ജെസ്ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ; ജെസ്‌ന കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി രംഗത്ത്:- ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത് കോടതിയിൽ പറയാനാകുമെന്ന് ഹർജി| കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി...
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത സാഹചര്യമാണ് ഉള്ളത്. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു. ഒടുവിൽ കേസ് സി.ബി.ഐ, അവസാനിപ്പിച്ചപ്പോൾ, കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പിതാവ് ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ജെസ്‌ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുമായാണ് സി.ബി.ഐ. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സി.ജെ.എം. കോടതി ജെസ്‌നയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചത്.
തുടര്‍ന്ന് സി.ബി.ഐ.യോട് വിശദീകരണം ചോദിച്ചു. എന്നാല്‍, വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു സി.ബി.ഐ.യുടെ ആവശ്യം. തുടർന്ന് കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ജെസ്‌ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ജെസ്‌നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്‌ന എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ജെസ്‌ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജികൂടി ചൊവ്വാഴ്ച കോടതിയിലെത്തി. ജെസ്‌ന കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനാകുമെന്നുമാണ് ഇയാളുടെ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നും എറണാകുളം സ്വദേശി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുന്നതും കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
ജെസ്‌നയുടെ തിരോധാനത്തിൽ അഞ്ച് സുഹൃത്തുക്കളുടെ പങ്ക് എന്ത് കൊണ്ട് അന്വേഷിച്ചില്ലെന്ന് കാട്ടി, ജെസ്നയുടെ പിതാവ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജെസ്ന കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘങ്ങളിൽ ഒന്നിന്റെ തലവനായിരുന്ന മുൻ എസ്പി കെ.ജി.സൈമൺ പല സുപ്രധാന വെളിപ്പെടുത്തലുകളും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.
ജെസ്ന ഒരു പുസ്തകവുമെടുത്താണ് കാണാതായ ദിവസം പോയതെന്ന് അദ്ദേഹം പറയുന്നു. ആ പുസ്തകം എന്താണ്, അതിന് ട്യൂഷൻ എടുക്കുന്നയാളുമായി ബന്ധമുണ്ടോ എന്നെല്ലാം അന്വേഷിച്ചു. എടിഎമ്മിലെ വിവരങ്ങളെടുത്തു. ആരെങ്കിലും ജെസ്നയുടെ കാർഡ് ഉപയോഗിച്ച് പണമെടുത്തോ? ഇത്തരം എല്ലാ കാര്യങ്ങളും ഞങ്ങൾ അന്വേഷിച്ചിരുന്നു. അതിനിടെ കോവിഡ് പടർന്ന് പിടിച്ചത് അന്വേഷണത്തിന് തിരിച്ചടിയായി. മുക്കുട്ടുതറയിൽ നിന്ന് എരുമേലി വരെ ജെസ്ന യാത്ര ചെയ്ത ബസിലെ യാത്രക്കാരുടെ വിവരങ്ങൾ അഞ്ചു വർഷത്തിനു ശേഷം കണ്ടെത്തി.
ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അത്. എരുമേലിയിൽനിന്ന് മുക്കോട്ടുതറയിലേയ്ക്ക് കയറിയ വണ്ടിയിൽ ആരെല്ലാമാണ് യാത്രക്കാരുണ്ടായിരുന്നതെന്ന് അറിയാൻ ഒരുപാട് ശ്രമിച്ചു. കണ്ടക്ടറോടു ചോദിച്ചു, വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ഒന്നു രണ്ടു പേരെയാണ് ആകെ കിട്ടിയത്. ജെസ്ന എവിടെ ഇറങ്ങി എന്നറിയാൻ വേണ്ടിയായിരുന്നു ഇത്. അഞ്ചു വർഷത്തിനു ശേഷമാണ് ഒരു ബസിലെ യാത്രക്കാരോട് ഇക്കാര്യം ചോദിക്കുന്നതെന്ന് ഓർക്കണം. ജെസ്ന പോകുന്ന ഭാഗത്തെ കോൾ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു.
മുണ്ടക്കയത്തുനിന്ന് ഒരു കേടായ സിസിടിവിയിലെ ദൃശ്യങ്ങൾ വരെ മദ്രാസിൽ കൊണ്ടുപോയി റിക്കവർ ചെയ്തെടുത്തു. ആ യാത്രയ്ക്കിടെ ടീമിലെ അംഗത്തിന് കോവിഡ് പിടിച്ചു. വിമാനത്താവളം, പാസ്‌പോർട്ട്, വിമാന ടിക്കറ്റ്, ആശുപത്രികൾ.. ഇവിടങ്ങളെല്ലാം പരിശോധിച്ചു. ജെസ്നയുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടു വന്നു. കോൾ വിവരങ്ങളെല്ലാം നേരത്തേ എടുത്തത് അനുഗ്രഹമായി.
ജെസ്നയുടെ സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹർജി നൽകിയിരിക്കുകയാണ്. ചില സംശയങ്ങൾ ഞങ്ങൾക്കും ഉണ്ടായിരുന്നു. അതു കൊണ്ടാണ് സുഹൃത്തുക്കളെക്കുറിച്ചും അവരുടെ സുഹൃത് ശൃംഖല സംബന്ധിച്ചും അന്വേഷണം നടത്തിയത്.
ജെസ്നയുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളിൽ കുറ്റകൃത്യം ചെയ്തിട്ടുള്ളവർ ഉണ്ടോയെന്നു വരെ നോക്കി. അങ്ങനെ ഒരാളുടെ കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ പോകേണ്ടി വന്നു. കൂട്ടുകാർ, കോൾ, അവരുടെ വിവരങ്ങള്‍, ലൊക്കേഷൻ, വിദേശയാത്ര എല്ലാം നോക്കും. ജെസ്നയുമായി ബന്ധമുള്ള ഒരാൾ വിദേശത്ത് പോയി. അയാളെക്കുറിച്ച് അന്വേഷിച്ചു. കേസുമായി അയാൾക്ക് ബന്ധമില്ലെങ്കിലും അന്വേഷിക്കേണ്ടി വന്നതായി അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha