബന്ധിച്ചടത്തോളം പ്രതിസന്ധിയാവുന്നത് ഈ ഘടകമാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി എം.കെ.കണ്ണൻ രാമനിലയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതിന് , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ലെന്ന് എം.കെ.കണ്ണൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതിനായി എത്തിയപ്പോഴാണ് കണ്ണന്റെ പ്രതികരണം. താൻ പാർട്ടിക്കാരനാണെന്നും, പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇ.ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ഏഴു മണിക്കൂറാണ്, ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ണനെ ചോദ്യം ചെയ്തത്. അതിനിടെ, കരുവന്നൂർ സഹകരണ ബാങ്കിൽ പണമെത്തിക്കാനുള്ള ശ്രമവും സജീവമായി . ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ച 50 കോടി എത്തിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കണ്ണന്‍.
എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇ.ഡി ചോദ്യംചെയ്യൽ ഏറെ നിർണായകമായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പി.ആർ.അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ നിർണായകമായത്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കണ്ണൻ്റെ ചോദ്യം ചെയ്യൽ ചില പ്രമുഖ സി പി എം നേതാക്കളിലേക്ക് തിരിയും എന്ന അവസ്ഥ വന്നപ്പോഴാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. സ്വർണ്ണ കള്ളക്കടത്ത് എം ശിവശങ്കറിൽ അവസാനിപ്പിച്ചതു പോലുള്ള ഒരു തരം അഭ്യാസം കരുവന്നൂരിലും സംഭവിക്കുമെന്ന മുന്നറിയിപ്പ് മുമ്പേ കേട്ടതാണ്. സ്വർണ്ണകടത്തിൽ ശിവശങ്കർ എങ്കിൽ കരുവന്നൂരിൽ അരവിന്ദാക്ഷൻ എന്നാണ് ചിലർ അടക്കം പറഞ്ഞത്. ഇ ഡിക്ക് വ്യക്തമായ നിർദ്ദേശം ലഭിക്കാതെ അവർ ഒരിക്കലും പ്രതിയെ വിട്ടുകൊടുക്കില്ല.
എം കെ കണ്ണൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അതുകൊണ്ടാണ് അദ്ദേഹത്തെ കേരള ബാങ്കിൻ്റെ ആദ്യ വൈസ് പ്രസിഡൻറാക്കിയത്.
1985ൽ കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ബദൽ രേഖാ വിവാദത്തെത്തുടർന്ന് എം.വി.രാഘവനൊപ്പം പുറത്തുപോയ നേതാവാണ് എം.കെ. കണ്ണൻ. പിന്നീട് 37 വർഷത്തിനുശേഷം വീണ്ടും അതേ മണ്ണിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് കണ്ണൻ 1985ൽ സംസ്ഥാന സമ്മേളന പ്രതിനിധിയായത്. ആ സമ്മേളനത്തിൽ എം.വി.ആറിനൊപ്പം ഉറച്ചുനിന്നു. പിന്നീട് എം.വി.ആറിനൊപ്പം പാർട്ടി വിട്ട് സി.എം.പി രൂപീകരിച്ചു. സി.എം.പി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പിളർന്നപ്പോൾ അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായി. 2019ൽ സി.പി.എമ്മിൽ തിരിച്ചെത്തി. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്.
എം.കെ.കണ്ണനെ പാർട്ടിയിൽ തിരികെ എത്തിച്ചത് പിണറായി വിജയനാണ്. എം.വി.രാഘവനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പിണറായി വിജയൻ.കണ്ണൻ സഹകരണ മേഖലയിലെ അക്ഷരമാല പഠിച്ചത് എം.വി.ആറിൽ നിന്നായിരുന്നു.
അതേ സമയം വായ്പാ തട്ടിപ്പിന്റെ പേരിൽ വിവാദത്തിലായ കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സി.പി.എം സജീവമാണ്. പണം നഷ്ടപ്പെട്ട നിക്ഷേപകരെ നേരിട്ട് കണ്ട് പണം മടക്കി നൽകുമെന്ന് പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഉറപ്പുനൽകിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്ന നടപടികൾക്ക് സി.പി.എം നേതാക്കൾ തന്നെ രംഗത്തിറങ്ങി . കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിംഗിലാണ് തീരുമാനങ്ങൾ വിശദീകരിച്ചത്.
നിലവിലെ അവസ്ഥയിൽ നിന്ന് ബാങ്കിനെ ശക്തിപ്പെടുത്താനും പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. 50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനും ആലോചനയുണ്ട്. ഇതിനായുള്ള പണം കണ്ടെത്താനാണ് നേതാക്കൾ ഉൾപ്പെടെ രംഗത്തിറങ്ങുന്നത്. റവന്യു റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്
കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മാറി നൽകി വിവാദം അവസാനിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വിവാദം ഇല്ലാതായാൽ ഇ ഡിക്ക് തലയൂരാം.
രാമനിലയത്തിൽ നടന്ന ചർച്ചയിൽ പിണറായിയും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. തൻ്റെ പ്രിയപ്പെട്ട കണ്ണനെ കുരുതി കൊടുക്കാൻ പിണറായി തയ്യാറല്ല. കരുവന്നൂർ അരവിന്ദാക്ഷനിൽ തീരണമെന്ന് പിണറായി ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ അരവിന്ദാക്ഷൻ പിണറായിയുടെ ചാവേർ ആയിരുന്നു. അതാണ് അരവിന്ദാക്ഷൻ പിടിക്കപ്പെട്ടപ്പോൾ സി പി എം നിശബ്ദത പാലിച്ചത്. ഇതിനിടയിൽ കണ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെയാണ് ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയത്.. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണിക്കുള്ളത്.
അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്.
സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സി പി എമ്മിൻറെ പേടി. ഇതിനെതിരെയുള്ള കരുക്കൾ പിണറായി നീക്കിയിരുന്നത് മന്ത്രി വാസവൻ വഴിയായിരുന്നു. അമിത് ഷായെ പിടിക്കാൻ പിണറായിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമിത് ഷാക്ക് ആഭ്യന്തരത്തിനൊപ്പം സഹകരണം കൂടി കിട്ടിയതാണ് വിനയായതെന്ന് സഖാക്കൾ പറയുന്നു. സഹകരണ ബാങ്കുകളെ കോൺഫിഡൻസിൽ എടുക്കേണ്ടതില്ലെന്ന നിർദ്ദേശം ഇതിനകം സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു. സഹകരണ ബാങ്കുകൾക്ക് മേൽ കേന്ദ്രം കുട വച്ചത് പിണറായിക്കും അറിയാം.വാസവനും അറിയാം. കരുവന്നൂരിന് പുറമേ മറ്റ് ചില സഹകരണ ബാങ്കുകളിൽ കൂടി കേന്ദ്രം വലവിരിച്ചിട്ടുണ്ട്. നികുതി വലയിൽ പെടാതിരിക്കാൻ പണക്കാർ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ വഴിയാണ് സി പി എം തടിച്ചുകൊഴുക്കുന്നത്.കരുവന്നൂർ ഒരു തുടക്കം മാത്രമാണ്. ബാക്കിയെല്ലാം പിന്നാലെ വരും. ഏതായാലും പിണറായിയുടെ ഓപ്പറേഷൻ കരുവന്നൂരിനെ കാക്കുമോ എന്ന് കണ്ടറിയണം. എന്നാൽ ദേവൻ രാമചന്ദ്രൻ ഇതിൽ ഒരു പരിഹാരം കാണും. ഹൈക്കോടതിയുടെ സമ്മർദ്ദത്തിൽ ഇ ഡി യും പരിഹാരം നിർദ്ദേശിക്കും.
https://www.facebook.com/Malayalivartha