ഇലക്ഷന് മുമ്പ് തന്നെ വീണയുടെ കാര്യത്തിൽ തീരുമാനമെടുക്കും, ഇ.ഡി ഉദ്യോഗസ്ഥർ കേരളത്തിലേക്ക് കുതിച്ചത് അമിത് ഷായുടെ നിർദ്ദേശാനുസരണം, കേന്ദ്ര സർക്കാരും പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കും
എൻഫോഴ്സ്‌സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിലേക്ക്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസിൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശാനുസരണമാണ് ഇ.ഡി ഉദ്യോഗസ്ഥർ കേരളത്തിലേക്ക് കുതിച്ചത്. ഇലക്ഷന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാരും പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റ് ഇസിഐആർ (എൻഫോഴ്സ്മെൻ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാണ് നടപടി.പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു.
കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം. വീണയുടെ എക്സാലോജിക് കമ്പനി ഉൾപ്പടെ എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണ പരിധിയിലാണ്. ഇതിനു പുറമെ കൊച്ചിയിലെ സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികൾക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നു വരുന്നത്.
കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യമായ രേഖകളുണ്ടെന്നും ഷോൺ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.അതായത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമായിരിക്കും ഇനി അന്വേഷണം നടക്കുക. വീണയെ കേന്ദ്ര സർക്കാർ രക്ഷിച്ചു എന്ന മട്ടിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഇ.ഡി. പിടി മുറുക്കിയത്.
കൊച്ചി ആസ്ഥാനമായ സിഎംആർഎൽ കമ്പനിയിൽനിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റി പിണറായി വിശദീകരിച്ചില്ല. ഇരു കമ്പനികളും തമ്മിലുള്ള ദുരൂഹ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കർണാടക കമ്പനി രജിസ്ട്രാർ (ആർഒസി) മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ ചോദ്യത്തിൽനിന്ന് വീണ ഒഴിഞ്ഞുമാറിയത്.
സിഎംആർഎല്ലുമായി സേവന കരാറിൽ ഏർപ്പെട്ട് എക്‌സാലോജിക് നേടിയ 1.72 കോടി രൂപയ്ക്ക് പുറമെ അതേ കമ്പനിക്ക് വ്യക്തിപരമായി കൺസൾട്ടൻസി സർവീസ് നൽകി 55 ലക്ഷം രൂപ വീണ വിജയൻ കൈപ്പറ്റിയിരുന്നു. “പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തിപരമായി താങ്കൾ 55 ലക്ഷം രൂപ സിഎംആർഎല്ലിൽനിന്ന് കൈപ്പറ്റിയിരുന്നു. ഇത് വിശദീകരിക്കാമോ”എന്നായിരുന്നു ആർ ഒ സി ഉദ്യോഗസ്ഥരുടെ ചോദ്യം.“പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ എന്നാണ് ചോദ്യത്തിൽ.
കൃത്യവും വ്യക്തവുമായി ഏത് റിപ്പോർട്ട് ആണെന്ന് പറഞ്ഞാൽ മാത്രമേ മറുപടി നല്കാൻ കഴിയൂ. ഏത് റിപ്പോർട്ടാണ് ആധാരമെന്ന് ആദ്യം വ്യക്തമാക്കണം. ഞങ്ങളെ ബാധിക്കുന്ന വിഷയമാണെങ്കിൽ മറുപടി പറയാം. ഈ ചോദ്യത്തിന് ഞാൻ ഇപ്പോൾ മറുപടി പറയുന്നില്ല. പക്ഷേ, വിശദാംശങ്ങൾ നൽകിയാൽ അപ്പോൾ വിശദമായി മറുപടി നൽകാനുള്ള അവകാശം ഞാൻ റിസേർവ് ചെയ്യുന്നു,”വീണ വിജയൻ മറുപടി നൽകി.
എന്നാൽ ഈ മറുപടി ഒഴിഞ്ഞുമാറൽ തന്ത്രമാണെന്നും ചോദ്യത്തിന് ആധാരമായ റിപ്പോർട്ട് ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവാണെന്നും ആർഒസി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് വീണ തൈക്കണ്ടിയിൽ യോഗ്യതയുള്ള സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആണെന്നും അവർക്ക് സ്വന്തം നിലയിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻസി സേവനം നല്കാൻ അർഹതയുണ്ടെന്നും എക്‌സാലോജിക് മറുപടി നൽകിയിട്ടുണ്ട്. “വീണ വ്യക്തിപരമായ നിലയിൽ ഐടി, മാർക്കറ്റിങ് സേവനങ്ങൾ നൽകാനുള്ള കരാർ ഒന്നും സിഎംആർഎല്ലുമായി ഏർപ്പെട്ടിട്ടില്ല. ലഭിച്ച എല്ലാ വരുമാനവും ആദായനികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്,” മറുപടിയിൽ പറയുന്നു.
മറുപടിയുടെ ഈ ഭാഗം ദുരൂഹമാണെന്നാണ് ആർ ഒ സിയുടെ മറുവാദം. “വാദത്തിനുവേണ്ടി വീണയ്ക്ക് വ്യക്തിപരമായ കരാറില്ലെന്നും അത് കമ്പനികൾ തമ്മിലാണെന്നും അംഗീകരിക്കാം. അപ്പോഴും എക്‌സാലോജിക് ഏത് സേവനം, ഏത് അളവ് വരെ നൽകി, വീണ ഏത് സേവനം ഏത് അളവ് വരെ നൽകി എന്നൊക്കെ വേർതിരിച്ചറിയാൻ പ്രയാസമാണ്. കമ്പനി അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ച രേഖകൾ തീർത്തും അപര്യാപ്തമാണ്,” അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ കെ എസ്ഐഡിസിക്ക് സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആർഎൽ എക്‌സാലോജിക്കിന്റെ തല്പര കക്ഷിയാണെന്ന വാദം കമ്പനി റജിസ്ട്രാർ ഉന്നയിക്കുന്നുണ്ട്. ഈ വാദത്തെ ശക്തമായി നിഷേധിക്കുന്ന മറുപടിയാണ് വീണ നൽകിയത്.
“കമ്പനീസ് ആക്ടിലെ തല്പര കക്ഷി എന്ന നിർവചനത്തിന്റെ പരിധിയെ വല്ലാതെ വലുതാക്കാനുള്ള ശ്രമമാണിത്. ഒരു മെറിറ്റും ഇല്ലാത്ത ആരോപണമാണിത്. കെ എസ് ഐ ഡി സിക്ക് 13.4 ശതമാനം ഓഹരികൾ സിഎംആർഎല്ലിൽ ഉണ്ട്. എന്നാൽ ഞാനോ കുടുംബാംഗങ്ങളോ കെഎസ്ഐഡിസിയുമായി ബന്ധമുള്ളവരല്ല. ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അനൗദ്യോഗിക അംഗമായി പോലും ഞാനോ ബന്ധുക്കളോ ഇല്ല. കെഎസ്ഐഡിസി 40 കമ്പനികളിൽ ഓഹരി വാങ്ങിയിട്ടുണ്ട്. അവരുടെ ബിസിനസ്സിന്റെ ഭാഗമാണത്.
സിഎംആർഎലിൽ കമ്പനി ഓഹരി വാങ്ങുന്നത് 1991ലാണ്. അന്ന് ഞാനോ കുടുംബാംഗങ്ങളോ സർക്കാരിന്റെ ഭാഗമല്ല. കെഎസ്ഐഡിസിയുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കല്ല റിപ്പോർട്ട് ചെയ്യുന്നത്,” വീണ മറുപടിയിൽ വിശദീകരിക്കുന്നു. തൽപ്പരകക്ഷികൾ തമ്മിലെ ഇടപാടായി ഇതിനെ കാണുന്നത് വസ്തുതാപരമായും നിയമപരമായും തെറ്റാണെന്നും അവർ പറഞ്ഞു.
കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച ഫയലിങ്ങിൽ വന്ന ചെറിയ സാങ്കേതികപ്പിഴവുകൾ കമ്പനി നിയമത്തെപ്പറ്റി വീണയ്ക്കുള്ള അറിവില്ലായ്മ കാരണം ഉണ്ടായതാണെന്നും അത് മനഃപൂർവമല്ലെന്നും മറുപടിയിൽ പരാമർശമുണ്ട്. കർണാടക ആർ ഒ സി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടരന്വേഷണം ഇഡിയെയും സിബി ഐയെയും ഏല്പിക്കണമെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എക്‌സാലോജിക്കിനും അവർക്ക് അവിഹിതമായി സാമ്പത്തിക സഹായം നൽകിയെന്ന് ആരോപണമുള്ള കൊച്ചിയിലെ സിഎംആർഎല്ലിനുമെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതാണ് വീണ കുരുങ്ങാനുള്ള സാഹചര്യം. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടുമാത്രം വീണക്ക് ഇത്തരം സൗകര്യങ്ങൾ ലഭിച്ചു എന്ന അനുമാനത്തിലാണ് കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള എല്ലാ മേൽനോട്ടവും വഹിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയൻറെ കമ്പനിയായ എക്സാലോജിക് കേരള ഹൈക്കോടതിയെ സമീപിക്കാത്തത് ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്.കേന്ദ്ര സർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. മനു പി കുൽക്കർണി കർണാടകത്തിലെ എണ്ണം പറഞ്ഞ അഭിഭാഷകനാണ്. ഡൽഹിയിൽ പിണറായിയുടെ സമരത്തിനെത്തിയ കബിൽ സിബലുമായും പിണറായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. സിഎംആർഎല്ലിൽ 2 ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും നടത്തി.
വീണ വിജയനെതിരായ മാസപ്പടി കേസിലാണ് കേന്ദ്രസർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിൻറെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം.
ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.
മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്ജ് ആരോപിച്ചു.മകൾ വീണ വിജയൻ തൻറെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോണിൻറെ ആരോപണം.എക്സാലോജിക്കിൻറെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിൻറെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്.
ഡയറക്ടറായ വീണയിൽ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിൻറെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി മൂലധനമെന്നാണ് ഷോണിൻറെ വാദം.മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും,ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിൻറെ ആവശ്യം. മാസപ്പടികേസിൽ കേന്ദ്ര അന്വേഷണത്തിന് തടയിടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐഡിസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെയും ആർ ഒ.സിയുടേയും അന്വേഷണങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെനനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐ.ഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചോദിച്ച കോടതി, കേന്ദ്ര ഏജൻസികളുടെ പരിശോധനയും അന്വഷണവും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി.
കോൺഗ്രസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ പിണറായിക്കുണ്ട്. നാളെ പിണറായിയെ പിടിച്ച് ജയിലിൽ അടച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞത്. ഇതിന് പിന്നാലെ ജൈരിവാൾ അറസ്റ്റിലായി . പിണറായി വിജയന് എതിരായ അന്വേഷണത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ് രാജ്യം. ഇക്കാര്യത്തിൽ പിണറായിയുടെ മാനേജ്മെൻ്റ് വിജയിച്ചു.ഇപ്പോൾ പിണറായി വിശുദ്ധ പശുവും കേന്ദ്ര സർക്കാർ ചെകുത്താനുമായി മാറിക്കഴിഞ്ഞു. ഇത്രയും കാലം പിണറായിക്ക് കേന്ദ്ര സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകളായിരുന്നു കാരണം. എന്നാൽ പിണറായിയും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായ ഐക്യം അദ്ദേഹത്തിന് വിനയായി മാറും.
സിബിഐക്ക് മുന്നിൽ തന്നെയാണ് പണറായിയുടെ ലാവ്ലിൻ കേസുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു.
374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്. ആകെ 9 പ്രതികളാണുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, വൈദ്യുതി വകുപ്പ് മുൻ ജോ.സെക്രട്ടറി എ.ഫ്രാൻസിസ് എസ്.എൻ.സി ലാവ് ലിൻ കമ്പനി. വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹന ചന്ദ്രൻ, മുൻ അക്കൗണ്ട്സ് മെമ്പർ കെ.ജി.രാജശേഖരൻ നായർ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ എം.കസ്തൂരി രങ്ക അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ.സിദ്ദാർത്ഥ മേനോൻ, എസ്.എൻ.സി ലാവ് ലിൻ കമ്പനിയുടെ വൈസ് പ്രസിഡൻറ് എന്നിവരാണ് പ്രതികൾ. ഇത്രയും കാലം ഇതിൽ നിന്നും പിണറായി രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു.
അമിത് ഷായുമായി പിണറായിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കേണ്ടത് അമിത് ഷായാണ്. നിധിൻ ഗഡ്ഗരിയെ ഉപയോഗിച്ച് അമിത് ഷായെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ഗതാഗത മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഒരിക്കൽ മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയപ്പോൾ പിണറായി ക്ഷുഭിതനായത് വാർത്തയായി മാറിയിരുന്നു.
സിപിഎമ്മിലെ ഉന്നത നേതാക്കളെല്ലാം തന്നെ രഹസ്യമായി പിണറായിക്കെതിരെ സംസാരിക്കുകയാണ്. പാർട്ടി സെക്രട്ടറിയാകട്ടെ പിണറായിയുടെ ദൈനംദിന കാര്യങ്ങളോട് തീരെ സുഖകരമല്ലാത്ത വിധത്തിലാണ് പ്രതികരിക്കുന്നത്. തൻ്റെ മകൾ അനുഭവിക്കുന്ന വിഷമങ്ങളിൽ എം.വി.ഗോവിന്ദൻ സഹായിക്കുന്നില്ലെന്ന ബോധ്യം പിണറായിക്കുണ്ട്. ചിലരെല്ലാം പിണറായിക്ക് ജയ് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ തളർച്ചയിൽ ആഹ്ലാദ ചിത്തരാണ് പലരും. അമിത് ഷായെയാണ് പിണറായിക്ക് ഏറ്റവും ഭയം. അതിൽ നിന്ന് കരകയറാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. അന്വേഷണം സിബിഐ ഏറ്റെടുത്താൽ പിണറായി ശരിക്കും ബുദ്ധിമുട്ടും. ഇതാണ് കേന്ദ്രത്തിൻ്റെ പ്ലാൻ ബി.
https://www.facebook.com/Malayalivartha