കാലുവാരാന്‍ നോക്കിയ മന്ത്രി റിയാസിന് ചെക്കുവെച്ച് പിബി നൂഹ് ഐ എ എസ്;മദ്യ നയംമാറ്റം വിവാദമായതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു നൂഹ്,ഉദ്യോഗസ്ഥരെ കുടുക്കി തലയൂരാന്‍ നോക്കുന്ന റിയാസിന്റെ നീക്കത്തിന് ഒരുമുഴം മുന്നേയെറിഞ്ഞു,റിയാസിന്റെ പല തീരുമാനങ്ങളിലും ടൂറിസം ഡയറക്ടര്‍ക്ക് എതിര്‍പ്പ്,മരുമകന്‍ മന്ത്രിയുടെ സകലതൊട്ടിത്തരവും പുറത്താകുന്നു പിണറായി വെട്ടിലും
![](https://www.malayalivartha.com/assets/coverphotos/w657/311746_1716892383.jpg)
രാഷ്ട്രീയക്കാരുടെ കാലുവാരല്‍ ഇവിടേക്ക് ഏല്‍ക്കില്ലെന്ന് പലതവണ തെളിയിച്ച് കൊടുത്തിട്ടുണ്ട് ഐ എ എസ്സുകാര്‍. അഴിമതിക്ക് കളംവരച്ചിട്ട് ഒടുവില്‍ അത് ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാമെന്ന് മന്ത്രിമാര്‍ കരുതുന്നുണ്ടാകും എന്നാല്‍ നടക്കില്ല. ഇപ്പോഴത്തെ ഐഎഎസ്സ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ കാലുനക്കി നടക്കുന്നവരല്ല. പണിയാന്‍ നോക്കിയാല്‍ അതിനും മുന്‍പ് പണിതന്നിരിക്കും അവര്‍. റിയാസിന് നല്ല ഒന്നാന്തരം പണി കൊടുത്ത് പിബി നൂഹ് ഐഎഎസ്. മികച്ച ഉദ്യോഗസ്ഥനാണ് നൂഹ് ഏറ്റെടുത്ത ജോലികളെല്ലാം നല്ല വെടിപ്പായി ചെയ്ത കേരളക്കരയുടെ കളക്ടര്‍ ബ്രോ. പിബി നൂഹിനിട്ടാണ് റിയാസ് കുഴുവെട്ടാന്‍ നോക്കിയത് പക്ഷെ ഒരുമുഴം മുന്നേയെറിഞ്ഞ് മന്ത്രിയെ കുഴിയില്‍ വീഴ്ത്തി നൂഹ്.
മദ്യ നയംമാറ്റം വിവാദമായതോടെ തടിയൂരുകയാണ് റിയാസ് ബലിയാടാക്കാന്‍ നോക്കിയത് ടൂറിസം ഡയറക്ടര്‍ പി ബി നൂഹിനെ. റിയാസിന്റെ ബുദ്ധിയല്ല നൂഹിന് ഒരുമുഴം മുന്നേയെറിഞ്ഞു അദ്ദേഹം. ബലിയാടാകും മുന്‍പേ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. നൂഹിന് മന്ത്രി റിയാസിന്റെ പല തീരുമാനങ്ങളിലും എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനുള്ള നീക്കം ആരംഭിച്ചതിനു പിന്നാലെ തന്നെ ടൂറിസം ഡയറക്ടര്‍ ദീര്‍ഘാവധിയില്‍ പ്രവേശിച്ചിരുന്നു. പണി വരാന്‍ പോകുന്നുവെന്ന് കൃത്യമായ് അദ്ദേഹത്തിന് അറിയാമായിരുന്നു. മദ്യനയം അടക്കമുള്ള വിഷയങ്ങള്‍ എന്തെങ്കിലും തീരുമാനം എടുക്കുന്നെങ്കില്‍ അതിന് മുമ്പു കൃത്യമായ രാഷ്ട്രീയ നീക്കങ്ങളുണ്ടാകും എന്നത് കേരളത്തിലെ സാഹചര്യങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. എന്നാല്‍, വിഷയം രാഷ്ട്രീയ വിവാദമായി മാറിയതോടെ ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപെടാനാണ് മന്ത്രിതലത്തില്‍ ഉള്ളവര്‍ ശ്രമിക്കുന്നത്. ഇതോടെ ബലിയാടാകും മുന്‍പ് സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ശിവശങ്കറിന്റെ ഗതി വരും.
വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് അവധി അപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. പകരം ചുമതല കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രനാണ് നല്‍കിയത്. എക്‌സൈസ് നയത്തിലെ മാറ്റം അജന്‍ഡയാക്കി ബാറുടമാ സംഘടനകളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിച്ചത് ശിഖാ സുരേന്ദ്രനായിരുന്നു. മദ്യവ്യവസായത്തിന് ഏറെ ഇളവുകള്‍ ചര്‍ച്ചചെയ്ത, ചീഫ് സെക്രട്ടറി വിളിച്ച യോഗം നടന്നത് മാര്‍ച്ച് ഒന്നിനാണ്. ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും സര്‍ക്കാരില്‍ നടന്നില്ലെന്ന് മന്ത്രിമാര്‍ പറയുമ്പോഴും ചീഫ് സെക്രട്ടറി നടത്തിയ സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പറയുന്നത് മറിച്ചാണ്. ചീഫ് സെക്രട്ടറി നിര്‍ദേശിക്കണമെങ്കില്‍ അത് രാഷ്ട്രീയ താല്‍പ്പര്യത്തോടെ തന്നെയാകുമെന്നത് ഉറപ്പാണ്.
ഒന്നാംതീയതി ഡ്രൈഡേ ആചരിക്കുമ്പോള്‍, വര്‍ഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ല എന്നതിനപ്പുറം, ടൂറിസം, ദേശീയ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാമെന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു എന്നു പറയുന്നുണ്ട്. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ചശേഷം ഒരു കുറിപ്പ് സമര്‍പ്പിക്കേണ്ടതാണ് എന്നും നിര്‍ദേശമുണ്ട്. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് മദ്യനയ ഭേദഗതിക്കുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് കടന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ദീര്‍ഘാവധിയില്‍ പ്രവേശിച്ചത്.
പലകാര്യങ്ങളിലും മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ മദ്യനയവും ഒരു നിമിത്തമായി. ഏപ്രില്‍ 22നാണ് നൂഹ് അവധി അപേക്ഷിക്കുന്നത്. മെയ് മൂന്നിന് അവധി അനുവദിച്ചു. മെയ് 21നാണ് ടൂറിസം ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.ടി.ഡി.സി. എം.ഡി. യോഗം വിളിക്കുന്നത്. 22ന് എക്‌സൈസ് വകുപ്പിലും ഇതുസംബന്ധിച്ച് ഒരു ഉന്നതതല യോഗം നടന്നതായി സൂചനയുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. ഇളവുകള്‍ ലഭിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി രണ്ടരലക്ഷം രൂപ വീതം പിരിവ് നല്‍കണമെന്ന് നിര്‍ബന്ധിക്കാന്‍ ബാര്‍ ഉടമകളുടെ യോഗം എറണാകുളത്ത് ചേര്‍ന്നത് 23നായിരുന്നു. ജൂണ്‍ 10ന് ബാറുടമകളുമായി എക്‌സൈസ് മന്ത്രിയുടെ യോഗം നടത്താനായിരുന്നു ഏകദേശ ധാരണ. 10ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യനയം കൊണ്ടുവരത്തക്ക വിധമായിരുന്നു അണിയറയിലെ ആസൂത്രണം. എന്നല്‍ അനിമോന്റെ ശബ്ദരേഖ പുറത്തുവന്നതോടെ നീക്കങ്ങളെല്ലാം പൊളിഞ്ഞു.
മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുമുമ്പുതന്നെ സാമ്പത്തിക സമാഹരണം ഉറപ്പാക്കാനാണ് ബാറുടമാസംഘം വൈസ് പ്രസിഡന്റ് അനിമോന്‍ അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിരിവ് സംബന്ധിച്ച പോസ്റ്റിട്ടതെന്നാണ് സൂചന. സര്‍ക്കാരിന്റെ നയം ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ ഭരണനേതൃത്വത്തിന്റെ താത്പര്യവും തീരുമാനവും അറിഞ്ഞേ ഉദ്യോഗസ്ഥര്‍ യോഗത്തിന്റെ അജന്‍ഡ തീരുമാനിക്കാറുള്ളൂ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇത് സംബന്ധിച്ച അജന്‍ഡ വരുമ്പോള്‍ത്തന്നെ ഉന്നത ഭരണനേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ് ഇക്കാര്യം അജന്‍ഡയില്‍ വന്നതെന്ന് വ്യക്തം. ചുരുക്കത്തില്‍ വന്‍ അഴിമതിക്കുള്ള നീക്കമാണ് ഒരു വാട്‌സാപ്പ് വോയിസിന്റെ പേരില്‍ പൊളിഞ്ഞടുങ്ങിയത്.
ബാര്‍കോഴ വിവാദം സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കിയപ്പോള്‍ ബാറുടമകള്‍ വിശദീകരിച്ചത് അനിമോന്‍ പറഞ്ഞ ആ രണ്ടര ലക്ഷത്തിന്റെ കണക്ക് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് എന്നായിരുന്നു. എന്നാല്‍, ആ പറഞ്ഞത് കള്ളക്കഥയാണെന്നാണ് തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം. കെട്ടിട നിര്‍മ്മാണത്തിനായി ബാറുടമകള്‍ പണം പിരിച്ചു എന്നത് ശരിയാണ്. അത് ഒരു ലക്ഷം രൂപ വീതമായിരുന്നു. 472 പേരില്‍ നിന്നായി നാലരക്കോടി രൂപയാണ് പിരിച്ചത്. ഈ പണപ്പിരവ് നേരത്തെ തന്നെ നടന്നിരുന്നു. പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ ഏപ്രില്‍ ഒന്നിന് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടു. അപൂര്‍വം ചില ബാറുഉടമകള്‍ 50000 രൂപവെച്ചും പിരിവ് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരുകോടിയലധികം രൂപയാണ് പിരിച്ചെടുത്തത്. ഇതിന് ശേഷമാണ് മദ്യനയം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നതും. അതിന് വേണ്ടിയാണ് അനിമോന്‍ പറഞ്ഞ ശബ്ദരേഖയിലെ രണ്ടര ലക്ഷം എന്നത് വ്യക്തമാകുകയാണ്.
മദ്യനയ കോഴ വിവാദത്തില്‍ ?എക്‌സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എക്‌സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്‌സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തില്‍ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തില്‍ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തില്‍ റോളില്ല. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഗുണ്ടാ വാഴ്ചയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസ് ഗുണ്ട ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. ജില്ലാ കമ്മിറ്റികളാണ് ഇപ്പോള്‍ എസ്പിമാരെ നിയമിക്കുന്നു. ഗുണ്ടകളാണ് കേരളം വാഴുന്നത്. ഇത് വലിയ നാണക്കേടെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. സംഭവം പൊലീസിന്റെ ആത്മ വീര്യം തകര്‍ത്തുവെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുകയാണ്. കേരളം അപകടകരമായ നിലയിലാണ്. . ലഹരി, ഗുണ്ട സംഘങ്ങളുടെ കൈയ്യിലാണ് കേരളമെന്നും അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ജയിലില്‍ കിടന്നും ഗുണ്ടകള്‍ ക്വട്ടേഷന്‍ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha