5 ദിവസത്തിനിടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ച 3,076 കോടി രൂപ സംഭാവന നൽകിയത് ആരെന്ന് അറിയില്ലെന്ന് ചിദംബരം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിഎം കെയേഴ്സ് ഫണ്ടിൽ അഞ്ച് ദിവസത്തിനിടെ ലഭിച്ചത് 3,076 കോടി രൂപ. സർക്കാരിന്‍റെ ഓഡിറ്റ് സ്റ്റേറ്റ്മെന്‍റ് പ്രകാരമാണ് അഞ്ചുദിവസത്തിനിടെ ഇത്രയധികം തുക വന്നത്. ഫണ്ട് നിലവിൽ വന്നയുടനെയാണ് ഇത്രയധികം തുക എത്തിയതെന്നാണ് റിപ്പോർട്ട്. മാർച്ച് 27നും 31നും ഇടയിലാണ് 3,076 കോടി രൂപ ലഭിച്ചിരിക്കുന്നത്.
3,076 കോടി രൂപയിൽ 3,075.85 കോടി രൂപയിൽ രാജ്യത്തിനകത്ത് നിന്ന് സന്നദ്ധ സംഭവാനയിലൂടെയും 39.67 ലക്ഷം വിദേശ സംഭാവനയിലൂടെയുമാണ് ലഭിച്ചത്. അതേസമയം സംഭവാന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തത് ചോദ്യം ചെയ്ത് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പി ചിദംബരം രംഗത്തെത്തിയിട്ടുണ്ട്.
എൻജിഒയോ ട്രസ്റ്റോ ഒരു പരിധിയിൽ കൂടുതൽ സംഭവാന ചെയ്യുന്നുണ്ടെങ്കിൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും, പിഎം കെയേഴ്സ് ഫണ്ടിനെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാകുന്നത് എന്തുകൊണ്ടാണെന്നുമാണ് ചിദംബരം ചോദിച്ചത്. സംഭാവന ചെയ്തയാളുകളെ അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ട്രസ്റ്റുകൾ സംഭാവന ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താൻ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
മാര്‍ച്ച് അവസാനത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആന്‍റ് റിലീഫ് ഇൻ എമര്‍ജൻസി സിറ്റ്വേഷൻസ് (പിഎം കെയേഴ്സ് ഫണ്ട്) രൂപീകരിച്ചത്. കൊവിഡ്-19 ആഗോള മഹാമാരി അടക്കമുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാണ് ഫണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റിൽ പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാരും അംഗങ്ങളാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനിൽക്കുമ്പോള്‍ പ്രത്യേക ഫണ്ടിന്‍റെ ആവശ്യമെന്താണെന്ന ചോദ്യം അന്ന് തന്നെ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha

























