സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം; നടിയുടെ പരാതിയിൽ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിനും പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഐപിസി 228എ പ്രകാരം നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ചോദിച്ചത്. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും ആദ്യം മുതല്‍ തന്നെ ദിലീപിന് അനുകൂലമായിട്ടായിരുന്നു പി.സി ജോര്‍ജ് എംഎല്‍എയുടെ നിലപാട്. വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ സ്പീക്കര്‍ക്ക് ലഭിച്ച പരാതികള്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
നടി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍നിന്ന്:
”ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും എന്നെ വിളിച്ച് മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിര്‍ബന്ധിച്ചിരുന്നു. പത്തു ദിവസം കഴിഞ്ഞാണ് ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. കാര്യങ്ങള്‍ ഇതായിരിക്കെ, നിജസ്ഥിതി അറിയാതെ സംസാരിക്കുവാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിക്കുന്നു ? പി സി ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത് ? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ ? ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തിയാല്‍ നന്നായിരുന്നു ” നടി ചൂണ്ടിക്കാട്ടി.
എന്തിന്റെ പേരിലാണെങ്കിലും കുറച്ചു ദിവസങ്ങള്‍ മാറി നിന്നാല്‍ തങ്ങളെ പോലുള്ളവര്‍ക്ക് ഈ മേഖലയിലേക്ക് തിരിച്ചുവരവ് സാധ്യമല്ലെന്നും നടി ചൂണ്ടിക്കാട്ടി. പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകുന്നവര്‍ക്ക് നേരെ പി.സി.ജോര്‍ജുമാര്‍ കാര്‍ക്കിച്ചു തുപ്പുന്നതും ആളുകള്‍ ഭയക്കുന്നുണ്ടാവും. പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളില്‍ വന്നുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
ഓരോ പ്രസ്താവനകള്‍ക്കും മറുപടി പറയാന്‍ തിനിക്കാവില്ല . കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണ്ണയങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടി പറഞ്ഞു. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























