ആന്ധ്രയിലെ വെടിവയ്പ്പ്: മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു, കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തമിഴ്‌നാട്ടുക്കാര്‍

ആന്ധ്രയില്‍ വീണ്ടും പ്രതിഷേധം ഇരമ്പി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട തമിഴ്‌നാട്ടുകാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെയാണ് ബന്ധുക്കളുടെ പ്രതിഷേധം. വെടിവെയ്പിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട 20 പേരില്‍ 12 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.
തമിഴ്‌നാട് സ്വദേശികളെ ബസില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വനത്തില്‍ കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ ചന്ദനക്കൊള്ളക്കാര്‍ ആണെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ നിലപാട്. ഏറ്റുമുട്ടലിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.
ആന്ധ്രയിലെ ശേഷാചലം കാട്ടില്‍ ചന്ദനക്കടത്തുകാരെന്ന് ആരോപിച്ച് പൊലീസ് നടത്തിയത് കൂട്ടകൊലയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രക്ഷപെട്ടയാളുമായി ബന്ധപ്പെട്ടെന്നും ഇവര്‍ അവകാശപ്പെട്ടു. ആന്ധ്ര പ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയംഗം ക്രാന്തി ചൈതന്യയാണ് രക്ഷപെട്ടയാളുമായി ബന്ധപ്പെട്ടതായി അറിയിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രക്ഷപെട്ടത്. ഇയാളെ സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും ക്രാന്തി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















