മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...
സംസ്ഥാനത്തെ 60 ലക്ഷത്തോളം ക്ഷേമ പെൻഷൻകാർക്ക് വോട്ടെടുപ്പിനു മുൻപു നൽകിയ വാക്ക് സർക്കാർ മറന്നു. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ അതതു മാസം നൽകുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇന്നലെ ഏപ്രിൽ പിന്നിട്ടപ്പോൾ 5 മാസത്തെ പെൻഷൻ കുടിശികയായി. തിരഞ്ഞെടുപ്പിനു മുൻപ് 3 മാസത്തെ പെൻഷനാണ് 2 വട്ടമായി നൽകിയത്. അപ്പോൾ കുടിശികയായി ഉണ്ടായിരുന്നത് 4 മാസത്തെ പെൻഷൻ. ഏപ്രിൽ പിന്നിട്ടതോടെ കുടിശിക 5 മാസത്തേതായി. ഇത് 8000 രൂപ വീതം വരും.എന്നിട്ടാണ് സ്വന്തം ശമ്പളം വർധിപ്പിക്കുന്നത്. 2024 ജനുവരി 23 ന് നിയമസഭാ സമ്മേളനവും ബജറ്റ് സമ്മേളനവും ചേരുമ്പോൾ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുള്ള ശുപാര്‍ശ സർക്കാർ ഏതാണ്ട് അതേപടി അംഗീകരിക്കാൻ തീരുമാനിച്ചത്. വി.ഡി.സതീശന് ചുണയുണ്ടെങ്കിൽ സംസ്ഥാനം ഭീ ദിതമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിൽ വർധനവ് വേണ്ടെന്ന് പറയാൻ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേ സമയം ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് സതീശനും പിണറായിയും ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന സൂചന.ശമ്പള വർദ്ധനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിൽ വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം വരെ വർധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇതാണ് 50 ശതമാനം വർധിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വർദ്ധനവ് ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനംദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. 2023 ജൂലൈയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 2023 നവംബറിൽ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ വലിയ വ്യത്യാസം വരുത്താതെ അലവൻസുകളും ആനൂകൂല്യങ്ങളും മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം കൂട്ടാനായിരുന്നു ശുപാര്‍ശ. യാത്ര ചെലവുകൾ ഫോൺസൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വർധനവിന് നിര്‍ദ്ദേശമുണ്ട്.
മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അതെടുക്കാൻ കാലതാമസമുണ്ടായില്ല. കേരളത്തില്‍ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 97,429 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിൽ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവർക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. എന്നാൽ കേരളത്തിലെ എംഎൽഎമാർക്ക് ലഭിക്കുന്നത് അത്ര ചെറിയ ശമ്പളമല്ല.ഇപ്പോൾ തന്നെ സർക്കാർ ജീവനക്കാർക്കടക്കം ശമ്പളം നൽകാനായി കടമെടുക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് കേരളത്തിൽ ജനപ്രതിനിധികൾക്ക് ശമ്പളം വർധിപ്പിക്കുന്നത്.
എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളം പരിശോധിച്ചാൽ കേരളത്തിലെ എംഎൽഎമാരാണ് ഏറ്റവും കുറവ് അടിസ്ഥാന ശമ്പളം കൈപറ്റുന്നത്. 2,000 രൂപയാണ് കേരളത്തിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം. അതിന് പുറമെ മറ്റ് അലവൻസായി എംഎൽഎമാർക്ക് 68,000 രൂപയും ലഭിക്കുന്നുണ്ട്. ഇതോടെ 70,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ വിമാന യാത്ര, സൗജന്യ ട്രെയിൻ, ബസ് യാത്ര, ഓരോരുത്തർക്കും ഇന്ധനമടിക്കാൻ നിശ്ചിത തുക അങ്ങനെ ടി.എ, ഡി.എ ഇനത്തിൽ മറ്റൊരു തുകയും ലഭിക്കുന്നു2018 ൽ ശമ്പളം കൂടിയത് ഏകദേശം 90 ശതമാനത്തോളമാണ്. ഏറക്കുറേ ഇരട്ടിയോളം ഇത്തവണയും വർധിപ്പിക്കാനാണ് സാധ്യത അങ്ങനെയെങ്കിൽ ഇപ്പോഴത്തെ 70,000രൂപ എന്നത് 1.30,000 ത്തിന് അടുത്ത തുകയായി വരാനാണ് സാധ്യത. അവസാനം വർധിപ്പിച്ചത് 2018ൽ, ആകെ ലഭിക്കന്നത് 70000 രൂപ
കേരളത്തിലെ ഒരു എംഎൽഎയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവിൽ 2000 രൂപയാണ്. മണ്ഡല അലവൻസ് ഇനത്തിൽ 25,000 രൂപ ലഭിക്കും. ടെലഫോൺ അലവൻസായി 11,000 രൂപയും ഇൻഫർമേഷൻ അലവൻസ് 4000 രൂപയുമുണ്ട്. അതിഥി സൽക്കാരത്തിനുള്ള അലവൻസ് 8000 രൂപ. ആകെ 50,000 രൂപ അലവൻസായി ലഭിക്കും. ഒപ്പം യാത്രാ ചെലവുകൾക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് 70,000 രൂപയാണ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിമാസ അലവൻസ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവൻസ് 40,000 രൂപയും ലഭിക്കും.കേരളത്തിൽ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വർധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ൽ നിന്ന് 97,429 ആയും എംഎൽഎമാരുടെ ശമ്പളം 39500-ൽ നിന്ന് 70000 ആയിട്ടുമാണ് അന്ന് വർധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയിൽ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളം ഇപ്രകാരമാണ്.ഒഡീഷ 1,00,000 രൂപ. ഡൽഹി 90,000 . ത്രിപുര 84,842. പശ്ചിമ ബംഗാൾ 81,300. കേരളത്തിലെ എംഎൽഎമാരുടെ ആനുകൂല്യങ്ങൾ ഇനി പറയും വിധമാണ്.കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ ലഭിക്കും.ട്രെയിൻ യാത്ര ഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാർജിന് പുറമേ കിലോമീറ്ററിന് 25 പൈസ നിരക്കിൽ ലഭിക്കും. വാഹന ഇന്ധനം മൂന്ന് ലക്ഷം രൂപ ഒരു വർഷത്തേക്ക് ലഭിക്കും.നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ കേരളത്തിൽ ദിവസം - 1000 രൂപ അലവൻസ് ലഭിക്കും. കേരളത്തിനു പുറത്ത് ഡിഎ ദിവസം- 1200 രൂപയാണ്. യോഗങ്ങളിൽ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി - 50000 രൂപ വരെയാണ്. ഇത് ഒരു വർഷത്തേക്കാണെന്ന് ഓർക്കണം. മെട്രോ പൊളിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം 3500 രൂപയാണ്. ചികിത്സാ ചെലവ് മുഴുവൻ മടക്കിക്കിട്ടും എന്നതാണ് യാഥാർത്ഥ്യം. പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ ലഭിക്കും. ഭവന വായ്പ അഡ്വാൻസ്- 20 ലക്ഷം വരെ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15000 രൂപ കിട്ടും. കെ.എസ്.ആർ.ടി.സി ബസിലും ബോട്ടിലും സൗജന്യയാത്രയാണ് മറ്റൊരു പ്രത്യേകത. സർക്കാർ ചെലവിൽ ഇരുപത് ലക്ഷം രൂപയിൽ കൂടാത്ത തുകയ്ക്ക് അപകട ഇൻഷുറൻസും ലഭിക്കും. കേരളത്തിലെ മന്ത്രിമാരുടെ ആനുകൂല്യങ്ങൾ ഇനി പറയും വിധമാണ്. തിരുവനന്തപുരത്തും അതിനോട് ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം. കേരളത്തിന് അകത്തും പുറത്തും റോഡ് യാത്രയ്ക്ക് കിലോമീറ്ററിനു 15രൂപ അലവൻസ് ലഭിക്കും. കേരളത്തിനകത്തെ യാത്രകളിൽ താമസത്തിനു ദിവസേന 1000 രൂപ അലവൻസ് കിട്ടും. ട്രെയിൻ യാത്രക്കാണെങ്കിൽ ഫസ്റ്റ് ക്ലാസ് , എസി യാത്ര സൗജന്യം. സംസ്ഥാനത്തിനകത്തും പുറത്തും വിമാന യാത്ര സൗജന്യമാണ്.ഔദ്യോഗിക വസതിയും ടെലഫോണും സൗജന്യമാണ്. കെ.എസ്.ആർ.ടി.സിയിലും സർക്കാർ ബോട്ടുകളിലും സൗജന്യയാത്രയും നടത്താം. ചികിത്സാ ചെലവ് മുഴുവൻ മടക്കിക്കിട്ടുംസംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ 1500 രൂപ ദിവസേന യാത്രാബത്ത ലഭിക്കും.നിയമസഭാ സാമാജികർക്ക് പ്രതിമാസം ഏറ്റവും ഉയർന്ന തുക ശമ്പളമായി നൽകുന്ന സംസ്ഥാനം തെലങ്കാനയാണ്. തെലങ്കാനയിലെ കണക്ക് അനുസരിച്ച് എംഎൽഎമാർക്ക് പ്രതിമാസം 2.68 ലക്ഷമാണ് ശമ്പളമായി നൽകുന്നത്. അടിസ്ഥാന ശമ്പളമായി 20,000 രൂപയണ് തെലങ്കാനയിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുക. മറ്റ് അലവൻസ് ഇനത്തിൽ 2.3 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. ഒപ്പം താമസ അലവൻസായി 25,000 രൂപയും യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ദിവസ അലവൻസായി 1000 രൂപയും ലഭിക്കും. മഹാരാഷ്ട്രയിൽ 2.3 ലക്ഷവും ഹിമാചൽ പ്രദേശിൽ 2.1 ലക്ഷം രൂപയും ജാർഖണ്ഡിൽ 2.08 ലക്ഷം രൂപയും ഉത്തരാഖണ്ഡിൽ രണ്ട് ലക്ഷം രൂപയുമാണ് ശമ്പളമായി നൽകുന്നത്.
മറ്റ് സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് കുറവ് ശമ്പളം എംഎൽഎമാർക്ക് നൽകുന്നത്. ഒഡീഷയിൽ അടിസ്ഥാന ശമ്പളം 35,000 രൂപയും അലവൻസായി 65,000 രൂപയുമടക്കം മൊത്തം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നു. ഡൽഹിയിൽ 30,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും കൂട്ടി 90,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ത്രിപുരയിൽ 48,420 രൂപ അടിസ്ഥാന ശമ്പളവും 36,422 രൂപ മറ്റ് അലവൻസുമായി 84,842 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. പഞ്ചിമ ബംഗാളിൽ 10,000 രൂപയാണ് അടിസ്ഥാന ശമ്പളം മറ്റ് അലവൻസ് ആയി 81,300 രൂപയും ലഭിക്കുന്നുണ്ട്.
11 വർഷത്തിന് ശേഷം ഡൽഹി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിപ്പിക്കുന്ന ബിൽ അടുത്തിടെയാണ് പാസാക്കിയത്. ഇതോടെ 12,000 രൂപയായിരുന്ന ശമ്പളം 30,000 ആയി ഉയർന്നിരുന്നു. നേരത്തെ ആനുകൂല്യങ്ങൾ ഉൾപ്പെടെ 54,000 രൂപയാണ് എം.എൽ.എ.മാർക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ വർധനവോടെ 30,000 രൂപ ശമ്പളവും അലവൻസ് ഇനത്തിൽ 60,000 രൂപയുമടക്കം മൊത്തം 90,000 എംഎൽഎമാർക്ക് ലഭിക്കും. 2015-ൽ ഡൽഹി നിയമസഭ ഒരു ബിൽ പാസ്സാക്കിയിരുന്നെങ്കിലും മുൻകൂർ അനുമതി നേടാത്തതിനാൽ അസാധുവായി. ഇതര സംസ്ഥാനങ്ങളുടെ അവസ്ഥയല്ല കേരളത്തിലുള്ളത്. തെലുങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലവിലില്ല. എന്നാൽ കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ നിത്യനിദാന ചെലവുകൾക്ക് പോലും പണമില്ലെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതിനിടയിലാണ് നിയമസഭാംഗങ്ങളുടെ ശമ്പളം വർധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha