ഡോ.തോമസ് ഐസക്കിന്റെ ഉഡായിപ്പ് വീണ്ടും; ഇസ്ലാമിക് ബാങ്കിന്റെ പുതിയരൂപം കിഫ്ബിയുടെ പുറത്ത് ചാരി തോമസ് ഐസക്ക്
ഡോ.തോമസ് ഐസക്കിന്റെ ഹുഡായിപ്പ് വീണ്ടും. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമായിരിക്കെ ഇസ്ലാമിക് ബാങ്ക് എന്ന ഒരിക്കലും നടപ്പിലാക്കാത്ത ഒരു സ്ഥാപനത്തിന്റെ പേരിലാണ് ഐസക് അക്കാലത്തെ എല്ലാ ബജറ്റ് പദ്ധതികളും പ്രഖ്യാപിച്ചത്. ഇസ്ലാമിക് ബാങ്കിൽ നിന്നും വായ്പ എടുക്കും എന്നായിരുന്നു പ്രഖ്യാപനം. ഇക്കൊല്ലം അത് കിഫ്ബിയുടെ പുറത്ത് ചാരി.
കിഫ് ബി ഫണ്ട് സ്വരൂപിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധന മന്ത്രി സമ്മതിക്കുന്നുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ധനമന്ത്രി ആവർത്തിക്കുന്നു. വരവും ചെലവും തമ്മിൽ വലിയ അന്തരമുണ്ട്. എങ്കിലും ചെലവുകൾ വെട്ടി ചുരുക്കില്ല.
റവന്യു കമ്മി 3.1 ശതമാനമായി നിലനിർത്തുമെന്നും മന്ത്രി പറയുന്നുണ്ട്. കിഫ് ബി ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രിൽ മുതൽ ആരംഭിക്കും. ചിട്ടിയിൽ ചേരുന്ന പ്രവാസികൾക്ക് ഇൻഷുറൻസും പെൻഷനും നൽകും. ബോണ്ടുകൾ വഴി കിഫ് ബി യിലേക്ക് വിഭവ സമാഹാരം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി നിന്നും ഫണ്ട് സ്വരൂപിക്കാൻ ധനമന്ത്രി കണ്ടെത്തുന്ന സ്ഥാപനം കെ എസ് എഫ് ഇ യാണ്. എന്നാൽ കെ എസ് എഫ് ഇ യിൽ സ്വബോധമുള്ള ആരും പണം നിക്ഷേപിക്കില്ല.
ധനസ്ഥിതി ദയനീയം എന്നാണ് ധനമന്ത്രി പറയുന്നത്. ചെലവിന്റെ 47 ശതമാനം ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവാക്കുന്നത്. ധനകമ്മി 3.19 ശതമാനത്തിൽ നിന്ന് 4.29 ശതമാനമായി. എ.ജിയുടെ കണക്ക് അനുസരിച്ച് പൊതുകടം 189,768 .55 കോടിയായി മാറി.
ധനമന്ത്രി എല്ലാം സമർപ്പിക്കുന്നത് കിഫ് ബി യുടെ തലയിലാണ്. സി പി എം സർക്കാരിന്റെ സംഭാവനയാണ് കിഫ് ബി. അതിന്റെ ഓഫീസ് എവിടെയാണെന്ന് സാധാരണക്കാർക്കറിയില്ല.അതിന്റെ തലപ്പത്തുള്ളത് പഴയ ധനമന്ത്രി ശിവദാസമേനോനെ സംസ്ഥാനം കണ്ട ഏറ്റവും മോശപ്പെട്ട ധനമന്ത്രിയാക്കിയ ഡോ.കെ എം എബ്രഹാമാണ്.
കിഫ്ബിയിൽ വിശ്വാസമർപ്പിച്ച് തോമസ് ഐസക് നടത്തിയ ബജറ്റ് പ്രസംഗത്തോട് പിണറായിക്ക് പോലും പ്രതീക്ഷയില്ല. അതിനുള്ള വരുമാനം സംസ്ഥാനത്തില്ലെന്ന് പിണറായിക്കറിയാം. ഒരു പദ്ധതിയും ഇവിടെ നടത്താനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. ഏത് പദ്ധതി നടത്തണമെങ്കിലും പണം വേണം. സംസ്ഥാനത്താണെങ്കിൽ ശമ്പളം പോലും കൊടുക്കാനാവാത്ത അവസ്ഥയാണുള്ളത്.
സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനാണ് തോമസ് ഐസക്. അദ്ദേഹത്തിന് അതിന്റെ ഉള്ളുകള്ളികൾ നന്നായറിയാം. പണമില്ലെന്ന് അറിയുമ്പോഴും പണമുണ്ടെന്നു ഭാവിക്കാറാണ് രാഷ്ട്രീയക്കാരുടെ പതിവ്. പണം വരാനുള്ള വഴികൾ കണ്ടെത്തും. പലതും നടക്കില്ലെന്ന് അറിയാം. എന്നാലും പ്രസംഗത്തിൽ കൈയടിക്കായി തട്ടി വിടും.
ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ എല്ലാം സ്വപ്നമായി തീരും. കഴിഞ്ഞ 5 കൊല്ലത്തെ ബജറ്റ് പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളു. എത്ര പദ്ധതികൾ നടപ്പായെന്നു പരിശോധിച്ചാൽ ബജറ്റ് നടക്കാത്ത സ്വപ്നമാണെന്ന് മനസിലാക്കാം.
https://www.facebook.com/Malayalivartha