സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...
സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല. ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു. എറണാകുളത്ത് സി ഐ ടി യും സമര രംഗത്ത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമരസമിതി ഗ്രൗണ്ടിൽ കിടന്നു പ്രതിഷേധിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് സമര പന്തൽക്കെട്ടിയാണ് പ്രതിഷേധം തുടരുന്നത്. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
അതേസമയം എറണാകുളത്തും ഡ്രൈവിങ് സ്‌കൂളുകാർ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു. ടെസ്റ്റ് പരിഷ്‌ക്കാരങ്ങൾക്കെതിരെ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളുടെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതാണ് ഭീഷണി. അതേസമയം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം ചെറിയ വരുമാനത്തിൽ ഡ്രൈവിങ് സ്‌കൂളുകൾ നടത്തുന്നവരെ പ്രതിസന്ധിയിലാക്കുമെന്ന് ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി ഹരിസുദനൻ പറഞ്ഞു.
മോട്ടർ വാഹന വകുപ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന വാഹനം ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണെന്ന കേന്ദ്ര നിയമത്തിന് എതിരാണ് ഈ നിർദേശമെന്നാണു വാദം. കൈ കൊണ്ടു ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് പുറത്തായി. ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകാരും കൈ കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
ലൈസൻസ് ലഭിക്കുന്നവരാകട്ടെ, റോഡിൽ ഓടിക്കുന്നതു കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളും. ഡ്രൈവിങ് ടെസ്റ്റിലും കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതും ഡ്രൈവിങ് സ്‌കൂളുകൾക്ക് വിനയാണ്.
മറ്റു നിർദേശങ്ങൾ:
പ്രതിദിനം ഒരു ഓഫിസിൽ 40 ഡ്രൈവിങ് ടെസ്റ്റ് നടത്താം. ഇതിൽ 25 പേർ പുതിയ അപേക്ഷകരും 10 പേർ റീ ടെസ്റ്റ് അർഹത നേടിയവരും 5 പേർ വിദേശജോലി, പഠനം എന്നീ ആവശ്യങ്ങൾക്കു പോകേണ്ടവരും വിദേശത്തു നിന്ന് അവധിയെടുത്തു വന്ന് അടിയന്തരമായി മടങ്ങേണ്ട പ്രവാസികളുമാകണം. ഇവരുടെ അഭാവത്തിൽ ലേണേഴ്‌സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നതുവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം. അതതു ദിവസം രാവിലെ 11 ന് മുൻപ് ഓഫിസ് മേധാവിക്കു മുന്നിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം.
എംവിഐ റോഡ് ടെസ്റ്റ് നടത്തി വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തി 2 ടെസ്റ്റുകളും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.
ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ 3 മാസം ഇളവ് നൽകും.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല എന്ന നിബന്ധനയ്ക്ക് 6 മാസം കൂടി ഇളവു നൽകും.
പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാകുന്നതു വരെ നിലവിലെ രീതിയിൽ പരീക്ഷ നടത്തും.
https://www.facebook.com/Malayalivartha