റിമ രാജന്റെ വിദേശ പഠനം ;സർക്കാർ 10 ലക്ഷം രൂപ അനുവദിക്കും

ദലിത് വിദ്യാര്‍ഥിനി റിമാ രാജന്റെ വിദേശ പഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും. നടപടിക്ക് എസ്‌സി, എസ്‌ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തതി നാല്‍ പുറത്താക്കുമെന്നു കാണിച്ചു പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാല റിമയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. പണം അടയ്ക്കാനാകും എന്നൊരുറപ്പ് സർക്കാരിൽനിന്നു കത്തായി ലഭിച്ചാൽ റിമയ്ക്കു പഠനം തുടരാനാവും.
സർക്കാരിന്റെ സ്കോളർഷിപ്പിനു കാത്തുനിന്നതിനാണു സർവകലാശാലയിൽനിന്നു റിമയ്ക്ക് നോട്ടിസ് ലഭിക്കാൻ കാരണം. പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാലയിൽ എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയാണ് തൃശൂർ കൊടകര സ്വദേശിയായ റിമാ രാജൻ. അർഹമായ സ്കോളർഷിപ് അനുവദിക്കുന്നതിൽ പട്ടികജാതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടർന്നാണു പഠനം നിർത്തേണ്ട അവസ്ഥയുണ്ടായത്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ചാണു റിമ ഇവിടേക്ക് പഠിക്കാനെത്തിയത്.
‘താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നൽകി. ഇനി തുടരാൻ അനുവദിക്കാൻ ഞങ്ങൾക്കാവില്ല. സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം പണമടച്ചില്ലെങ്കിൽ നിങ്ങളെ സർവകലാശാലയിൽനിന്നു പുറത്താക്കും’ എന്ന ആ കത്തിലെ വരികൾ കേരളത്തിനും മുഴുവൻ മലയാളികൾക്കുമുള്ള നാണക്കേടിന്റെ കുറിപ്പാണ്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം ഫീസ് അടച്ചത്.
സ്കോളർഷിപ് കിട്ടിയില്ലെങ്കിൽ സർവകലാശാലയിൽനിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛൻ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാൽ, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി. ഫയൽ വീണ്ടും നോക്കാൻ പറഞ്ഞിട്ടുണ്ടെന്നുള്ള മറുപടിയാണു ലഭിച്ചത്. പലരും അനാവശ്യ കോഴ്സുകൾക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്കോളർഷിപ്പിന് അപേക്ഷിക്കുകയുമാണെന്നാണു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ, ഇന്ത്യയിൽ ഇല്ലാത്ത കോഴ്സിനു പട്ടികജാതി വിദ്യാർഥികൾ വിദേശത്തു പ്രവേശനം നേടിയാൽ മുഴുവൻ തുകയും സ്കോളർഷിപ് നൽകുമെന്നാണു ചട്ടം.
https://www.facebook.com/Malayalivartha























