ഒരു നാട് കേഴുന്നു... ഭികരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗഹൃദത്തിന് ഇത്തിരിപോലും മങ്ങലേറ്റിട്ടില്ലാത്ത അപൂര്‍വ കൂട്ടുകാരന്‍
ഒരു നാടിനെയാകെ സങ്കടപ്പെടുത്തുകയാണ് വസന്ത കുമാര്‍. വൈത്തിരി ഗവ. ഹൈസ്‌കൂളിലെ സഹപാഠികള്‍ക്കൊക്കെയും വസന്തകുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗഹൃദത്തിന് ഇത്തിരിപോലും മങ്ങലേറ്റിട്ടില്ലെന്ന് പഴയ സഹപാഠി ഷെരീഫ് കോളിച്ചാല്‍ ഓര്‍മിക്കുന്നു. വൈത്തിരി സ്‌കൂളിലെ 1995 എസ്.എസ്.എല്‍.സി. ബാച്ചാണ് വസന്തകുമാറിന്റെത്. ബാച്ചിലെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട് ചങ്ക് എന്ന പേരില്‍. ഗ്രൂപ്പിലും വസന്തന്‍ സജീവമായിരുന്നു. ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകളും വിവരണങ്ങളുമൊക്കെയിടും. ചര്‍ച്ചകളിലും സജീവം ഷെരീഫ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് വിയോഗം.
നാട്ടുകാരുടെ ഓര്‍മയില്‍ മറ്റൊരു വസന്തകുമാര്‍ കൂടിയുണ്ട്. കളിക്കളത്തിലെ ഉശിരന്‍ ഫുട്‌ബോള്‍ പ്ലെയര്‍. ലക്കിടി ഗ്രൗണ്ടിലും, തളിപ്പുഴ ഗ്രൗണ്ടിലുമായി ഫുട്‌ബോള്‍ കളിച്ചുനടക്കുമായിരുന്നു വസന്തന്‍. ലെഫ്റ്റ് ഫോര്‍വേഡ് ആയിരുന്നു. നന്നായി കളിക്കും. ഫീനിക്‌സ് ഫുട്‌ബോള്‍ ക്ലബ്ബുകളിലും പ്രാദേശിക ടീമുകളിലും സജീവം. ചെറുപ്പത്തില്‍ വസന്തനെ അന്വേഷിച്ചാല്‍ ഗ്രൗണ്ടിലുണ്ടെന്ന മറുപടിയായിരിക്കും ലഭിക്കുകയെന്ന് സുഹൃത്തുക്കളായിരുന്ന മോഹനനും സതീഷും പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ എന്നതിനെക്കാള്‍ ഉറ്റ ചങ്ങാതിമാരായിരുന്നു രഘുവും വസന്തകുമാറും. വയനാട്ടില്‍ നിന്ന് ഒരേകാലത്ത് സി.ആര്‍.പി.എഫില്‍ ചേര്‍ന്നവര്‍. പിന്നീട് സഹോദരിമാരെ വിവാഹംചെയ്ത് ബന്ധുക്കളുമായി. ജോലി ചെയ്തതും ഒരേയിടങ്ങളില്‍ തന്നെ. ഇപ്പോള്‍ രണ്ട് ബറ്റാലിയനുകളിലാണെങ്കിലും ഇരുവരും കശ്മീരില്‍ തന്നെയാണ് ജോലിചെയ്തിരുന്നതും. ജോലിയില്‍ കയറിയപ്പോള്‍ മുതല്‍ ആദ്യാവസാനം ഒപ്പമുണ്ടായിരുന്ന ആത്മമിത്രത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കേണ്ട ദുഃഖത്തിലാണ് രഘു.
കശ്മീരിലെത്തിയ വസന്തകുമാര്‍ രഘുവിനെയും വിളിച്ചിരുന്നു. പരിശീലനക്യാമ്പിലെത്തി കാണാമെന്ന് തീരുമാനിച്ചതിനുശേഷം കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് ഭീകരാക്രമണവാര്‍ത്ത അറിഞ്ഞത്. അപ്പോള്‍ മുതല്‍ വസന്തനെക്കുറിച്ചുള്ള അന്വേഷണങ്ങളിലായിരുന്നു രഘു. അപകടം പറ്റിയ വിവരം കുടുംബത്തെ അറിയിച്ചതും രഘുവാണ്. കേരളത്തില്‍നിന്ന് ബന്ധുക്കളും ജനപ്രതിനിധികളും ബന്ധപ്പെടുന്നതും രഘുവിനെയാണ്.
'അവന്‍ ഓരോ ഇന്ത്യക്കാരെന്റെയും വീരപുരുഷനല്ലേ' ആളുകളുടെ ആശ്വാസവചനങ്ങളൊന്നും ഷീനയുടെ കാതില്‍ പതിയുന്നില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറി(41)ന്റെ ഭാര്യയാണു ഷീന. വയനാട് വൈത്തിരി സുഗന്ധഗിരിയിലെ വാഴക്കണ്ടി വീട്ടിലെത്തുന്ന ഓരോരുത്തരും വസന്തകുമാറിന്റെ ഭാര്യയേയും രണ്ടു പിഞ്ചുമക്കളെയും മാതാവിനെയും ആശ്വസിപ്പിക്കാനാകാതെ, ആ കണ്ണീരില്‍ പങ്കുചേരുന്നു.
വിരമിക്കാന്‍ ഏറിയാല്‍ രണ്ടുവര്‍ഷമേ ഉണ്ടായിരുന്നുള്ളൂ വസന്തകുമാറിന്. കഴിഞ്ഞ രണ്ടിനു നാട്ടിലെത്തിയ അദ്ദേഹം പതിവിലേറെ ആഹല്‍ദവാനായിരുന്നു. ഹവില്‍ദാറായി സ്ഥാനക്കയറ്റം നേടിയ സന്തോഷത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല. ഒരാഴ്ച വീട്ടില്‍ തങ്ങി. കഴിഞ്ഞ എട്ടിന്, പുതിയ ജോലിസ്ഥലമായ കശ്മീരിലേക്കു മടങ്ങി. കൃത്യം ഒരാഴ്ച തികയുമ്പോഴേക്ക് ആ ദുരന്തവാര്‍ത്തയെത്തി.
കൊല്ലപ്പെടുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പ് വസന്തകുമാര്‍ മാതാവ് ശാന്തകുമാരിയെ ഫോണില്‍ വിളിച്ചിരുന്നു. പിതാവ് വാസുദേവന്‍ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണു മരിച്ചത്. മുള്ള കുറുമ ആദിവാസി വിഭാഗത്തില്‍പ്പെട്ട വസന്തകുമാര്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം 20 വര്‍ഷം മുമ്പാണു സി.ആര്‍.പി.എഫില്‍ ചേര്‍ന്നത്. ഭാര്യ ഷീന ലക്കിടിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥയാണ്. മക്കളായ അനാമിക (എട്ട്) മൂന്നാംക്ല ാസിലും അമര്‍ദീപ് (ആറ്) യു.കെ.ജിയിലും പഠിക്കുന്നു.
വസന്തകുമാറിന്റെ ഭൗതികശരീരം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഏറ്റുവാങ്ങിയശേഷം ലക്കിടി ഗവ. എല്‍.പി. സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിനുവയ്ക്കും. അവിടെനിന്നു തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടിലെത്തിച്ച്, സംസ്ഥാന സൈനികബഹുമതികളോടെ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha