ഇരുപതോളം ദിവസങ്ങൾ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് നൽകണമെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം... പിണറായി വിജയൻ തള്ളിയെന്ന് സൂചന....
ഇരുപതോളം ദിവസങ്ങൾ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് നൽകണമെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം പിണറായി വിജയൻ തള്ളിയെന്ന് സൂചന. മുഖ്യമന്ത്രി ഇടപെടേണ്ട അടിയന്തര വിഷയങ്ങളുണ്ടെങ്കിൽ ഫോണിലോ മെയിലിലോ തന്നെ ബന്ധപ്പെടാമെന്നും ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനാണ് മുഖ്യമന്ത്രിയുടെ ചുമതലയെന്ന് പരിഹസിക്കുകയാണ് കാബിനറ്റിലെ സഹമന്ത്രിമാർ. മുഖ്യമന്ത്രിയുടെ ചുമതല കൈമാറാത്തതിൽ സി.പി. എമ്മിനുള്ളിൽ അമർഷം പുകയുകയാണ്. എന്നാൽ സി.പി. എമ്മിനുള്ളിൽ യാതൊരു പ്രശ്നവുമില്ലെന്ന് അറിയിക്കാൻ ഗോവിന്ദൻ പത്രസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കി.
മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അറിയിക്കാതെയാണ് മുഖ്യമന്ത്രി രാജ്യം വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി കുറച്ചുദിവസത്തേക്ക് ഓഫീസില്‍ ഉണ്ടായിരിക്കില്ലെന്നു മാത്രമാണ് സ്റ്റാഫംഗങ്ങളെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയോ ഗവര്‍ണറെ അറിയിക്കുകയോ ചെയ്തിട്ടില്ല. യാത്രയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കാതെയാണ് ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സഞ്ചാരം. മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും യാത്ര തിരിക്കുന്നതിനു മുന്‍പുതന്നെ മകളും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും രാജ്യം വിട്ടിരുന്നു. വിനോദ സഞ്ചാരത്തിനാണത്രേ മുഖ്യമന്ത്രിയുടെ സകുടുംബയാത്ര. . കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിനോദം തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്. മുഖ്യമന്ത്രി സംസ്ഥാനം വിടുമ്പോൾ ഗവർണറെ അറിയിക്കണമെന്നത് നിയമമാണ്. തനിക്ക് പകരം ആർക്കാണ് ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചിരിക്കണം. ഇതാണ് പതിറ്റാണ്ടുകളായുള്ള സംസ്ഥാനത്തിന്റെ ശീലം. മൂന്നു ദിവസം സ്ഥലത്തില്ലെങ്കിൽ പോലും ഗവർണറെ രേഖാമൂലം അറിയിച്ചിരുന്ന മുഖ്യമന്ത്രിമാരുണ്ട്. എന്നാൽ പിണറായിക്ക് ഇത്തരം നിയമങ്ങളെന്നും ബാധകമല്ല. തന്റെ രീതി തനിക്ക് മാത്രം സ്വന്തംഎന്ന നിലയിലാണ് പിണറായിയുടെ നീക്കങ്ങൾ.സി പി എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിക്കുമൊന്നും ഇക്കാര്യത്തിൽ ഒരു അഭിപ്രായവുമില്ല. ഉണ്ടെങ്കിൽ പിണറായിക്ക് ചുക്കാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് ചെണ്ടകൊട്ടി അറിയിക്കേണ്ടതുണ്ടോ എന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിക്കുന്നത്. ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിനുള്ള സംവിധാനവുമുണ്ട്. ജനങ്ങള്‍ തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള ഭരണാധികാരിയാണല്ലോ മുഖ്യമന്ത്രി. ജനങ്ങള്‍ക്കും ഭരണാധികാരിക്കുമിടയില്‍ സുതാര്യത വേണം. നിയമം ഇത് നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. നിയമം അനുസരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണകാര്യങ്ങളുടെ നേതൃത്വം ആര് വഹിക്കും എന്ന പ്രശ്‌നമുണ്ട്. മുഖ്യമന്ത്രിമാര്‍ വിദേശയാത്ര നടത്തുമ്പോള്‍ പകരക്കാരന് ചുമതല നല്‍കുന്നത് പതിവ് രീതിയാണ്. . ഇതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നം മറ്റൊന്നാണ്. മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമായതിനാല്‍ അത് ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്? നികുതിപ്പണം ഉപയോഗിച്ചാണോ യാത്ര നടത്തുന്നതെന്ന് വ്യക്തമാവേണ്ടതില്ലേ? സ്വകാര്യ വ്യക്തിയാണ് പണം ചെലവാക്കുന്നതെങ്കില്‍ അത് വെളിപ്പെടുത്താത്തത് നിക്ഷിപ്തതാല്‍പ്പര്യം കൊണ്ടായിരിക്കും.
കോടിയേരി മരിച്ചപ്പോള്‍ അന്ത്യോപചാരച്ചടങ്ങുകള്‍ പോലും വെട്ടിക്കുറച്ച് വിദേശയാത്രയ്‌ക്കു പോയയാളാണ് പിണറായി. ഇക്കാര്യം ജനങ്ങള്‍ മറന്നിട്ടില്ലന്ന് ബി.ജെ.പി. പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ‘ഇന്‍ഡ്യ’ സഖ്യത്തിലുള്‍പ്പെടുന്ന കോണ്‍ഗ്രസ്സിന് വോട്ടുചോദിക്കാന്‍ മറ്റിടങ്ങളില്‍ പോകാതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടുവിട്ടതെന്ന് കരുതാനാവില്ല. അങ്ങനെയുള്ള ജാള്യതയൊന്നും പിണറായിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നിരവധി വേദികളില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇതേ പിണറായി കൈകോര്‍ത്തിട്ടുണ്ട്.. സുതാര്യതയില്ലാത്ത രാഷ്‌ട്രീയ ജീവിതമാണ് പിണറായിയുടേതെന്നും ബി ജെ. പി. പറയുന്നു. മുഖ്യമന്ത്രിയായ ശേഷവും ഇതിന് മാറ്റം വരുത്താന്‍ തയ്യാറല്ല. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് പിണറായി ഇതിന് മുന്‍പ് നടത്തിയ വിദേശയാത്രകളും പലതരത്തില്‍ വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച പല ദുരൂഹതകളും ഇപ്പോഴും നീങ്ങിയിട്ടില്ല. ഔദ്യോഗിക യാത്രകള്‍പോലും മറ്റ് ചില കാര്യങ്ങള്‍ക്ക് മറയാക്കുന്നു എന്ന സംശയം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ യുഎഇ ലക്ഷ്യസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്നും ബി.ജെ.പി ചോദിക്കുന്നുണ്ട്? സീസറുടെ ഭാര്യ ചാരിത്ര്യവതിയായിരുന്നാല്‍ പോരാ, അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണമെന്നത് പൊതു പ്രവര്‍ത്തകരും ഭരണാധികാരികളും പാലിക്കേണ്ട തത്വമാണ്. ഇതാണ് ബി.ജെ പിയുടെ നിലപാട്.മുഖ്യമന്ത്രിയുടെ സ്ഥാനത്ത് സഹമന്ത്രിമാർ ഇപ്പോൾ ബന്ധപ്പെടുന്നത് ചീഫ് സെക്രടറി വി.വേണുവിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയുമാണ്. പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിനെ വിളിക്കുന്ന മന്ത്രിമാരുമുണ്ട്. ഇതിനെല്ലാം ഒറ്റ ലക്ഷ്യമേയുള്ളു. അത് മുഖ്യമന്ത്രിയുടെ മനസ് അറിയുക എന്നത് മാത്രമാണ്. മുഖ്യമന്ത്രിയുടെ മനസ് മനസിലാക്കാൻ സഹമന്ത്രിമാർ മുമ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ബന്ധപ്പെട്ടിരുന്നു. ഇക്കുറി അദ്ദേഹവും യാത്രയിലായതിനാൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ചുരുക്കത്തിൽ സംസ്ഥാനത്ത് ഭരണ സംവിധാനം നിലച്ചുവെന്ന് തന്നെ പറയാം. പല മന്ത്രിമാരും മുഖ്യമന്ത്രി വരട്ടെ എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന ഫയലുകളിൽ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി മടങ്ങി വരണം. ഇതിൽ ജീവകാരുണ്യം ആഗ്രഹിക്കുന്ന ഫയലുകളും ഉണ്ടാകും.2020 ൽ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തേക്ക് അമേരിക്കയിൽ ചികിത്സക്ക് പോയിരുന്നു. അന്ന് കെ.കെ. ഷൈലജ, ഇപി. ജയരാജൻ, എ. കെ ബാലൻ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ സി പി എം പി.ബി. ആലോചിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസം കാരണം അത് വേണ്ടെന്നുവച്ചു. അന്നു മിന്നും തന്റെ കസേര ആർക്കും കൈമാറാൻ മുഖ്യമന്ത്രി തയ്യാറല്ല. മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മുഖ്യമന്ത്രിക്കും കുടംബത്തിനും വേണ്ടി കോടികള്‍ ചെലവഴിക്കുന്ന അജ്ഞാതനെ സംബന്ധിച്ച് സിപിഎമ്മിലും അഭിപ്രായ ഭിന്നത ഉയർന്നിട്ടുണ്ട്.
ദല്ലാള്‍ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് താക്കീത് കൊടുത്തതിനു പിന്നാലെ അജ്ഞാതന്റെ ചെലവില്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദ സഞ്ചാരം നടത്തുന്നത് പാര്‍ട്ടിയിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ഓണ്‍ലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റി. ഇ.പിയെ ശാസിച്ചത് മുഖ്യമന്ത്രി നേരിട്ടാണ്. മുഖ്യമന്ത്രിയുടെ സ്പോൺസർ വിഷയം വിവാദ മാക്കുന്നത് ഇ.പി. ജയരാജൻ തന്നെയാണ്. മുഖ്യമന്ത്രി ആരോപണത്തിൽ അകപ്പെടുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇ.പി. തന്നെയാണ്.
സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ഇതിനകം നശിച്ചുകഴിഞ്ഞു. തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തില്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശമനമില്ല. വേനല്‍ മാറി കനത്ത മഴയ്‌ക്ക് സാധ്യതയെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു. ഖജനാവ് കാലിയായതിനാല്‍ അടുത്ത മാസം മുതല്‍ ശമ്പളത്തിന് ഉള്‍പ്പെടെ നിത്യ ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ട അവസ്ഥയുമുണ്ട്.സംസ്ഥാനം ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങള്‍ വരുന്നത്.. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല ആര്‍ക്കും നല്കിയിട്ടുമില്ല.
സാധാരണ ഒരു കമ്യൂണിസ്റ്റ് നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടി അറിഞ്ഞിരിക്കണം. ചെലവിനെക്കുറിച്ചും വിശദീകരണം നല്കണം. വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണം മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്കിയിട്ടില്ല. എല്ലാം അറിഞ്ഞിരുന്നുവെന്നാണ് ഇ.പി. ജയരാജന്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്‌പോണ്‍സര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. എ.കെ. ബാലനും വിനോദയാത്ര സംബന്ധിച്ച് അറിഞ്ഞ മട്ടില്ല.
ഇതിനകം 20 വിദേശ യാത്രകളാണ് മുഖ്യമന്ത്രി നടത്തിയത്. ഇതെല്ലാം ഔദ്യോഗിക തലത്തിലായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ഗുണമുണ്ടായില്ല.യുഎസ്എ, യുകെ, യുഎഇ, ജര്‍മനി, ക്യൂബ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു യാത്രകള്‍. ഈ യാത്രകള്‍ക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്കിയിട്ടില്ല. ഈ വിവാദങ്ങള്‍ ഒഴിവാക്കാനാണ് അജ്ഞാതന്റെ ചെലവിലുള്ള യാത്ര.
ഇതിനിടെ കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കേണ്ടി വരുമെന്ന ജാള്യതയില്‍ നിന്നും ഒളിച്ചോടിയെന്ന ആരോപണവും ഉയരുന്നു. രാജ്യത്ത് സിപിഎമ്മിനുള്ള ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സിപിഎം ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം നേതൃത്വം നല്കുന്ന ഉത്തരേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ നടക്കുന്നതേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമൊക്കെ ഒരേ വേദി പങ്കിട്ട് വോട്ട് തേടുന്നു. സംസ്ഥാനത്ത് ഉണ്ടായിരുന്നാല്‍ പിണറായിക്കും അവിടെയൊക്കെ പോയി കോണ്‍ഗ്രസിന് വേണ്ടി വോട്ട് തേടേണ്ടി വരും. ഇതൊഴിവാക്കാനുള്ള ഒളിച്ചോട്ടമാണെന്ന ആരോപണവും ഉയരുന്നു. ഏതായാലും പിണറായി സർക്കാരിനെ മാത്രമല്ല പാർട്ടിയെയും പ്രതിസന്ധിയിലാക്കി. .പ്രതിസന്ധിയിൽ പ്രകോപനം വേണ്ടെന്ന നിലപാടിലാണ് പാർട്ടി സെക്രട്ടറി.അദ്ദേഹം കുഴൽ നാടൻ വിവാദം കൊഴുപ്പിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ വിവാദത്തിലാക്കാതിരിക്കാനുള്ള ജാഗ്രത എം.വി. ഗോവിന്ദൻ കാണിക്കുന്നുണ്ട്.മുഖ്യമന്ത്രിക്കെതിരെ സർക്കാരിലും പാർട്ടിയിലും വിയോജിപ്പുകൾ ഉയരുന്നുണ്ടെങ്കിലും ആരും പരസ്യ പ്രതികരണത്തിന് തയ്യാറല്ല. എല്ലാം ജൂൺ നാല് കഴിഞ്ഞ് കാണാം എന്ന ചിന്തയിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. ഇടതുമുന്നണിക്ക് സീറ്റ് കൂടുതൽ കിട്ടിയാൽ പിണറായിക്ക് ആത്മ വിശ്വാസം വർധിക്കും. ഇനി പ്രതീക്ഷിക്കുന്നതുപോലെ സീറ്റുകൾ കുറഞ്ഞാൽ പിണറായിയുടെ ആത്മ വിശ്വാസത്തിൽ ഒന്നും സംഭവിക്കില്ല.എല്ലാം നഷ്ടപ്പെട്ട പ്രതീതിയാണ് സി.പി. എമ്മിനുള്ളത്. പാർട്ടിയുടെയും കേന്ദ്ര സർക്കാരിന്റെയും അംഗീകാരത്തോടെയാണ് മുഖ്യമന്ത്രി വിദേശത്ത് പോയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ 2022 ഡിസംബർ വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകളാണ്.. അതിൽ 15 എണ്ണം ഔദ്യോഗിക യാത്ര. ചികിത്സാർഥം 3 യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തി.രണ്ടു ചികിത്സാ യാത്രയ്ക്കും 3 ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടി നൽകി. എന്നാൽ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.2018 ജൂലൈ 9 മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ 4 മുതൽ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്. ഏതായാലും പ്രഗൽഭരായ മന്ത്രിമാരുള്ള കാബിനറ്റിന്റെ ചുമതല ചീഫ് സെക്രട്ടറിക്കും പി.ശശിക്കും നൽകിയത് അനിതര സാധാരണമായ സാഹചര്യമാണെന്ന് പറയുന്ന സി പി എം നേതാക്കൾ ആകെ ഇച്ഛാഭംഗത്തിലും നിരാശയിലുമാണ്.
https://www.facebook.com/Malayalivartha