തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...
തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ. ഈ തിരഞ്ഞെടുപ്പ് കാലത്തും അങ്കിത് അശോക് തന്നെ കമ്മീഷണറായി തുടരും എന്നാണ് സൂചന. നിർബന്ധിത അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല. അങ്കിത് അവധി അപേക്ഷ നൽകിയോ എന്നും വ്യക്തമല്ല. തൃശ്ശൂർ പൂരത്തിനുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കമ്മിഷണറെ സ്ഥലംമാറ്റുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പായില്ലെന്നതാണ് വസ്തുത. പൂര പ്രേമികൾ ഇതിൽ നിരാശരാണ്.ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി. ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് അറിയുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങുകയും ചെയ്തു.
21-നാണ് കമ്മിഷണറെയും എ.സി.പി.യെയും മാറ്റാൻ സർക്കാർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ അനുമതിയോടെ മാത്രമേ സ്ഥലം മാറ്റം നടക്കൂ എന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ഈ തീരുമാനം വൈകുന്നതാണ് സ്ഥലംമാറ്റം നടപ്പാകാത്തതിന് കാരണമെന്നാണ് സർക്കാർ വിശദീകരണം.വോട്ടെടുപ്പിന് ഇനി രണ്ടു ദിവസമേ ഉള്ളൂ. അതുകൊണ്ടു തന്നെ കമ്മീഷണറെ മാറ്റുന്നതിനെ കമ്മീഷൻ അനുകൂലിക്കുന്നില്ലെന്നതാണ് വസ്തുത.തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന തസ്തികകളിലെ മാറ്റം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിക്കുക പതിവില്ലത്രേ. അതുകൊണ്ട് തന്നെ അങ്കിത്തിനെ മാറ്റാനുള്ള സർക്കാർ നീക്കം വോട്ടെടുപ്പിന് മുമ്പ് നടക്കില്ല.ബുധനാഴ്ച തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടക്കുകയാണ്. 26-ന് തിരഞ്ഞെടുപ്പും.
ഈ സാഹചര്യത്തിൽ സ്ഥലംമാറ്റം തിരഞ്ഞെടുപ്പിനുശേഷം മതിയെന്നു തീരുമാനിക്കാനും സാധ്യതയുണ്ട്. എന്നാൽ ഉത്തരവിറക്കാൻ കമ്മീഷന് മേൽ സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദവുമുണ്ട്. പകരം നിയമിക്കേണ്ട മൂന്ന് പേരുടെ പേരും നൽകി. അമിതനിയന്ത്രണങ്ങളിലൂടെ തൃശ്ശൂർ പൂരത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് കൊച്ചി കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് സർക്കാർ തീരുമാനിച്ചത്. നിർദ്ദേശം കമ്മീഷന് നൽകുകയും ചെയ്തു.പൊലീസിന്റെ അമിതനിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം രാത്രി പഞ്ചവാദ്യം നിർത്തുകയും എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കുകയും ചെയ്തിരുന്നു. തൃശൂരിൽ പ്രചരണത്തിലെ മുഖ്യ ചർച്ചാ വിഷയമാണ് ഇത്. ഇടതു സ്ഥാനാർത്ഥിക്ക് വമ്പൻ തിരിച്ചടിയായി ഇതു മാറിയെന്നും വിലയിരുത്തലെത്തി. ഇത് മറികടക്കാൻ കൂടിയാണ് അങ്കിത്തിനെ മാറ്റാനുള്ള തീരുമാനം സർക്കാർ എടുത്തത്. കമ്മീഷൻ നിലപാട് വൈകുന്നത് അതുകൊണ്ട് തന്നെ ഇടതു മുന്നണിക്ക് തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha