ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണാഘോഷത്തില്‍; ഒരു മാസത്തെ ഒരുക്കള്‍ ഈ സുവര്‍ണ ദിനത്തിന് വേണ്ടി; പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും വിരുന്നുപോയും മലയാളികള്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണാഘോഷത്തിലാണ്. ഈ ഒരുക്കം തുടങ്ങിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇന്നീക്കാണുന്ന ഓണത്തിനെക്കാളുപരി പഴമയുടെ ഓണം ഇങ്ങനെയാണ്.കര്‍ക്കടകമെത്തും മുമ്പേ കര്‍ഷകര്‍ ഓണയൊരുക്കം തുടങ്ങും. ഓണവിഭവങ്ങളായ വാഴക്കുല, ചേന, കുമ്പളങ്ങ, മത്തങ്ങ, വെണ്ടയ്ക്ക, തക്കാളിക്ക, കോവയ്ക്ക, പയര്‍, വഴുതനങ്ങ, തുടങ്ങിയവയെല്ലാം ഇവിടെത്തന്നെ വിളയിച്ചെടുക്കുകയായിരുന്നു പതിവ്. മുരിങ്ങയ്ക്ക മാത്രമേ മലയാളക്കരയില്‍ ഉല്‍പാദിപ്പിക്കാത്തതായുള്ളു.
ക്യാരറ്റും, ബീറ്റ്‌റൂട്ടും, കോളിഫ്‌ലവറും, കാബേജുമൊന്നും നമ്മുടെ മെനുവിലെ ഇനങ്ങളേ ആയിരുന്നില്ല. ഓണമാഘോഷിക്കുവാനായി മത്തനും ചേനയും വാഴക്കുലകളുമായി നമ്മുടെ നാട്ടില്‍ നിന്നും കാളവണ്ടികള്‍ തമിഴകത്തേക്കും അവിടെ നിന്ന് വെണ്ടയ്ക്കയും പലവ്യഞ്ജനങ്ങളും നിറച്ച വണ്ടികള്‍ മലയാള നാട്ടിലേക്കും നീങ്ങുന്നതിന്റെ വിവരണം പ്രാചീന തമിഴ്കൃതിയായ മാങ്കുടി മരുതൈനായകരുടെ മധുരൈക്കാഞ്ചിയില്‍ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു രചിച്ച ഈ കൃതിയിലെ കേരളത്തില്‍ നിന്നും എത്ര വിഭിന്നമാണ് ഇന്നത്തെ നമ്മുടെ നാട്.
എല്ലാം തമിഴകത്തുനിന്നും എന്ന അവസ്ഥ ഇവിടെ ഉണ്ടായി. ഇന്നു വീണ്ടും നാമൊരു മടക്കയാത്രയിലേക്കാണ്. കൃഷിവകുപ്പും നമ്മുടെ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും നല്‍കി വരുന്ന അവബോധത്തിന്റെ ഫലമായി കരനെല്‍കൃഷി മുതല്‍ മട്ടുപ്പാവിലെ പച്ചക്കറികൃഷി വരെ ഇന്നു വ്യാപകമായിരിക്കുന്നു. തരിശുഭൂമികളിലും സ്‌കൂള്‍ കോമ്പൗണ്ടുകളിലുമിന്ന് കാര്‍ഷിക സമൃദ്ധി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.
മിഥുനത്തില്‍ത്തന്നെ തടം കോരിയും വാരമെടുത്തും ഓണവിളകള്‍ക്കുള്ള ചുറ്റുവട്ടങ്ങള്‍ ഒരുക്കപ്പെടുന്നു. കര്‍ക്കടകത്തിലെ പിള്ളേരോണമാവുമ്പോഴേക്ക് ചേനയും മത്തനുമൊക്കെ വിളവെടുപ്പു തുടങ്ങും. ചിങ്ങമെത്തുമ്പോഴേക്കും മറ്റുള്ള പച്ചക്കറികളെല്ലാം പറിയ്ക്കാന്‍ തയ്യാര്‍. സ്വന്തവും പാട്ടത്തിനെടുത്തതുമായ കൃഷിയിടങ്ങളില്‍ പച്ചപ്പു വിരിയ്ക്കുന്നതില്‍ കര്‍ഷകര്‍ മത്സരം തന്നെയാണ്. അത്തം മുതല്‍ ഉത്തൃട്ടാതി വരെ മലയാളികളുടെ അടുക്കളകളെ സമൃദ്ധമാക്കാന്‍ കര്‍ഷകര്‍ എല്ലുമുറിയെ പണിയെടുത്താലല്ലേ പറ്റൂ. എന്തു കൃഷി ചെയ്താലും അതെല്ലാം വിറ്റുപോകും വിപണിയാണ് ഓണത്തിന്റേത്. വലിയങ്ങാടികള്‍, ചെറിയങ്ങാടികള്‍, നാട്ടങ്ങാടികള്‍, വഴിവാണിഭം എന്നിങ്ങനെ ഇരുപതിനായിരത്തിലേറെ വിപണികളിലൂടെയാണ് ഓണം സജീവമാകുന്നത്.
ഇവിടൊക്കെ കാര്‍ഷിക വിഭവങ്ങള്‍ മാത്രമല്ല, വസ്ത്രങ്ങള്‍, കരകൗശലവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ എന്നിങ്ങനെ ഉല്‍പന്നങ്ങളുടെ വൈവിധ്യമാണ്. വിപണികളിലേക്ക് വ്യാപാരികളെ ആകര്‍ഷിക്കുവാന്‍ നീട്ടുകള്‍ നല്‍കുന്ന സമ്പ്രദായം രാജഭരണകാലത്തു നിലവിലിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളുടെ സാന്നിദ്ധ്യം ഇവിടെ പ്രാചീനകാലം മുതല്‍ക്കേ സജീവമായിരുന്നതായി റൂറല്‍ മാര്‍ക്കറ്റിങ്ങ് എന്ന ഗ്രന്ഥത്തില്‍ കാണാം. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ വിളിക്കാതെ തന്നെ വിരുന്നെത്തുന്ന അതിഥികളായിരുന്നു.
പൂരം നാളിലും ഉത്രം നാളിലുമാണ് കാര്‍ഷികവിപണി ഉണരുക. ഗ്രാമീണച്ചന്തകളും താല്‍ക്കാലികച്ചന്തകളും അന്നു തുടങ്ങുകയായി. അത്തക്കോപ്പിനായി ഉത്രച്ചന്തയെന്നു ഒരു ചൊല്ലുണ്ട്. അത്തം നാളാണല്ലോ പൂവിളിയുയരുന്നത്. അന്നുമുതല്‍ കുഞ്ഞോണം തുടങ്ങുകയായി. വയലുകളില്‍ നിന്നും കാളവണ്ടികളുടെ നിര്‍ത്താത്ത ഒഴുക്കാണ് വിപണികളിലേക്ക്. ഉല്‍പന്നങ്ങളുടെ അളവെടുക്കാന്‍ സ്ഥലം പ്രവൃത്തികാരുടെ (വില്ലേജ് ഓഫീസര്‍) നിര്‍ദ്ദേശാനുസരണം കോല്‍ക്കാരും ശിപായിമാരും കൃഷിയിടങ്ങളിലും വിപണിയിലും സജീവം. അന്നന്നത്തെ കണക്കുകള്‍ പ്രവൃത്തികാര്‍ വഴി തഹസില്‍ദാര്‍ക്കും എത്തണം. അവ ജില്ല (മണ്ഡപത്തിന്‍ വാതില്‍) തിരിച്ച് സംസ്ഥാനത്തെ മുളകുമടിശ്ശീലക്കാര്യക്കാര്‍ക്കെത്തണം (വാണിജ്യവകുപ്പുമേധാവി) എവിടെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതു നികത്താനാണീ നടപടി. വിവരങ്ങള്‍ ക്രോഡീകരിച്ച് മഹാരാജാവിനു മുന്നിലെത്തിക്കുന്നതു ദിവാനാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ മിച്ചമുള്ള സ്ഥലത്തുനിന്നും കുറവുള്ളിടത്തേക്ക് എത്തിച്ച് ഓണം കേമമാക്കാനുള്ള സര്‍ക്കാര്‍ നടപടിയ്ക്ക് ഇതു തുടക്കമിടുന്നു. അത്തം മുതല്‍ ഉത്രാടം വരെ ഓണവിശേഷങ്ങള്‍ മഹാരാജാവിനു ബ്രീഫ് ചെയ്തുകൊണ്ടേയിരിക്കണം.
കര്‍ഷകര്‍ക്ക് ഉല്‍പന്നം വിറ്റു കിട്ടുന്ന പണത്തോടൊപ്പം ചിങ്ങച്ചിട്ടി എന്നൊരേര്‍പ്പാടുകൂടി നിലനിന്നിരുന്നു. വിശ്വസ്തരായ കണക്കപ്പിള്ളമാര്‍ നടത്തുന്ന ഓണച്ചിട്ടികള്‍ വട്ടമെത്തുന്നതു ചിങ്ങത്തിലാണ്. പണം കൂടാതെ അരിച്ചിട്ടിയും നടത്തിവന്നിരുന്നു. ഇത് ചില വ്യാപാരികളുടെ നേതൃത്വത്തിലായിരുന്നു. പ്രതിമാസമോ വാരമോ നല്‍കുന്ന അരി ചിങ്ങത്തില്‍ 'പൊലിയ്ക്കുന്നു'. അരിക്കണക്കു തീര്‍ത്ത് വീടുകളില്‍ സമൃദ്ധി ഉറപ്പാക്കാന്‍ വ്യാപാരികളും കര്‍ഷകരും തമ്മിലുള്ള ഈ പാരസ്പര്യം സഹായിച്ചിരുന്നു.
പൂക്കളമൊരുക്കാന്‍ വിപണികളെ തേടേണ്ട അവസ്ഥ പണ്ടില്ലായിരുന്നു. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്തമരങ്ങള്‍ കാണാം' എന്നതായിരുന്നു അവസ്ഥ. പൂക്കളത്തിന്റെ നാഥനായ താമരയ്ക്കു വേണ്ടി ഗ്രാമങ്ങള്‍ തോറും കുളങ്ങള്‍. പിന്നെ അരളി, തെറ്റി, നന്ത്യാര്‍വട്ടം, ജമന്തി, മന്ദാരം, കൊങ്ങിണി, ചെമ്പരത്തി, മുല്ല, പിച്ചകം, രാജമല്ലി, വാടാമുല്ല എന്നിങ്ങനെ അമ്പതില്‍പ്പരം പൂക്കള്‍. കാട്ടുചെടികളും നാട്ടുചെടികളും വീട്ടുചെടികളും പൂത്തുലഞ്ഞു നില്‍ക്കുകയാണ് ഓണത്തെ വരവേല്‍ക്കാന്‍. പൂജയ്‌ക്കെടുക്കാത്ത പൂക്കളെല്ലാം പൂക്കളങ്ങള്‍ക്കു പഥ്യമാണ്. ഹനുമാന്‍ കിരീടി, കാക്കപ്പൂവ്, കോളാമ്പിപ്പൂവ്, പെരുവലം തുടങ്ങി നിരവധി പുഷ്പങ്ങള്‍ ഈ ഗണത്തിലുണ്ട്. ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. പനിനീര്‍പ്പൂക്കളെ പൂക്കളങ്ങളില്‍ പണ്ടുമുതല്‍ക്കേ ഉപയോഗിച്ചിരുന്നില്ല.
വിവിധ തരം പച്ചിലകള്‍ പൂക്കളങ്ങള്‍ക്കു ചന്തം ചേര്‍ക്കാന്‍ പണ്ടു മുതല്‍ ഉപയോഗിച്ചു വന്നിരുന്നു. ചാണകം മെഴുകിയ പൂക്കളങ്ങളില്‍ ബേസ് ആയി ഓണഞാണ്ട എന്ന ഓണപ്പുല്ലു വിരിയ്ക്കും. അതിനു മദ്ധ്യത്തിലാവും താമരപ്പൂവിന്റെ സ്ഥാനം. പിന്നെ പച്ചിലകള്‍ പച്ചവര്‍ണ്ണത്തിനായാണ് കളങ്ങളിലുപയോഗിച്ചിരുന്നത്. തുളസി, കരിങ്കൂവളം, പന്നല്‍ച്ചെടി, കല്യാണപ്പച്ച തുടങ്ങിയവയായിരുന്നു ഈ ഇലകള്‍. ബുധനാഴ്ചകളില്‍ പച്ചനിറത്തിനു പ്രാമുഖ്യം നല്‍കണമെന്നായിരുന്നു ചട്ടം. ബുധദശയുടെ വര്‍ണ്ണം പച്ചയും രത്‌നം മരതകവുമാണെന്ന് ജ്യോതിഷികള്‍ വിധിച്ചിട്ടുള്ളത് ഇത്തരത്തില്‍ സ്മരണീയമാണ്.
ഗൃഹാതുരത്വമുണര്‍ത്തുന്ന തിരുവോണം നമുക്കു മുമ്പിലെത്തി. ഹരിതാഭമായ ഗതകാലസ്മൃതികളോടെ ഓണത്തെ നമ്മള്‍ വരവേറ്റു കഴിഞ്ഞു.
https://www.facebook.com/Malayalivartha























