മണ്ഡലകാല തീർത്ഥാടനത്തിനായി ഭക്തർ ശബരിമലയിലേക്ക്.... ശബരിമല നട ഇന്ന് തുറക്കും.... പൊന്നമ്പലനടയിൽ ശരണാരവം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം....

സ്വാമിയേ ശരണമയ്യപ്പാ.... പൊന്നമ്പലനടയിൽ ശരണാരവം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണുളളത്. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും. ഇതിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ തകൃതിയിലാണ്.
പമ്പയിൽനിന്ന് നിലയ്ക്കലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്ത് റോഡിൽനിന്ന് അയ്യപ്പൻമാരെ മാറ്റിനിർത്താൻ ഇക്കുറി സ്ഥിരം ബാരിക്കേഡ് ഉണ്ടാകും. 3000 പേരെ ഉൾക്കൊള്ളാവുന്ന ജർമൻപന്തലുകൾ നിലയ്ക്കലും പമ്പയിലും പണിതുകഴിഞ്ഞു. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ടിന്റെ പണികളും നടക്കുന്നു.
ഇന്ന വൈകുന്നേരം അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നതാണ്.
6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഇന്ന് പൂജകളില്ല. നാളെ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനത്തിന് തുടക്കമാകും.
ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം. ഡിസംബർ 26-ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും.
ഡിസംബർ 30-ന് വൈകുന്നേരം അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് രാവിലെ രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും.
ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്. ദിനംപ്രതി 70000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാവുന്നതാണ്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























